Maoist Commander Madvi Hidma: മാവോയിസ്റ്റുകൾക്ക് വൻ തിരിച്ചടി; 26 ആക്രമണങ്ങളുടെ സൂത്രധാരൻ കൊല്ലപ്പെട്ടു
Maoist Commander Madvi Hidma Killed: 2010ലെ ദന്തെവാഡ ആക്രമണത്തിന് പിന്നിലെ പ്രധാനിയാണ് ഹിദ്മ. ആക്രമണത്തിൽ 76 സിആര്‍പിഎഫ് ജവാന്മാരാണ് വീരമൃത്യുവരിച്ചത്.
ആന്ധ്രപ്രദേശ്: മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി നേതാവ് മാദ്‍വി ഹിദ്മ (43) കൊല്ലപ്പെട്ടു. ആന്ധ്രാപ്രദേശിലെ അലൂരി സീതാരാമരാജു ജില്ലയിലെ മാരെഡുമില്ലി വനമേഖലയിൽ വെച്ച് സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിലാണ് മാദ്‍വി ഹിദ്മയെ വധിച്ചത്. രാജ്യത്തെ നടുക്കിയ 26 ആക്രമണങ്ങളുടെ സൂത്രധാരനാണ് ഇയാൾ.
മാദ്‍വി ഹിദ്മയുടെ മരണം മാവോയിസ്റ്റ് പ്രസ്ഥാനത്തിന് കനത്ത തിരിച്ചടിയാണ്. ഹിദ്‌മയുടെ ഭാര്യയും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായാണ് വിവരം. ചൊവ്വാഴ്ച രാവിലെ നടന്ന വെടിവെപ്പിൽ പ്രമുഖ മാവോയിസ്റ്റ് നേതാവായ ഹിദ്മ ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടതായാണ് പൊലീസ് നൽകുന്ന വിവരം. ഔദ്യോഗിക സ്ഥിരീകരണം ഇനിയും പുറത്തുവന്നിട്ടില്ല. ഏറ്റുമുട്ടലിൽ സുരക്ഷാ സേനാംഗങ്ങള്‍ക്കും പരിക്കേറ്റിട്ടുണ്ട്.
പുലർച്ചെ 6 മണിക്കും 7 മണിക്കും ഇടയിലാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. പ്രദേശത്ത് ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ടെന്നും ഇരുവിഭാഗങ്ങൾ തമ്മിലുള്ള വെടിവെപ്പ് തുടരുകയാണെന്നും പൊലീസ് അറിയിച്ചു. മാരെഡുമില്ലി വനമേഖലയിൽ നിലവിൽ കനത്ത പൊലീസ് നിരീക്ഷണത്തിലാണ്.
സർക്കാർ ഇയാളുടെ തലയ്ക്ക് ഒരു കോടി രൂപ വിലയിട്ടിരുന്നു. 2010 ദന്തെവാഡ ആക്രമണത്തിന് പിന്നിലെ പ്രധാനിയാണ് ഹിദ്മ. ആക്രമണത്തിൽ 76 സിആര്‍പിഎഫ് ജവാന്മാരാണ് വീരമൃത്യുവരിച്ചത്.
മാദ്വി ഹിദ്‌മ ആരായിരുന്നു?
1981-ൽ സുക്മയിൽ (അന്നത്തെ മധ്യപ്രദേശിൽ) ജനിച്ച ഹിദ്‌മ പീപ്പിൾസ് ലിബറേഷൻ ഗറില്ലാ ആർമിയുടെ (PLGA) ബറ്റാലിയൻ തലവനായാണ് ഉയർന്നുവന്നത്. സിപിഐ മാവോയിസ്റ്റിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേന്ദ്രകമ്മിറ്റിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു.
കേന്ദ്ര കമ്മിറ്റിയിൽ ബസ്തർ മേഖലയിൽ നിന്നുള്ള ഒരേയൊരു ഗോത്രവർഗ്ഗ അംഗവും ഹിദ്‌മയായിരുന്നു. രാജ്യത്തെ നടുക്കിയ നിരവധി ആക്രമണങ്ങളിലെ പ്രധാന പങ്കാളിത്തത്തിലൂടെയാണ് ഹിദ്‌മ കുപ്രസിദ്ധനായത്.
76 സിആർപിഎഫ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ട ദന്തേവാഡ ആക്രമണം, പ്രമുഖ കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ 27 പേർ കൊല്ലപ്പെട്ട 2013ലെ ഝിരം ഘാട്ടി ആക്രമണം, 22 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ട 2021ലെ സുക്മ-ബിജാപ്പൂർ ആക്രമണം തുടങ്ങിയവയുടെ സൂത്രധാരനാണ് ഹിദ്‌മ.