Kerala Covid Cases: മറ്റ് രോഗങ്ങളുള്ളവരിൽ കോവിഡ് ഗുരുതരം; റിപ്പോർട്ടിംഗ് കൂടുന്നത് രോഗവ്യാപനം കൂടിയതായി തോന്നിപ്പിക്കുന്നു – മന്ത്രി
COVID-19 in Kerala: ആശുപത്രികളിലേക്കുള്ള അനാവശ്യ സന്ദർശനം ഒഴിവാക്കണമെന്നും, ആരോഗ്യപ്രവർത്തകർ കൃത്യമായി ഇൻഫെക്ഷൻ കൺട്രോൾ പ്രോട്ടോക്കോൾ പാലിക്കണമെന്നും മന്ത്രി നിർദേശിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കേരളം കോവിഡ് കണക്കുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നത് കൊണ്ടാണ് രോഗികളുടെ എണ്ണം കൂടുതലായി കാണുന്നതെന്നും മന്ത്രി വ്യക്തമാക്കി.
കോവിഡിന്റെ നിലവിലെ വകഭേദത്തിന് വ്യാപനശേഷി കൂടുതലാണെങ്കിലും രോഗ തീവ്രത കുറവാണെന്ന് മന്ത്രി അറിയിച്ചു. എന്നാൽ, മറ്റ് രോഗങ്ങൾ (കോ-മോർബിഡിറ്റികൾ) ഉള്ളവർക്ക് കോവിഡ് ഗുരുതരമാകാൻ സാധ്യതയുണ്ടെന്നും അതിനാൽ ഇവർ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്നും അനാവശ്യമായി ആശുപത്രി സന്ദർശിക്കുന്നത് ഒഴിവാക്കണമെന്നും മന്ത്രി നിർദേശിച്ചു.
“കോവിഡ് കേസുകൾ എപ്പോഴും കേരളത്തിൽ കൂടുതൽ കാണുന്നത് നമ്മൾ ടെസ്റ്റ് ചെയ്യുന്നതുകൊണ്ടും ആ കണക്ക് കൃത്യമായി രേഖപ്പെടുത്തുന്നതും കൊണ്ടാണ്. അതുകൊണ്ട് ഒരു ആശങ്കയും വേണ്ട. ഇത് സംബന്ധിച്ച് വളരെ സൂക്ഷ്മമായ നിരീക്ഷണം നടത്തുന്നുണ്ട്,” മന്ത്രി പറഞ്ഞു. വകഭേദം തീവ്രമല്ലാത്തതാണെന്ന് തെളിഞ്ഞെങ്കിലും വ്യാപനശേഷി കൂടുതലായതിനാൽ ജാഗ്രത തുടരണമെന്നും അവർ കൂട്ടിച്ചേർത്തു.
Also read – വ്യാജന്മാർ പെരുകുന്നു…500 രൂപയുടെ വ്യാജ നോട്ടുകളുടെ വിൽപ്പനയിൽ 37.3% വർദ്ധനവ്
ആശുപത്രികളിലേക്കുള്ള അനാവശ്യ സന്ദർശനം ഒഴിവാക്കണമെന്നും, ആരോഗ്യപ്രവർത്തകർ കൃത്യമായി ഇൻഫെക്ഷൻ കൺട്രോൾ പ്രോട്ടോക്കോൾ പാലിക്കണമെന്നും മന്ത്രി നിർദേശിച്ചു. മറ്റ് രോഗങ്ങളുള്ളവർ നിർബന്ധമായും മാസ്ക് ധരിക്കുകയും പ്രത്യേക മുൻകരുതലുകൾ എടുക്കുകയും വേണമെന്ന് ആരോഗ്യമന്ത്രി ഊന്നിപ്പറഞ്ഞു.
ദക്ഷിണപൂർവേഷ്യൻ രാജ്യങ്ങളിൽ രോഗം പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യം വിലയിരുത്താൻ കേന്ദ്രം ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാൽ ജാഗ്രത പാലിക്കണമെന്നും കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.