AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Chennai Metro: ഞൊടിയിടയില്‍ പൂനമല്ലിയെത്താം; ചെന്നൈ മെട്രോ പോരൂരില്‍ നിന്നുള്ള തേരോട്ടം ഉടന്‍

Chennai Metro’s phase 2: നാലാം ഇടനാഴിയിലെ പോരൂർ മുതൽ പൂനമല്ലി ബൈപാസ് വരെയുള്ള ഒമ്പത് കിലോമീറ്റർ പാതയിലാണ് സർവീസ് ആരംഭിക്കുന്നത്. 118.1 കിലോമീറ്റർ ദൈർഘ്യമുള്ള രണ്ടാം ഘട്ട പദ്ധതിയിലെ ആദ്യ നാഴികക്കല്ലാണിത്.

Chennai Metro: ഞൊടിയിടയില്‍ പൂനമല്ലിയെത്താം; ചെന്നൈ മെട്രോ പോരൂരില്‍ നിന്നുള്ള തേരോട്ടം ഉടന്‍
Chennai MetroImage Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Published: 07 Jan 2026 | 04:16 PM

ചെന്നൈ: ചെന്നൈ നഗരത്തിലെ ഗതാഗത കുരുക്കിന് ആശ്വാസമേകി മെട്രോ റെയിൽ രണ്ടാം ഘട്ടത്തിലെ ആദ്യ പാത ഈ മാസം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നു. നാലാം ഇടനാഴിയിലെ പോരൂർ മുതൽ പൂനമല്ലി ബൈപാസ് വരെയുള്ള ഒമ്പത് കിലോമീറ്റർ പാതയിലാണ് സർവീസ് ആരംഭിക്കുന്നത്. 118.1 കിലോമീറ്റർ ദൈർഘ്യമുള്ള രണ്ടാം ഘട്ട പദ്ധതിയിലെ ആദ്യ നാഴികക്കല്ലാണിത്.

 

ആറ് മിനിറ്റിൽ ഒരു ട്രെയിൻ

 

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് പീക്ക് അവറുകളിൽ ഓരോ ആറ് മിനിറ്റിലും ട്രെയിൻ ലഭ്യമാക്കുമെന്ന് ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് അറിയിച്ചു. 13 മൂന്ന്-കോച്ച് ട്രെയിനുകളാണ് ഈ ഒമ്പത് കിലോമീറ്റർ ദൂരത്തിൽ ഓടുക. തുടക്കത്തിൽ ഓപ്പറേറ്റർമാരുടെ സഹായത്തോടെയായിരിക്കും സർവീസെങ്കിലും, വൈകാതെ തന്നെ ഇവ ഡ്രൈവർരഹിത ട്രെയിനുകളായി മാറ്റാനാണ് പദ്ധതി.

 

ഷോപ്പിംഗും പാർക്കിംഗും സ്റ്റേഷനിൽ തന്നെ

 

വെറുമൊരു യാത്രാ കേന്ദ്രം എന്നതിലുപരി സ്റ്റേഷനുകളെ മികച്ച വിനോദ-വാണിജ്യ കേന്ദ്രങ്ങളാക്കി മാറ്റാനാണ് മെട്രോ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി. സ്റ്റേഷനുകൾക്ക് മുകളിലുള്ള സ്ഥലം പ്രയോജനപ്പെടുത്തി ഷോപ്പിംഗ് മാളുകൾ, ഭക്ഷണശാലകൾ എന്നിവ നിർമ്മിക്കും. യാത്രക്കാർക്ക് വാഹനങ്ങൾ സുരക്ഷിതമായി പാർക്ക് ചെയ്യാൻ വിപുലമായ സൗകര്യങ്ങൾ ഒരുക്കും. ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കുന്നതിനായി 1.9 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ വാണിജ്യ നിർമ്മാണങ്ങൾ നടക്കുന്നു.

Also read – ട്രെയിൻ മിസ്സായോ? അതേ ടിക്കറ്റിൽ അടുത്ത വണ്ടിയിൽ കയറുന്നതിന് മുൻപ് ഇതറിയുക… പണം തിരികെ ലഭിക്കാൻ എന്ത് ചെയ്യണം?

നന്ദനം, ബോട്ട് ക്ലബ്ബ്, അൽവാർപേട്ട്, അയ്യപ്പൻതാങ്ങൽ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലെ സ്റ്റേഷനുകളുടെ വികസനത്തിനായി മെട്രോ ഇതിനകം ടെൻഡർ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

 

മെട്രോയുടെ പുതിയ മുഖം

 

ചെന്നൈ പോലെ 1.2 കോടി ജനങ്ങൾ അധിവസിക്കുന്ന നഗരത്തിൽ കൂടുതൽ പൊതു ഇടങ്ങൾ ആവശ്യമാണ്. പൊതുഗതാഗതവുമായി നേരിട്ട് ബന്ധിപ്പിച്ചിട്ടുള്ള ഈ പുതിയ സൗകര്യങ്ങൾ നഗരത്തിന് ആധുനിക മുഖം നൽകും, എന്ന് സി.എം.ആർ.എൽ അധികൃതർ വ്യക്തമാക്കി. നിലവിൽ ഒന്നാം ഘട്ടത്തിന്റെ ഭാഗമായി 54 കിലോമീറ്റർ ദൂരത്തിൽ മെട്രോ സർവീസ് നടത്തുന്നുണ്ട്. രണ്ടാം ഘട്ടം പൂർണ്ണമായും സജ്ജമാകുന്നതോടെ ചെന്നൈ ലോകോത്തര നിലവാരത്തിലുള്ള മെട്രോ ശൃംഖലയുള്ള നഗരമായി മാറും.