പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറിയെയും ആഭ്യന്തര സെക്രട്ടറിയെയും തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്താക്കി
സ്ഥാനത്തുനിന്നും നീക്കിയ ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നത് വരെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു തസ്തികയിലും നിയമിക്കരുതെന്നും ഇലക്ഷൻ കമ്മീഷൻ അറിയിച്ചിട്ടുണ്ട്.

Election Commission
കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പ് ഷെഡ്യൂൾ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം , പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറി നന്ദിനി ചക്രവർത്തിയെയും ആഭ്യന്തര സെക്രട്ടറി ജഗദീഷ് പ്രസാദ് മീണയെയും തിരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥാനത്തുനിന്നും പുറത്താക്കി. നന്ദിനിചക്രവർത്തിക്ക് പകരം ദുഷ്യന്ത് നരിയാലയെ നിയമിച്ചു. പുതിയ ആഭ്യന്തര സെക്രട്ടറിയായി സംഘമിത്ര ഘോഷ് ചുമതലയേൽക്കും. കൂടാതെ ഏഴ് എഇആർഒമാരെ ഇസിഐ നേരിട്ട് സസ്പെൻഡ് ചെയ്തു.
1993 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് ദുഷ്യന്ത് നരിയാല. ഇദ്ദേഹത്തെ പശ്ചിമ ബംഗാളിന്റെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസ്താവനയിലൂടെ അറിയിച്ചു. 1997 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനായ സംഘമിത്ര ഘോഷിനെ പശ്ചിമ ബംഗാളിന്റെ ആഭ്യന്തര, കുന്നിൻ പ്രദേശങ്ങളുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചതായിും ഇസിഐ പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശങ്ങൾ ഉടനടി പ്രാബല്യത്തിൽ വരുത്തണമെന്നും, മേൽപ്പറഞ്ഞ ഉദ്യോഗസ്ഥരുടെ നിയമനം സംബന്ധിച്ച റിപ്പോർട്ട് ഇന്ന് വൈകുന്നേരം 3 മണിക്ക് മുമ്പ് അയയ്ക്കണമെന്നും ഇസിഐ നിർദ്ദേശം നൽകി.
കൂടാതെ സ്ഥാനത്തുനിന്നും നീക്കിയ ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നത് വരെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു തസ്തികയിലും നിയമിക്കരുതെന്നും ഇലക്ഷൻ കമ്മീഷൻ അറിയിച്ചിട്ടുണ്ട്. അതേസമയം പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 23 നും 29 നുമായി രണ്ട് ഘട്ടങ്ങളിലായി നടത്തുമെന്ന് ഞായറാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.