Chennai Metro: ഏഴ് നിലകളിൽ ഷോപ്പിങ് – ഐടി ഹബ്ബ് വരുന്നു; വമ്പൻ പദ്ധതികളുമായി ചെന്നൈ മെട്രോ
Chennai Metro Update: പദ്ധതിയുടെ വിശദമായ രൂപകൽപ്പന തയ്യാറാക്കാൻ സിഎംആർഎൽ ഒരു കൺസൾട്ടൻ്റിനെ നിയമിക്കുന്നതിനായി ടെൻഡർ വിളിച്ചിട്ടുണ്ട്. അതേസമയം വരുമാനം വർദ്ധിപ്പിക്കാനുള്ള നീക്കവും ചെന്നൈ മെട്രോ നടത്തുന്നുണ്ട്.

Chennai Metro
ചെന്നൈ നഗരത്തിൽ വമ്പൻ പദ്ധതികളുമായി ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് (സിഎംആർഎൽ ). യാത്രാസൗകര്യങ്ങൾക്കൊപ്പം തന്നെ വാണിജ്യ വികസനത്തിനും മുൻഗണന നൽകികൊണ്ട് പുതിയ ഷോപ്പിങ് – ഐടി ഹബ് സ്ഥാപിക്കാനൊരുങ്ങുകയാണ് സിഎംആർഎൽ. അലന്തൂർ മെട്രോ സ്റ്റേഷന് പിന്നിലായി ഏഴ് നിലകളുള്ള ഒരു കൂറ്റൻ കെട്ടിടമാണ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്.
ഏകദേശം 3.75 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് ഈ കെട്ടിടം ഒരുങ്ങുന്നത്.
കെട്ടിടത്തിന്റെ താഴത്തെ നിലകളിൽ ഷോപ്പുകളും റെസ്റ്റോറന്റുകളും പ്രവർത്തിക്കും. മുകളിലെ നിലകൾ ഐടി ഓഫീസുകൾക്കായും അനുബന്ധ സേവനങ്ങൾക്കുമായും മാറ്റിവെക്കും.
വരാനിരിക്കുന്ന ഫേസ്-2 മെട്രോ സ്റ്റേഷനുമായി ഈ കെട്ടിടത്തെ നേരിട്ട് ബന്ധിപ്പിക്കുന്നതാണ്. ഇത് യാത്രക്കാർക്ക് മെട്രോയിൽ നിന്ന് ഇറങ്ങി വളരെ വേഗത്തിൽ ഷോപ്പിംഗ് ഹബ്ബിലേക്ക് നടന്നെത്താൻ സഹായിക്കും. രണ്ട് നിലകളിലായി വിശാലമായ ബേസ്‌മെന്റ് പാർക്കിംഗ് സൗകര്യം പദ്ധതിയുടെ ഭാഗമാണ്.
ആധുനിക രീതിയിലുള്ള രൂപകൽപ്പനയാണ് കെട്ടിടത്തിന് നൽകുക. ഓഫീസ് ജോലിക്കാർക്ക് വിശ്രമിക്കാൻ പച്ചപ്പ് നിറഞ്ഞ ഓപ്പൺ സ്പേസുകളും മുകളിലത്തെ നിലകളിൽ ഉണ്ടാകും. പദ്ധതിയുടെ വിശദമായ രൂപകൽപ്പന തയ്യാറാക്കാൻ സിഎംആർഎൽ ഒരു കൺസൾട്ടൻ്റിനെ നിയമിക്കുന്നതിനായി ടെൻഡർ വിളിച്ചിട്ടുണ്ട്.
അതേസമയം വരുമാനം വർദ്ധിപ്പിക്കാനുള്ള നീക്കവും ചെന്നൈ മെട്രോ നടത്തുന്നുണ്ട്. മെട്രോ സ്റ്റേഷനുകൾക്ക് സമീപമുള്ള സ്ഥലം വികസിപ്പിക്കുന്നതിലൂടെ ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കാനാണ് സിഎംആർഎൽ ലക്ഷ്യമിടുന്നത്. അലന്തൂരിന് പുറമെ മാൻഡവേലി, തിരുമംഗലം, ഷോലിംഗനല്ലൂർ തുടങ്ങിയ 30-ഓളം സ്ഥലങ്ങളിലും സമാനമായ വാണിജ്യ പദ്ധതികൾ മെട്രോ അധികൃതർ ആസൂത്രണം ചെയ്യുന്നുണ്ട്.