G Sudhakaran: ആ ചെറ്റ എനിക്ക് ഇഷ്ടപ്പെട്ടു, അഭിമാനമുണ്ട്; മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് സുധാകരന്‍
G Sudhakaran Reacts To Controversy: തനിക്ക് പാര്‍ലമെന്ററി വ്യാമോഹമാണെന്നാണ് പറയുന്നത്. മുഖ്യമന്ത്രിയും അങ്ങനെ പറഞ്ഞുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. മുഖ്യമന്ത്രി ഒന്‍പത് തവണ നിയമസഭയിലേക്ക് മത്സരിച്ചു. ആ മണ്ഡലത്തില്‍ ഇതുവരെ ആരും തോറ്റിട്ടില്ല, ജയിക്കാന്‍ കഴിയുന്ന മണ്ഡലത്തില്‍ നിന്നാല്‍ ആര്‍ക്കും ജയിക്കാം, അതുകൊണ്ടാണ് മുഖ്യമന്ത്രിയും ജയിച്ചത്.
ആലപ്പുഴ: അധിക്ഷേപ പരാമര്‍ശത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ജി സുധാകരന്‍. ചെറ്റ എന്ന് വിളിച്ചതില്‍ താന്‍ അഭിമാനം കൊള്ളുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സുധാകരന്‍ കാട്ടിയത് ചെറ്റത്തരമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരമാര്‍ശത്തോടായിരുന്നു ജി സുധാകരന്റെ പ്രതികരണം. അമ്പലപ്പുഴയില്‍ നടന്ന കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ജനറല്‍ ബോഡി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ നാടായ ഓണാട്ടുകരയില്‍ ചെറ്റക്കുടില്‍ എന്നത് പാവപ്പെട്ടവന്റെ പുരയാണെന്നും അതിനെയാണ് അധിക്ഷേപിക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്ന് ജി സുധാകരന്‍ പറഞ്ഞു. പിണറായി വിജയനെതിരെ ആദ്യമായാണ് സുധാകരന്‍ ഇത്തരത്തിലൊരു പരസ്യ പ്രതികരണം നടത്തുന്നത്.
ചെറ്റ എന്ന് വിളിച്ചതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. എന്റെ 18 വയസുവരെ ഓലമേഞ്ഞ ചെറ്റപ്പുരയിലാണ് താമസിച്ചത്, ചാണകതിണ്ണയിലാണ് കഴിഞ്ഞത്. മുഖ്യമന്ത്രിക്ക് മലയാള ഭാഷയുടെ അര്‍ത്ഥഭേദങ്ങള്‍ നന്നായി അറിയില്ല, അദ്ദേഹം നിഘണ്ടു വായിച്ചിട്ടില്ല. മുഖ്യമന്ത്രിയെ വിമര്‍ശിക്കും പക്ഷെ ഞാന്‍ ചീത്ത പറയില്ല, അതെന്റെ ഗുരുത്വം. ചെറ്റ എന്നല്ല ഇനി വറ്റ മത്സ്യം എന്ന് വിളിച്ചാലും ഞാന്‍ ചീത്ത പറയില്ല, സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
തനിക്ക് പാര്‍ലമെന്ററി വ്യാമോഹമാണെന്നാണ് പറയുന്നത്. മുഖ്യമന്ത്രിയും അങ്ങനെ പറഞ്ഞുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. മുഖ്യമന്ത്രി ഒന്‍പത് തവണ നിയമസഭയിലേക്ക് മത്സരിച്ചു. ആ മണ്ഡലത്തില്‍ ഇതുവരെ ആരും തോറ്റിട്ടില്ല, ജയിക്കാന്‍ കഴിയുന്ന മണ്ഡലത്തില്‍ നിന്നാല്‍ ആര്‍ക്കും ജയിക്കാം, അതുകൊണ്ടാണ് മുഖ്യമന്ത്രിയും ജയിച്ചത്.
ആലപ്പുഴ പോലെയല്ല ഒരിക്കലും കണ്ണൂര്‍, അവിടെ ആരുനിന്നാലും ജയിക്കും. മരിക്കുന്നത് വരെ എകെജി പാര്‍ലമെന്റ് അംഗമായിരുന്നില്ലേ, രണ്ടുതവണ മത്സരിച്ചവര്‍ മാറിനില്‍ക്കണമെന്ന് പറയുന്നവരില്‍ ഒരാള്‍ ആറാം തവണ മത്സരിക്കാന്‍ മണല്‍പ്പുറത്ത് പോയിരിക്കുകയാണ്. മുഖത്തെ സൗന്ദര്യമല്ല ഒരിക്കലും പൊതുപ്രവര്‍ത്തകന്റെ യോഗ്യത. ആത്മാര്‍ത്ഥയും മനസിന്റെ സൗന്ദര്യവുമാണ് ജനങ്ങള്‍ വിലയിരുത്തുക എന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു.