Delhi Blast: ഡൽഹി സ്ഫോടനം; അന്വേഷണം എൻഐഎക്ക് കൈമാറി, ഉടൻ റിപ്പോർട്ട് സമർപ്പിക്കും
Delhi Red Fort Blast Latest Update: ഭീകരാക്രമണമെന്ന് സംശയിക്കുന്ന സ്ഫോടനത്തിൽ 12 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ട് സ്ത്രീകൾ ഉൾപ്പെടെ 20 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ചാവേർ ആക്രമണ സാധ്യതയെന്ന് തന്നെയാണ് എൻഐഎ സംശയിക്കുന്നത്.

Delhi Blast
ന്യൂഡൽഹി; ഒരു രാജ്യത്തെ ഒന്നടങ്കം നടുക്കിയ ഡൽഹി ചെങ്കോട്ട സ്ഫോടന കേസിൻ്റെ അന്വേഷണം എൻഐഎക്ക് കൈമാറി. സംഭവവുമായി ബന്ധപ്പെട്ട റിപ്പോർട്ട് എൻഐഎ ഉടൻ സമർപ്പിക്കുമെന്നാണ് വിവരം. ഭീകരാക്രമണമെന്ന് സംശയിക്കുന്ന സ്ഫോടനത്തിൽ 12 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ട് സ്ത്രീകൾ ഉൾപ്പെടെ 20 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ചാവേർ ആക്രമണ സാധ്യതയെന്ന് തന്നെയാണ് എൻഐഎ സംശയിക്കുന്നത്.
സ്ഫോടനം നടക്കുന്നതിന് തൊട്ട് മുമ്പുള്ള പൊട്ടിത്തെറിച്ച വെള്ള നിറത്തിലുള്ള ഹ്യുണ്ടായ് ഐ 20 കാറിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. വാഹനം മൂന്നു മണിക്കൂറിലധികം ചെങ്കോട്ടയ്ക്ക് സമീപമുള്ള പാർക്കിങ് സ്ഥലത്ത് പാർക്ക് ചെയ്തിരുന്നതായും, സ്ഫോടനത്തിന് തൊട്ട് മുമ്പ് വാഹനം വേഗത കുറച്ച് പാർക്ക് ചെയ്യുന്നതടക്കം സിസിടിവിയിലുണ്ട്. കാറോടിച്ചത് ഫരീദാബാദ് ഭീകരസംഘത്തിൽ ഉൾപ്പെട്ട ഡോ. ഉമർ മുഹമ്മദാണെന്ന സംശയമാണ് ഇപ്പോഴും നിലനിൽക്കുന്നത്.
ഇത് തെളിയിക്കുന്നതിന് ഡിഎൻഎ പരിശോധന നടത്താനാണ് നീക്കം. സംഭവത്തിൽ ഇതുവരെ 13 പേരെയാണ് ചോദ്യം ചെയ്തത്. ഡോക്ടർ ഉമറിന്റെ സുഹൃത്ത് കസ്റ്റഡിയിലാണ്. പുൽവാമ സ്വദേശി ഡോക്ടർ സജാദ് ആണ് കസ്റ്റഡിയിലുള്ളത്. ചെങ്കോട്ടയിലെ സ്ഫോടനം ചാവേർ ആക്രമണമാണെന്ന് ഡൽഹി പോലീസ് വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്നലെ വൈകുന്നേരം 6.50 ഓടെയാണ് സ്ഫോടനം നടന്നത്. ഡോക്ടർ ഉമർ മുഹമ്മദിൻറെ കശ്മീരിലെ വീട്ടിൽ എത്തിയ പൊലീസ് അമ്മയെയും സഹോദരനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ ഉമറിന് ഭീകരസംഘടനയുമായി ബന്ധമുള്ള കാര്യം തങ്ങൾക്ക് അറിയില്ലെന്നാണ് കുടുംബം വ്യക്തമാക്കുന്നത്.