Chathapuram Babu: ജയശ്രീ തനിച്ചായി, ചാത്തപുരം ബാബുവിന് വിട
52 വയസ്സുള്ള ആനക്ക് പാദരോഗം മൂർച്ഛിച്ച അവസ്ഥയിലായിരുന്നു. മദപ്പാട് കാലമായതിനാൽ ചികിത്സിക്കാനും സാധിച്ചില്ല. ആസ്സാമിയായ ബാബു 90-കളിലാണ് ചാത്തപുരത്ത് എത്തുന്നത്

ചാത്തപുരം ബാബുവും, ജയശ്രീയും
തൻ്റെ മകൻ എന്നല്ലാതെ ഒരിക്കലും ബാബുവിനെ പറ്റി ജയശ്രീ പറഞ്ഞിട്ടില്ല. തൻ്റെ ആയുഷ്കാലമത്രെയും മറ്റെല്ലം മാറ്റിവെച്ചൊരു സ്ത്രീ ഒരാനക്കായി ജീവിച്ചുവെന്ന് പറയുന്നത് പോലും അൽപ്പം ആശ്ചര്യം തോന്നും. കൽപ്പാത്തിയിലും ചാത്തപുരത്തും ബാബുവിനെ അറിയാത്തവരായി ആരുമില്ല. കൽപ്പാത്തി പുഴയോരത്തെ ആ കെട്ടും തറിയിൽ നിന്നും ബാബു എന്ന കൊമ്പൻ യാത്രയായി. 52 വയസ്സുള്ള ആന-ക്ക് പാദരോഗം മൂർച്ഛിച്ച അവസ്ഥയിലായിരുന്നു. മദപ്പാട് കാലമായതിനാൽ ചികിത്സിക്കാനും സാധിച്ചില്ല.
ആസ്സാമിയായ ബാബു 90-കളിലാണ് ചാത്തപുരത്ത് എത്തുന്നത്. ജയശ്രീയുടെ അച്ഛൻ നാരായണയ്യരാണ് ബാബുവിനെ വാങ്ങി വീട്ടിലെത്തിച്ചത്. അങ്ങിനെ ആന പ്രേമം ജയശ്രീയിലേക്കും എത്തിയതാണ് കഥ. മുൻപ് എപ്പോഴൊക്കെ ബാബു ഇടഞ്ഞിട്ടുണ്ടോ അപ്പോഴെല്ലാം ജയശ്രീ ചെന്ന് വിളിക്കുന്നതോടെ പൂച്ചക്കുട്ടിയെ പോലെ ആന ജയശ്രീക്കൊപ്പം നടക്കുന്ന കാഴ്ച പാലക്കാട്ടുകാർക്കെല്ലാം സുപരിചിതമാണ്.
ചാത്തപുരം ബാബു ചെരിഞ്ഞപ്പോൾ- വീഡിയോ
ഷർട്ടും പാവാടയുമിട്ട്, കയ്യിൽ കോലും, തോട്ടിയുമായി ബാബുവിൻ്റെ കൊമ്പിൽ പിടിച്ച് നടക്കുന്ന ജയശ്രീയുടെ ചിത്രങ്ങൾ നിരവധി പത്രങ്ങളിൽ വാർത്തയായി. മികച്ച കൊമ്പനായിരുന്നെങ്കിലും കാര്യമായി വലിയ വരുമാനമൊന്നും ആനയിൽ നിന്നും ജയശ്രീക്കൊ, കുടുംബത്തിനോ ലഭിച്ചിരുന്നില്ല. വിൽക്കാൻ കഴിയുമായിരുന്നിട്ടും പലപ്പോഴും ആനയോടുള്ള സ്നേഹത്തിൽ അവയൊന്നിനും തയ്യറായിരുന്നില്ല ജയശ്രീ. നടപടികൾ പൂർത്തിയാക്കിയ ശേഷം ആനയുടെ ജഡം വാളയാറിൽ സംസ്കരിക്കും.