Amoebic encephalitis death: ഒരിടവേളയ്ക്ക് ശേഷം വീണ്ടും സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരണം
Amoebic Brain Fever Death Reported in Kozhikode: കഴിഞ്ഞ ഒരാഴ്ചയായി രോഗലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന സച്ചിദാനന്ദന്റെ നില ഇന്ന് വഷളാകുകയായിരുന്നു. രോഗത്തിന്റെ ഉറവിടം കണ്ടെത്താനായി ഇദ്ദേഹത്തിന്റെ വീട്ടിലെ കിണർ വെള്ളത്തിന്റെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
കോഴിക്കോട്: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് പുതിയങ്ങാടി സ്വദേശി സച്ചിദാനന്ദൻ (72) ആണ് രോഗബാധയെത്തുടർന്ന് അന്തരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
കഴിഞ്ഞ ഒരാഴ്ചയായി രോഗലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന സച്ചിദാനന്ദന്റെ നില ഇന്ന് വഷളാകുകയായിരുന്നു. രോഗത്തിന്റെ ഉറവിടം കണ്ടെത്താനായി ഇദ്ദേഹത്തിന്റെ വീട്ടിലെ കിണർ വെള്ളത്തിന്റെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പരിശോധനാ ഫലം പുറത്തുവന്നാൽ മാത്രമേ എവിടെ നിന്നാണ് അണുബാധയേറ്റതെന്ന് സ്ഥിരീകരിക്കാനാകൂ. സംസ്ഥാനത്ത് ഈ രോഗം ബാധിച്ചുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് തുടരുമ്പോഴും, കൃത്യമായ രോഗ ഉറവിടം കണ്ടെത്തുന്നതിൽ ആരോഗ്യവകുപ്പ് വെല്ലുവിളികൾ നേരിടുന്നുണ്ട്.
എന്താണ് അമീബിക് മസ്തിഷ്ക ജ്വരം?
തലച്ചോറിനെ ബാധിക്കുന്ന അത്യന്തം ഗുരുതരമായ അണുബാധയാണിത്. വെള്ളത്തിൽ കാണപ്പെടുന്ന നെഗ്ലേറിയ ഫൗളേറി എന്ന അമീബയാണ് രോഗമുണ്ടാക്കുന്നത്. മലിനമായ കുളങ്ങൾ, പുഴകൾ, കെട്ടിക്കിടക്കുന്ന വെള്ളം എന്നിവിടങ്ങളിൽ കുളിക്കുമ്പോഴോ മുഖം കഴുകുമ്പോഴോ അമീബ മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുന്നു.
മൂക്കിനെയും തലച്ചോറിനെയും വേർതിരിക്കുന്ന നേർത്ത പാളിയിലൂടെയോ, ചെവിയിലെ സുഷിരങ്ങൾ വഴിയോ അമീബ മസ്തിഷ്കത്തിലെത്തുകയും കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു. ഈ രോഗം ബാധിക്കുന്നവരിൽ മരണനിരക്ക് 97 ശതമാനത്തിന് മുകളിലാണ്. എന്നാൽ ഈ രോഗം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരില്ല എന്നത് ആശ്വാസകരമാണ്.