India Pakistan Conflict: 9 ഭീകരകേന്ദ്രങ്ങൾ തകർത്തു; നൂറിലധികം ഭീകരരെ വധിച്ചു: ഓപ്പറേഷൻ സിന്ദൂർ വിജയമെന്ന് ഇന്ത്യൻ സൈന്യം
Army Says 9 Terrorist Camp Destroyed: ഓപ്പറേഷൻ സിന്ദൂറിലൂടെ 9 ഭീകര കേന്ദ്രങ്ങൾ തകർത്തെന്ന് ഇന്ത്യൻ സൈന്യം. നൂറിലധികം ഭീകരരെ വധിച്ചു. കൃത്യമായി ആസൂത്രണം ചെയ്ത ഓപ്പറേഷനായിരുന്നു എന്നും സൈന്യം വിശദീകരിച്ചു.
ഓപ്പറേഷൻ സിന്ദൂർ വിജയമെന്ന് ഇന്ത്യൻ സൈന്യം. 9ലധികം ഭീകര കേന്ദ്രങ്ങൾ തകർത്തു എന്നും നൂറിലധികം ഭീകരരെ വധിച്ചു എന്നും ഇന്ത്യൻ സൈന്യം നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഇന്ത്യയിൽ ഭീകരാക്രമണം നടത്തിയവരെ ഓപ്പറേഷൻ സിന്ദൂറിലൂടെ വധിക്കാനായി. പുൽവാമയിൽ ആക്രമണം നടത്തിയ ഭീകരരെയും കാണ്ഡഹാർ വിമാനറാഞ്ചലിൽ ഉൾപ്പെട്ട ഭീകരരെയും വധിക്കാനായി എന്നും സൈന്യം പറഞ്ഞു.
തീവ്രവാദികൾക്ക് പരിശീലനം നൽകിയ മുരിദ്കെയിലെ കേന്ദ്രം തകർക്കാൻ കഴിഞ്ഞു. അജ്മൽ കസബിനെയും ഡെവിഡ് ഹെഡ്ലിയെയും ലഷ്കർ എ തൊയ്ബ പരിശീലിപ്പിച്ചത് മുരിദ്കെയിൽ വച്ചായിരുന്നു. ബാവല്പൂരിൽ ഭീകര കേന്ദ്രമായി ഉപയോഗിച്ചിരുന്ന ഇരുനിലക്കെട്ടിടം പൂർണമായി തകർത്തു. തിരിച്ചടി ഭയന്ന് ചില കേന്ദ്രങ്ങളിൽ നിന്ന് ഭീകരർ ഒഴിഞ്ഞുപോയിരുന്നു എന്നും സൈന്യം വിശദീകരിച്ചു. ആക്രമണ ശേഷമുള്ള ചിത്രങ്ങളും സൈന്യം പുറത്തുവിട്ടു. ജനവാസകേന്ദ്രങ്ങളിൽ ആക്രമണം നടത്തിയിട്ടില്ലെന്നും നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്നും തെളിയിക്കുന്ന സൂചനകളും സൈന്യം പുറത്തുവിട്ടു.
സൈനിക നീക്കം നടത്തിയതിന് പിന്നിൽ കൃത്യമായ ആസൂത്രണമുണ്ടായിരുന്നു. ഭീകരകേന്ദ്രങ്ങളുടെ ഭൂപ്രകൃതിയും നിർമ്മാണരീതിയുമടക്കം വിശദമായി പഠിച്ചു. അതുകൊണ്ടാണ് പോർവിമാനങ്ങൾക്ക് കൃത്യമായി ലക്ഷ്യം ഭേദിക്കാനായത്. ഓപ്പറേഷൻ സിന്ദൂറിലൂടെ പരിഭ്രാന്തരായ പാകിസ്താൻ തിരികെ ആക്രമണം നടത്തിയത് ജനവാസ കേന്ദ്രങ്ങളിലാണ്. ഈ ആക്രമണങ്ങളെയൊക്കെ ചെറുത്ത് തോല്പിക്കാൻ വ്യോമസേനയ്ക്ക് സാധിച്ചു. ഡ്രോൺ ആക്രമണം തടയാൻ നമ്മൾ എപ്പോഴും സജ്ജമായിരുന്നു. നമ്മുടെ സൈനിക കേന്ദ്രങ്ങൾക്ക് നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ല. നമ്മൾ യാത്രാവിമാനങ്ങളെ ആക്രമിച്ചില്ല. പാകിസ്താൻ യാത്രാവിമാനങ്ങളെ മറയാക്കിയാണ് ആക്രമിച്ചത്. പാക് നിരീക്ഷണ റഡാറുകൾ തകർക്കാൻ നമുക്ക് സാധിച്ചു. സാധാരണക്കാരെയാണ് പാകിസ്താൻ ലക്ഷ്യമിട്ടത് എന്നും സൈന്യം വിശദീകരിച്ചു.




റഹിം യാർ ഖാൻ എയർഫീൽഡ് തകർത്തു. ചുനിയൻ വ്യോമ പ്രതിരോധ കേന്ദ്രം, സർഗോദ എയർഫീൽഡ്, ഇസ്ലാമാബാദിലെ വ്യോമതാവളം തുടങ്ങിയ വ്യോമകേന്ദ്രങ്ങളൊക്കെ നമ്മൾ നശിപ്പിച്ചു. പാകിസ്താൻ അയച്ച ഡ്രോണുകളെയെല്ലാം എഡി സിസ്റ്റം തകർത്തു. 40 സൈനികർ കൊല്ലപ്പെട്ടെന്ന് പാകിസ്താൻ സ്ഥിരീകരിച്ചിരുന്നു. നാവികസേന കറാച്ചിയടക്കം ലക്ഷ്യമിട്ടു. പ്രകോപനം തുടർന്നാൽ ഇന്ത്യ തിരിച്ചടിക്കും. നാളെ തുടർ ചർച്ചകൾ നടത്തുമെന്നും സംയുക്ത സേനയുടെ വാർത്താസമ്മേളനത്തിൽ അധികൃതർ വ്യക്തമാക്കി.
ഇന്ത്യയുടെ 11 വ്യോമതാവളങ്ങൾ പാകിസ്താൻ ലക്ഷ്യമിട്ടെങ്കിലും എല്ലാത്തിനെയും ചെറുത്ത് തോല്പിച്ചു. ഇപ്പോൾ നൽകിയത് ഒരു മുന്നറിയിപ്പ് മാത്രമാണ്.