K. Sudhakaran: ‘ധീരനാണ് കെഎസ്, താരാട്ട് കേട്ട് വളർന്നവനല്ല’; കണ്ണൂരിലും കോട്ടയത്തും സുധാകരനായി ഫ്‌ളക്‌സ് ബോര്‍ഡുകളും പോസ്റ്ററുകളും
KPCC President Row:മൂവർണത്തെ സ്നേഹിച്ച കോൺഗ്രസ് പടയാളികൾ എന്ന പേരിലാണ് പോസ്റ്റർ പതിപ്പിച്ചത്. കോട്ടയത്തും കെ സുധാകരനെ അനുകൂലിച്ചുകൊണ്ട് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പൂഞ്ഞാർ, ഈരാറ്റുേപട്ട, പാലാ എന്നിവിടങ്ങളിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

K Sudhakaran
കണ്ണൂർ: കെ സുധാകരൻ കെപിസിസി പ്രസിഡന്റായി തുടരണമെന്ന് ആവശ്യപ്പെട്ട് കണ്ണൂരിലും കോട്ടയത്തും ഫ്‌ളക്‌സ് ബോര്‍ഡുകളും പോസ്റ്ററുകളും. കെഎസ് തുടരണമെന്ന തലക്കെട്ടോടെയാണ് കണ്ണൂർ നഗരത്തിൽ വ്യാപകമായി ഫ്‌ലെക്‌സ് ബോര്‍ഡുകളും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടത്.
‘സിപിഎം ക്രൂരതകളെ നെഞ്ചുറപ്പുകൊണ്ട് നേരിട്ട് കോൺഗ്രസ് പ്രവർത്തകർക്ക് സംരക്ഷണമേകിയ ധീരനാണ് കെഎസ്. താരാട്ട് കേട്ട് വളർന്നവനല്ല, എതിർപ്പുകളിലും പ്രതിസന്ധികളിലും എന്നും ഊർജം കാട്ടിയിട്ടേയുള്ളൂ. പ്രതിസന്ധികളെ ഊർജമാക്കിയവനാണ് കെഎസ്’ – എന്നാണ് പോസ്റ്റുകളിൽ എഴുതിയിരിക്കുന്നത്. ‘പ്രസിഡന്റിന്റെ കൂടെ കൂടിയവരല്ല, കെ സുധാകരന്റെ കൂടെ കൂടിയവരാണ് ഞങ്ങൾ. കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർക്ക് കാവൽനിന്നൊരു പ്രസിഡന്റ്. കോൺഗ്രസ് ഞങ്ങളുടെ ആത്മാവാണ്, കെഎസ് ഞങ്ങളുടെ ജീവനും. കണ്ണൂരിന്റെ പോരാട്ട ഭൂമിയിൽ തലയുയർത്തിപ്പിടിച്ച് നമ്മെ നയിച്ചവനാണ്. കെ എസ് തുടരണം’ എന്നാണ് മറ്റൊരു പോസ്റ്റർ.
മൂവർണത്തെ സ്നേഹിച്ച കോൺഗ്രസ് പടയാളികൾ എന്ന പേരിലാണ് പോസ്റ്റർ പതിപ്പിച്ചത്. കോട്ടയത്തും കെ സുധാകരനെ അനുകൂലിച്ചുകൊണ്ട് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പൂഞ്ഞാർ, ഈരാറ്റുേപട്ട, പാലാ എന്നിവിടങ്ങളിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. സേവ് കോൺഗ്രസ് ഫോറത്തിന്റെ പേരിലാണ് പോസ്റ്റർ.
കെ സുധാകരനെ കെപിസിസി അദ്ധ്യക്ഷപദവിയിൽ നിന്ന് മാറ്റുന്നതുമായി ബന്ധപ്പെട്ട കാര്യത്തിൽ വ്യാപക പ്രതിഷേധമാണ് കണ്ണൂരിൽ നടന്നത്. ഡി.സി.സി ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവർ പ്രതിഷേധവുമായി രംഗത്ത് എത്തി. ഇതോടെ പുതിയ കെപിസിസി പ്രസിഡന്റിനെ നിയമിക്കാൻ ഇറങ്ങിയ ഹൈക്കമാൻഡ് ആകെ അങ്കലാപ്പിലായിരിക്കുകയാണ്. ആന്റോ ആന്റണിയെ പുതിയ അദ്ധ്യക്ഷനാക്കാമെന്ന് ഉറപ്പിച്ചെങ്കിലും കേരളത്തിൽ വ്യാപക വിമർശനം ഉയരുന്ന സാഹചര്യത്തിൽ നേതൃത്വം ആശയക്കുഴപ്പത്തിലാണ്. മല്ലികാർജുൻ ഖർഗെയുടെയും രാഹുൽ ഗാന്ധിയുടെയും ഓഫിസിലേക്ക് ഇ–മെയിലിൽ വ്യാപകമായി പരാതി എത്തിയെന്നാണു വിവരം.