Sabarimala: ശബരിമല നട അടച്ച സമയത്തെ ഫോട്ടോ ചിത്രീകരിച്ചു; പ്രമുഖ യൂട്യൂബർക്കെതിരെ കേസ്
Sabarimala Video Shared Case:വിവാദങ്ങൾക്ക് കാരണമായ വീഡിയോ ഏപ്രിൽ 24നാണ് യൂട്യൂബർ പങ്കുവെച്ചത്. 10 മിനിറ്റ് ദൈർഘ്യമുള്ള നട അടച്ച സമയത്ത് ശബരിമല എന്ന ക്യാപ്ഷനോട് കൂടിയ വീഡിയോ ആയിരുന്നു കാഴ്ചക്കാരെ ആകർഷിക്കുന്നതിനായി ഷെയർ ചെയ്തത്. പതിനെട്ടാം പടിയുടെ താഴെ വരെയുള്ള ദൃശ്യങ്ങൾ പകർത്തുകയും ആളൊഴിഞ്ഞ പതിനെട്ടാം പടിയും അതിനു മുകളിലുള്ള കൊടിമരത്തിന്റെ ഭാഗങ്ങളും കാണിച്ചുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.......

Sabarimala
പത്തനംതിട്ട: ശബരിമലയുമായി ബന്ധപ്പെട്ട വീഡിയോകളും വിവരങ്ങളും പങ്കുവയ്ക്കുന്ന യൂട്യൂബർക്കെതിരെ കേസ്. വീഡിയോ പങ്കുവെക്കുന്ന തിരക്കിനിടയിൽ നട അടച്ച സമയത്തുള്ള ശബരിമല ചിത്രീകരിച്ചതിനാണ് യൂട്യൂബർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. പമ്പ പോലീസ് ആണ് കേസെടുത്തത്. സംഭവത്തിൽ ഇയാൾ ഒന്നാംപ്രതിയാണ്. കേസെടുത്തതോടെ പ്രസ്തുത യൂട്യൂബർ പങ്കുവെച്ച വീഡിയോകൾ എല്ലാം നീക്കിയെങ്കിലും പോലീസ് നടപടിയുമായി മുന്നോട്ടു പോകാൻ ആണ് നീക്കം.
ഏപ്രിൽ 24നാണ് വിവാദങ്ങൾക്ക് കാരണമായ വീഡിയോ യൂട്യൂബർ പങ്കുവെച്ചത്. നട അടച്ച സമയത്ത് ശബരിമല എന്ന ക്യാപ്ഷനോട് കൂടി 10 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ആയിരുന്നു കാഴ്ചക്കാരെ ആകർഷിക്കുന്നതിനായി ഷെയർ ചെയ്തത്. പതിനെട്ടാം പടിയുടെ താഴെ വരെയുള്ള ദൃശ്യങ്ങൾ പകർത്തുകയും ആളൊഴിഞ്ഞ പതിനെട്ടാം പടിയും അതിനു മുകളിലുള്ള കൊടിമരത്തിന്റെ ഭാഗങ്ങളും കാണിച്ചുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.
നട അടച്ചിരിക്കുന്ന സമയത്ത് പമ്പം മുതൽ പതിനെട്ടാം പടിക്ക് താഴെ വരെയുള്ള കാഴ്ചകൾ ചിത്രീകരിച്ചത് എങ്ങനെയാണ് എന്നാണ് പ്രാഥമികമായും പോലീസ് അന്വേഷിക്കുക. ഏപ്രിൽ 24നാണ് ഈ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ശബരിമലയിൽ നട അടച്ചുകഴിഞ്ഞാൽ പിന്നീട് ഉദ്യോഗസ്ഥർക്കോ ബന്ധപ്പെട്ട ആളുകൾക്കോ അല്ലാതെ അവിടേക്ക് പ്രവേശനമില്ല. ഈ സാഹചര്യത്തിലാണ് വളരെ വിശദമായ മറ്റു മനുഷ്യർ ആരും തന്നെ ഇല്ലാത്ത ഒരു വീഡിയോ പ്രസ്തുത യൂട്യൂബർ പങ്കുവെച്ചത്.
ALSO READ:ശബരിമല യുവതി പ്രവേശനം; പരിഷ്കരണത്തിന്റെ പേരിൽ മതത്തെ ഉന്മൂലനം ചെയ്യാനാവില്ല; സുപ്രീം കോടതി
ഇത്തരത്തിൽ ഒരു വിശദമായ വീഡിയോ അയാൾക്ക് ലഭിച്ചത് പമ്പാ ഗണപതി ക്ഷേത്രത്തിൽ വച്ചാണ്. പോലീസിന്റെ ചെക്കിങ് പോയിന്റും മറികടന്ന് നീലിമലയിൽ ഉള്ള പരമ്പരാഗത പാതയിലൂടെയാണ് മുകളിലേക്ക് പോയിട്ടുള്ളത്.നീലിമല ബോട്ടം, നീലിമല ടോപ്പ്, അപ്പാച്ചിമേട്, ശബരീപീഠം, മരക്കൂട്ടം, ചന്ദ്രാനന്ദൻ റോഡ്, വലിയ നടപ്പന്തൽ വഴിയാണ് സന്നിധാനത്തെത്തിയിരിക്കുന്നത്. ഈ വഴികളെ കുറിച്ച് എല്ലാമുള്ള വിശദമായ ഒരു വിവരണവും ഇയാൾ തന്നെ വീഡിയോയിൽ പങ്കുവെച്ചിട്ടുണ്ട്.
വിഷുവിനോട് അനുബന്ധിച്ച് ആഘോഷങ്ങൾക്ക് ശേഷം ശബരിമല നടച്ചത് ഏപ്രിൽ 18ന് ആയിരുന്നു. അതിനുശേഷം ഉള്ള ദിവസങ്ങളിൽ എന്നോ ആണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത് എന്നാണ് പോലീസിന്റെ നിഗമനം. സാധാരണരീതിയിൽ നട അടച്ചു കഴിഞ്ഞാൽ പിന്നീട് ഭക്തരെല്ലാം തന്നെ മല ഇറങ്ങുന്നതാണ് പതിവ്. അതാണ് ക്ഷേത്രത്തിൽ നിലനിൽക്കുന്ന വ്യവസ്ഥയും. എന്നിരുന്നാലും ചിലർ മാത്രം അടുത്തദിവസം രാവിലെയാണ് മലയിറങ്ങുക. അത്തരത്തിലാണോ ഈ വീഡിയോ പകർത്തിയത് എന്ന സംശയവും പോലീസിന് ഉണ്ട്. എന്നാൽ ആ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത് മലകയറുന്ന തരത്തിലാണ്. ഇതാണ് പോലീസിനെ വീണ്ടും ആശയക്കുഴപ്പത്തിൽ ആക്കുന്നത്.
സി.സി.ടി.വി. ദൃശ്യങ്ങൾ അടക്കം പോലീസ് വിശദമായി പരിശോധിക്കുമെന്നാണ് റിപ്പോർട്ട്. അതീവ സുരക്ഷാമേഖലയിലുള്ള സ്ഥലത്ത് അതിക്രമിച്ചു കടന്നുകയറിയതടക്കമുള്ള വകുപ്പുകൾ ചേർക്കുന്നതും പോലീസിന്റെ പരിഗണനയിലാണെന്നാണ് സൂചന. സംഭവത്തിൽ ശബരിമലയിൽ ഹൈക്കോടതി നിയോഗിച്ചിരിക്കുന്ന സ്‌പെഷ്യൽ കമ്മിഷണർ ആർ. ജയകൃഷ്ണൻ, പമ്പ പോലീസിനോടും വനംവകുപ്പിനോടും റിപ്പോർട്ട് തേടിയതിനെ തുടർന്നാണ് പമ്പ പോലീസ് കേസെടുത്തത്. എന്നാൽ വിവാദങ്ങൾക്ക് തിരികൊളുത്തിയ കേസിലെ പ്രതിയായ യൂട്യൂബറെ ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ല. പ്രതിയെ പിടികൂടാനുള്ള ശ്രമം പുരോഗമിക്കുകയാണ്.
ENGLISH SUMMARY
Case registered against Prominent YouTuber for sharing videos and information related to Sabarimala during the time the temple was closed. The case has been registered by Pampa Police. He is the first accused in the incident. After the case was registered, all the videos shared by the YouTuber have been removed.