Saudi Airlines Emergency Landing: തീയും പുകയും; ഹജ്ജ് തീർത്ഥാടകരുമായി പുറപ്പെട്ട വിമാനം ലഖ്‌നൗവിൽ ഇറക്കി
Saudi Airlines Emergency Landing In Lucknow Airport: വിമാനത്തിൻ്റെ ഇടതു ചക്രത്തിൽ നിന്ന് പുകയും തീപ്പൊരിയും കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്. ഹൈഡ്രോളിക് സിസ്റ്റത്തിലെ ചോർച്ചയാവാം ഇതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Lucknow Airport
ലഖ്നൗ; ഹജ്ജ് തീർത്ഥാടകർ ഉൾപ്പെടെ 250 ഓളം യാത്രക്കാരുമായി പുറപ്പെട്ട സൗദി എയർലൈൻസ് സാങ്കേതിക തകരാറിനെ തുടർന്ന് ലഖ്നൗ വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി. വിമാനത്തിൻ്റെ ഇടതു ചക്രത്തിൽ നിന്ന് പുകയും തീപ്പൊരിയും കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്. ഹൈഡ്രോളിക് സിസ്റ്റത്തിലെ ചോർച്ചയാവാം ഇതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. SV 3112 എന്ന വിമാനം ഞായറാഴ്ച രാത്രി 10:45 ന് ജിദ്ദയിൽ നിന്ന് പുറപ്പെട്ട വിമാനം രാവിലെ 6:30നാണ് ലഖ്‌നൗവിൽ എത്തിയത്.
അതിനിടെ ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട വിമാനം ബോംബ് ഭീഷണിയെത്തുടർന്ന് തിരിച്ചിറക്കി. പറന്നുയര്‍ന്ന് രണ്ടുമണിക്കൂറിനു ശേഷമായിരുന്നു ഭീഷണിസന്ദേശം ലഭിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയോടെ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തേണ്ട വിമാനമാണ് തിരിച്ചിറക്കിയത്.
അതേസമയം, ഹൈദരാബാദില്‍ ഇറങ്ങാന്‍ അനുമതി നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് മടങ്ങുകയായിരുന്നു എന്നാണ് ലുഫ്താന്‍സ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു പ്രതികരിച്ചത്. വിമാനം വൈകിട്ട് അഞ്ചരയ്ക്ക് ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലിറങ്ങി. അതേസമയം, സംഭവത്തേക്കുറിച്ച് ഹൈദരാബാദ് വിമാനത്താവളത്തില്‍നിന്ന് പ്രസ്താവനകളൊന്നും വന്നിട്ടില്ല.
വിമാന സര്‍വീസ് മറ്റൊരു സമയത്തേക്ക് പുനഃക്രമീകരിച്ചിട്ടുണ്ടെന്നും യാത്രക്കാർക്ക് താമസസൗകര്യം ഒരുക്കിയതായും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.