Narendra Modi: പാക് ആര്‍മി ചീഫിനും മോദിയ്ക്കും ഒരേസമയത്ത് ക്ഷണം; ട്രംപിന്റെ അഭ്യര്‍ത്ഥന നിരസിച്ച് പ്രധാനമന്ത്രി
Modi Rejects Trump's Invitation: പ്രധാനമന്ത്രിയും ട്രംപും തമ്മില്‍ അവസാനമായി ഔദ്യോഗികമായ ഫോണ്‍ സംഭാഷണം നടത്തിയത് ജൂണ്‍ 17നാണ്. അന്ന് ഡൊണാള്‍ഡ് ട്രംപ് കാനഡയില്‍ നടന്ന ജി7 ഉച്ചകോടിയില്‍ നിന്ന് പെട്ടെന്ന് തന്നെ വാഷിങ്ടണിലേക്ക് മടങ്ങി.

നരേന്ദ്ര മോദി, ഡൊണാൾഡ് ട്രംപ്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബന്ധപ്പെടാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിരന്തരം ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്. നരേന്ദ്ര മോദിയെ ട്രംപ് വാഷിങ്ടണിലേക്ക് ക്ഷണിച്ചിരുന്നുവെങ്കിലും അദ്ദേഹമത് നിരസിച്ചുവെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരുവരും തമ്മില്‍ നടത്തേണ്ടിയിരുന്ന ഉഭയകക്ഷി കൂടിക്കാഴ്ച റദ്ദാക്കേണ്ടി വന്നതായും വിവരമുണ്ട്.
പ്രധാനമന്ത്രിയും ട്രംപും തമ്മില്‍ അവസാനമായി ഔദ്യോഗികമായ ഫോണ്‍ സംഭാഷണം നടത്തിയത് ജൂണ്‍ 17നാണ്. അന്ന് ഡൊണാള്‍ഡ് ട്രംപ് കാനഡയില്‍ നടന്ന ജി7 ഉച്ചകോടിയില്‍ നിന്ന് പെട്ടെന്ന് തന്നെ വാഷിങ്ടണിലേക്ക് മടങ്ങി. ഉച്ചകോടിയ്ക്കിടെ മോദിയും ട്രംപും തമ്മില്‍ നടത്തേണ്ടിയിരുന്ന ഉഭയകക്ഷി കൂടിക്കാഴ്ച റദ്ദാക്കേണ്ടിയും വന്നു.
ഫോണ്‍ കോളിനിടെ ട്രംപ് മോദിയെ വാഷിങ്ടണിലേക്ക് ക്ഷണിച്ചുവെന്നാണ് വിവരം. എന്നാല്‍ മോദിക്ക് ക്രൊയേഷ്യ സന്ദര്‍ശിക്കേണ്ടിയിരുന്നതിനാല്‍ ആ അഭ്യര്‍ത്ഥന നിരസിച്ചു. എന്നാല്‍ ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത് വൈറ്റ് ഹൗസിലേക്ക് ഇതേസമയം പാകിസ്ഥാന്‍ ആര്‍മി ചീഫ് അസിം മുനീറിനെയും ക്ഷണിച്ചിരുന്നുവെന്നാണ്.
അസിം മുനീറുമായി പ്രധാനമന്ത്രിയെ ഒരു ഫോട്ടോഷൂട്ട് നടത്താന്‍ ട്രംപ് തള്ളിവിടുമെന്ന ആശങ്ക ഉദ്യോഗസ്ഥര്‍ക്കുണ്ടായിരുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നത്തിന്റെ വ്യാപ്തിയോ ചരിത്രമോ ട്രംപ് കാര്യമായി ശ്രദ്ധിച്ചില്ല എന്നതിന്റെ വ്യക്തമായ ഉദാഹരണായിരുന്നു അതെന്നാണ് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.
എന്നാല്‍ ഇതോടെ ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം വഷളായി. രാജ്യത്തിന്റെ കാര്‍ഷിക, പാല്‍ വിപണികളുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പിന്നാലെ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് ട്രംപ് അധിക തീരുവ ചുമത്തുകയും വ്യാപാര ചര്‍ച്ചകള്‍ നിര്‍ത്തിവെക്കുകയും ചെയ്തു. വ്യാപാര കരാര്‍ ഉണ്ടാകുന്നതിന് ഇരുനേതാക്കളും തമ്മിള്‍ ഫോണ്‍ സംഭാഷണം നടത്താനുള്ള നീക്കം പിന്നീട് യുഎസിന്റെ ഭാഗത്ത് നിന്ന് നടന്നതായും റിപ്പോര്‍ട്ടിലുണ്ട്.
എന്നാല്‍ ഈ ഫോണ്‍ കോളുകള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ജാഗ്രത പാലിച്ചു. ഏത് കാര്യം ചര്‍ച്ച ചെയ്താലും ട്രംപ് അതിന്റെ ഒരു ഭാഗം അതായത് സ്വന്തം നിഗമനങ്ങള്‍ ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്‌തേക്കുമെന്ന ആശങ്കയും സര്‍ക്കാരിനുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കുന്നതിനും സമാധാനം സ്ഥാപിക്കുന്നതിനും താന്‍ മധ്യസ്ഥത വഹിച്ചുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പല തവണ ആര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ ഈ വാദം ഇന്ത്യ തള്ളി. ജൂണ്‍ 17ന് നടന്ന ഫോണ്‍ സംഭാഷണത്തിലും ട്രംപ് ഇക്കാര്യം പറയുകയും തന്നെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.