Bengaluru woman’s love proposal: ചോരക്കത്ത്, ആത്മഹത്യാഭീഷണി, പോലീസ് ഇൻസ്‌പെക്ടറെ പിന്തുടർന്ന് പ്രണയാഭ്യർത്ഥന നടത്തിയ യുവതി പിടിയിൽ
Bengaluru Woman Held for Harassing Police Officer : നവംബർ 27-ന് ഇൻസ്‌പെക്ടറുടെ മുറിയിൽ അതിക്രമിച്ചു കയറിയ യുവതി ഒരു കവർ കൈമാറി. അതിൽ മൂന്ന് കത്തുകളും 20 ഉറക്കഗുളികകളുമാണ് ഉണ്ടായിരുന്നത്. പ്രണയം സ്വീകരിച്ചില്ലെങ്കിൽ ഗുളിക കഴിച്ച് മരിക്കുമെന്നായിരുന്നു ഭീഷണി.

Karnataka Police
ബെംഗളൂരു: പോലീസ് ഇൻസ്‌പെക്ടറെ മാസങ്ങളോളം പിന്തുടർന്ന് ശല്യം ചെയ്യുകയും ആത്മഹത്യാഭീഷണി മുഴക്കി പ്രണയിക്കാൻ നിർബന്ധിക്കുകയും ചെയ്ത സഞ്ജന (വനജ) എന്ന യുവതിക്കെതിരെ ബെംഗളൂരു പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കഴിഞ്ഞ ഒക്ടോബർ മുതൽ ആരംഭിച്ച ശല്യം അതിരുവിട്ടതോടെയാണ് ഇൻസ്‌പെക്ടർ പരാതിയുമായി രംഗത്തെത്തിയത്.
ശല്യം തുടങ്ങിയത് ഒക്ടോബറിൽ
ഒക്ടോബർ 30-നാണ് സഞ്ജന ആദ്യമായി ഇൻസ്‌പെക്ടറെ വാട്‌സാപ്പിലൂടെ വിളിക്കുന്നത്. സഞ്ജന എന്ന് പരിചയപ്പെടുത്തിയ യുവതി തനിക്ക് പ്രണയമാണെന്നും അത് അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഇൻസ്‌പെക്ടർ നമ്പറുകൾ ബ്ലോക്ക് ചെയ്തതോടെ മറ്റു നമ്പറുകളിൽ നിന്ന് വിളി തുടർന്നു. പിന്നീട് താൻ കോൺഗ്രസ് പ്രവർത്തകയാണെന്നും മന്ത്രിമാരുമായി അടുത്ത ബന്ധമുണ്ടെന്നും അവകാശപ്പെട്ട് നേതാക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ അയച്ചു നൽകി ഇൻസ്‌പെക്ടറെ ഭീഷണിപ്പെടുത്താനും യുവതി ശ്രമിച്ചു.
മന്ത്രിയുടെ ഓഫീസിൽ നിന്നും വിളി
യുവതിയുടെ പരാതിയെ തുടർന്ന് ആഭ്യന്തര മന്ത്രിയുടെ ഓഫീസിൽ നിന്ന് പോലും ഇൻസ്‌പെക്ടർക്ക് ഫോൺ വിളിയെത്തി. ഒരു യുവതിയുടെ പരാതി പരിഗണിക്കാത്തത് എന്താണെന്നായിരുന്നു ചോദ്യം. എന്നാൽ യുവതി പരാതി നൽകാൻ വന്നിട്ടില്ലെന്നും ഫോണിലൂടെ ശല്യം ചെയ്യുകയാണെന്നും ഇൻസ്‌പെക്ടർ വിശദീകരണം നൽകി. ഇതിന് പിന്നാലെ ഇൻസ്‌പെക്ടറുടെ ബന്ധുവാണെന്ന് പറഞ്ഞ് പൂച്ചെണ്ടും മിഠായിയുമായി യുവതി സ്റ്റേഷനിലെത്തുകയും ചെയ്തു.
Also Read: Namma Metro: നമ്മ മെട്രോ വേറെ ലെവലാകുന്നു; ഡിസംബര്‍ 22 മുതല്‍ ട്രെയിന്‍ കാത്തിരിപ്പ് സമയം കുറയും
നവംബർ 27-ന് ഇൻസ്‌പെക്ടറുടെ മുറിയിൽ അതിക്രമിച്ചു കയറിയ യുവതി ഒരു കവർ കൈമാറി. അതിൽ മൂന്ന് കത്തുകളും 20 ഉറക്കഗുളികകളുമാണ് ഉണ്ടായിരുന്നത്. പ്രണയം സ്വീകരിച്ചില്ലെങ്കിൽ ഗുളിക കഴിച്ച് മരിക്കുമെന്നായിരുന്നു ഭീഷണി. ചോര കൊണ്ട് ‘I Love You Chinni’ എന്ന് എഴുതിയ കത്തും ഇതിലുണ്ടായിരുന്നു. ഡിസംബർ 12-ന് വീണ്ടും സ്റ്റേഷനിലെത്തി പരസ്യമായി ഭീഷണി മുഴക്കിയതോടെയാണ് പോലീസ് കേസെടുത്തത്.
വനജ മുൻപും മറ്റ് പല ഉദ്യോഗസ്ഥരെയും സമാനമായ രീതിയിൽ ശല്യം ചെയ്തിട്ടുള്ളതായി പോലീസ് കണ്ടെത്തി. യുവതിയെ കൗൺസിലിങ്ങിന് വിധേയയാക്കാൻ പോലീസ് ശ്രമിച്ചെങ്കിലും വനജയോ വീട്ടുകാരോ ഇതിനോട് സഹകരിക്കാൻ തയ്യാറായില്ല.