Operation Sindoor: ഇന്ത്യയുടെ ആശയവിനിമയം ഫലപ്രദമായതുകൊണ്ടാവാം പാകിസ്താൻ പ്രകോപനപരമായ പ്രസ്താവന നടത്തിയത്: ജോൺ ബ്രിട്ടാസ്
John Brittas Criticizes Pakistan: പാക് ഹൈക്കമ്മീഷൻ്റെ പ്രസ്താവനയ്ക്കെതിരെ ജോൺ ബ്രിട്ടാസ് എംപി. ഇന്ത്യയുടെ ആശയവിനിമയം ഫലപ്രദമായതുകൊണ്ടാവാം പാകിസ്താൻ പ്രകോപനപരമായ പ്രസ്താവന നടത്തിയത് എന്ന് അദ്ദേഹം പ്രതികരിച്ചു.

ജോൺ ബ്രിട്ടാസ്
ഇന്ത്യയുടെ ആശയവിനിമയം ഫലപ്രദമായതുകൊണ്ടാവാം പാകിസ്താൻ പ്രകോപനപരമായ പ്രസ്താവന നടത്തിയതെന്ന് ജോൺ ബ്രിട്ടാസ് എംപി. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാൻ ഇന്ത്യൻ പ്രതിനിധി സംഘം മലേഷ്യ സന്ദർശിച്ചതിനെ രാജ്യത്തെ പാക് ഹൈക്കമ്മീഷൻ വിമർശിച്ചിരുന്നു. ഇതിനെതിരെയാണ് ജോൺ ബ്രിട്ടാസ് രംഗത്തുവന്നത്. മനോരമ ഓൺലൈനിനോടായിരുന്നു ബ്രിട്ടാസിൻ്റെ പ്രതികരണം.
സംഘം വിവിധ രാജ്യങ്ങളിൽ പോയെങ്കിലും ഇങ്ങനെ ഒരു പ്രതികരണം ഇതാദ്യമാണെന്ന് ബ്രിട്ടാസ് പറഞ്ഞു. മലേഷ്യയിൽ രാജ്യത്തിൻ്റെ നിലപാട് വിശദീകരിക്കാനാണ് പോയത്. പരിഷ്കൃതലോകത്ത് ഇത്തരം ആശവിനിമയങ്ങൾ സ്വാഭാവികമാണ്. അതിനെതിരെ പാകിസ്താൻ പ്രസ്താവന ഇറക്കിയതിലാണ് അസ്വാഭാവികതയുള്ളത്. തങ്ങളുടെ ആശയവിനിമയം ഫലപ്രദമാവുന്നത് കൊണ്ടാവാം പാകിസ്താൻ ഹൈക്കമ്മീഷൻ ഇത്തരത്തിൽ പ്രകോപനപരമായ പ്രസ്താവന ഇറക്കിയത് എന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയെപ്പോലെ തന്നെ വിവിധ ഭാഷ, മത, വംശ വൈവിധ്യങ്ങൾ മലേഷ്യക്കുണ്ട്. അതുകൊണ്ട് നമ്മൾ ഒരുമിച്ച് നിൽക്കണമെന്നാണ് ആവശ്യപ്പെട്ടത്. മലേഷ്യയുമായി ഇന്ത്യക്ക് നൂറ്റാണ്ടുകളുടെ ബന്ധമുണ്ട്. ഇന്ത്യയും മലേഷ്യയും തമ്മിലുള്ള വ്യാപാരം പാകിസ്താനെക്കാൾ എത്രയോ മടങ്ങ് അധികമാണ്. മലേഷ്യയിൽ രണ്ടരക്കോടിയോളം ഇന്ത്യൻ വംശജർ താമസിക്കുന്നുണ്ട്. തീവ്രവാദത്തിന് മതമില്ലെന്ന് തങ്ങൾ പറഞ്ഞു. മലേഷ്യയെപ്പോലെ തന്നെ ഇന്ത്യയും സമാധാനം ആഗ്രഹിക്കുന്നു. പാക് ജനതയോട് സൗഹൃദം മാത്രമാണുള്ളത് എന്നും അവിടെ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു. സംഘത്തിലുള്ള രാജ്യസംഭാംഗമായ യുപി മുൻ ഡിജിപി ബ്രിജ്ലാലിൻ്റെ മകൾ കുവൈറ്റിലാണ് ജോലി ചെയ്യുന്നത്. മകളുടെ ജൂനിയർ പാകിസ്താൻ സ്വദേശിയാണ്. നാട്ടിൽ വന്നിട്ട് പോകുമ്പോൾ മകൾ ഈ പാകിസ്താനിക്കായി മധുരപലഹാരങ്ങൾ കൊണ്ടുപോകും. അതാണ് ഇന്ത്യക്കാർക്ക് പാക് ജനതയോടുള്ള സ്നേഹം. പാക് ജനതയെയും ഭരണകൂടത്തെയും വേർതിരിച്ചാണ് കാണുന്നത്. പാകിസ്താനിൽ പട്ടാളഭരണമാണ്. പട്ടാളത്തിന് എപ്പോഴും പ്രശ്നങ്ങൾ വേണമെന്നും പ്രസംഗത്തിൽ വിശദീകരിച്ചു എന്നും ബ്രിട്ടാസ് പറഞ്ഞു.
ഭീകരവിരുദ്ധ നടപടിയുടെ ഭാഗമെന്ന നിലപാടിൽ പാക്കിസ്താനെ ലോകരാജ്യങ്ങൾക്ക് മുൻപിൽ മോശമായി ചിത്രീകരിക്കാനുള്ള ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ ശ്രമം ദുരുദ്ദേശ്യപരമാണെന്നായിരുന്നു പാക് ഹൈക്കമ്മീഷൻ്റെ പ്രസ്താവന. ഇന്ത്യ സ്വയം തീവ്രവാദത്തിന്റെ ഇരയായി ചിത്രീകരിക്കുകയാണ് എന്നും ഹൈക്കമ്മീഷൻ ആരോപിച്ചിരുന്നു.