Teacher’s Murder in Haryana: അധ്യാപിക വീട്ടിൽ തിരിച്ചെത്തിയില്ല, ഒളിച്ചോടിയതാകാമെന്ന് പോലീസ്; ഒടുവിൽ കൊല്ലപ്പെട്ട നിലയിൽ; വ്യാപക പ്രതിഷേധം
Young Teacher Found with Slit Throat: കഴിഞ്ഞ ബുധനാഴ്ചയാണ് സിംഗാനിയിലെ ഒരു വയലിൽ കഴുത്തറുത്ത നിലയിൽ മനീഷയുടെ മൃതദേഹം കണ്ടെത്തിയത്.

Teacher's Murder In Haryana
ചണ്ഡിഗഢ്: ഹരിയാനയിൽ പ്ലേ സ്‌കൂൾ അധ്യാപികയുടെ കൊലപാതകത്തിൽ വ്യാപക പ്രതിഷേധം. 19 വയസുകാരിയായ പ്ലേ സ്‌കൂൾ അധ്യാപിക മനീഷയുടെ മരണത്തിലാണ് നാട്ടുകാർക്കിടയിൽ പ്രതിഷേധം കടുക്കുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് സിംഗാനിയിലെ ഒരു വയലിൽ കഴുത്തറുത്ത നിലയിൽ മനീഷയുടെ മൃതദേഹം കണ്ടെത്തിയത്.
ആഗസ്റ്റ് 11-ാം തീയതി മനീഷ തന്റെ സ്കൂളിൽ നിന്ന് അടുത്തുള്ള ഒരു നഴ്സിങ് കോളജിൽ ഒരു കോഴ്സിനെക്കുറിച്ച് അന്വേഷിക്കാൻ പോയതായിരുന്നു. എന്നാൽ കുറെ സമയം കഴിഞ്ഞിട്ടും യുവതി വീട്ടിലേക്ക് മടങ്ങി എത്തിയില്ല. തുടർന്ന് ലോഹരു പോലീസിൽ പരാതി നൽകി. എന്നാൽ യുവതി ഒളിച്ചോടിയതായിരിക്കാമെന്നും രണ്ടു ദിവസത്തിനുള്ളിൽ മടങ്ങിയെത്തുമെന്നും പറഞ്ഞ് മാതാപിതാക്കളെ തിരിച്ചയക്കുകയായിരുന്നു.
Also Read:വീപ്പക്കുള്ളിൽ യുവാവിൻ്റെ മൃതദേഹം; ഭാര്യയെയും കുട്ടികളെയും കാണാനില്ല, സംഭവം രാജസ്ഥാനിൽ
ഇതിനു പിന്നാലെയാണ് ക്രൂരമായി വയലിൽ കഴുത്തറുത്ത നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഇതോടെ പോലീസിന്റെ നിഷ്ക്രിയത്വം ആരോപിച്ച് മനീഷയുടെ കുടുംബം ശവസംസ്കാരം നടത്താൻ വിസമ്മതിച്ചിരുന്നു. സംഭവത്തിൽ ഭിവാനി എസ്പിയെ സ്ഥലം മാറ്റാനും അഞ്ചു പോലീസുകാരെ സസ്‌പെൻഡ് ചെയ്യാനും ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സെയ്നി ഉത്തരവിട്ടു. എന്നാൽ നടപടികൾ അപര്യാപ്തമാണെന്നാണ് പ്രതിപക്ഷ നേതാക്കള്‍ ആരോപിക്കുന്നത്.
നീതി ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം നാട്ടുകാർ ഡൽഹി-പിലാനി റോഡ് ഉപരോധിച്ചിരുന്നു. കേസ് അന്വേഷിക്കാൻ ആറു സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ടെന്നും റോഹ്തക്കിലെ പിജിഐഎംഎസിൽ പോസ്റ്റ്‌മോർട്ടം നടത്തിയെന്നും പോലീസ് അറിയിച്ചു. രക്ഷിതാക്കളുടെ പരാതിക്ക് പിന്നാലെ പൊലീസ് ഉടനടി ഇടപെട്ടിരുന്നെങ്കിൽ മനീഷയുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. മനീഷയുടെ കൊലപാതകത്തിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ (എൻഎച്ച്‌ആർസി) ഹരിയാന ഡിജിപിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.