Kerala Assembly Election 2026: കൂടുവിട്ടു കൂടുമാറ്റങ്ങള്‍ നടന്ന കൊട്ടാരക്കര; ‘ഇടതു’മണ്ണില്‍ ചുവപ്പിന്റെ കരുത്തോ, മാറ്റത്തിന്റെ കാറ്റോ?
Kerala Kottarakkara Elections 2026: അതികായന്‍മാരുടെ തട്ടകമാണ് കൊട്ടാരക്കര. സി. അച്യുതമേനോനും, ഇ ചന്ദ്രശേഖരന്‍ നായരും, ആര്‍ ബാലകൃഷ്ണ പിള്ളയും പ്രതിനിധീകരിച്ച മണ്ഡലം. വികസനവും, രാഷ്ട്രീയവും, വിവാദങ്ങളും ഒരുപോലെ ചര്‍ച്ചയാകുന്ന കൊട്ടാരക്കര.

കെ എൻ ബാലഗോപാൽ, പി ഐഷ പോറ്റി, ആർ രശ്മി
സംസ്ഥാന രാഷ്ട്രീയത്തിലെ അതികായന്‍മാരുടെ തട്ടകമാണ് കൊട്ടാരക്കര. മുന്‍ മുഖ്യമന്ത്രി സി. അച്യുതമേനോനും, ഇ ചന്ദ്രശേഖരന്‍ നായരും, ആര്‍ ബാലകൃഷ്ണ പിള്ളയും പ്രതിനിധീകരിച്ച മണ്ഡലം. വികസനവും, രാഷ്ട്രീയവും, വിവാദങ്ങളും ഒരുപോലെ ചര്‍ച്ചയാകുന്ന മണ്ഡലം 2006 മുതല്‍ ഇടതുപക്ഷത്തോടൊപ്പമാണ് നിലയുറപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇത്തവണ കൊട്ടാരക്കരയുടെ രാഷ്ട്രീയ ചിത്രം തീര്‍ത്തും വ്യത്യസ്തമാണ്.
ആര്‍. ബാലകൃഷ്ണ പിള്ളയുടെ പേരിനൊപ്പം ചേര്‍ന്നുനില്‍ക്കുന്നതാണ് കൊട്ടാരക്കരയുടെ രാഷ്ട്രീയ ചിത്രം. എന്നാല്‍ 2006-ല്‍ ബാലകൃഷ്ണ പിള്ള എന്ന അതികായനെ അട്ടിമറിച്ചുകൊണ്ട് അഡ്വ. പി. ഐഷാ പോറ്റി കൊട്ടാരക്കരയില്‍ ചുവപ്പുകൊടി പാറിച്ചു.
2011-ലും, 2016-ലും ഐഷാ പോറ്റി വിജയം ആവര്‍ത്തിച്ചതോടെ കൊട്ടാരക്കര ഇടതുകോട്ടയായി മാറി. 2021-ല്‍ കെഎന്‍ ബാലഗോപാല്‍ മത്സരിച്ചപ്പോഴും മണ്ഡലം അദ്ദേഹത്തെ ചേര്‍ത്തുപിടിച്ചു. എന്നാല്‍ കൊട്ടാരക്കരയെ ഇടതുകോട്ടയാക്കിയ ഐഷാ പോറ്റി ഇത്തവണ യുഡിഎഫ് പാളയത്തിലാണ്. കൊട്ടാരക്കരയിലെ സ്ഥാനാര്‍ത്ഥിയെ യുഡിഎഫ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, മത്സരിക്കുന്നത് ഐഷാ പോറ്റിയായിരിക്കുമെന്ന് ഏറെക്കുറെ വ്യക്തമാണ്.
സമീപനാളുകളില്‍ സിപിഎമ്മുമായി അകല്‍ച്ചയിലായിരുന്ന ഐഷാ പോറ്റി, തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ‘കൈ’ പിടിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞ ‘വിസ്മയങ്ങളി’ലൊന്നായിരുന്നു ഐഷാ പോറ്റിയുടെ കോണ്‍ഗ്രസിലേക്കുള്ള രംഗപ്രവേശം.
മണ്ഡലം തിരിച്ചുപിടിക്കാന്‍ യുഡിഎഫ് ശക്തമായ കരുനീക്കങ്ങള്‍ നടത്തുന്നതിനിടെ, കോണ്‍ഗ്രസും തിരിച്ചടി നേരിട്ടു. 2021-ല്‍ കൊട്ടാരക്കരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന ആര്‍. രശ്മി ബിജെപിയിലെത്തിയതാണ് യുഡിഎഫ് നേരിട്ട തിരിച്ചടി.
തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ യുഡിഎഫും, എല്‍ഡിഎഫും ഒരുപോലെ തിരിച്ചടികള്‍ നേരിട്ടതാണ് കൊട്ടാരക്കരയിലെ നിലവിലെ രാഷ്ട്രീയചിത്രം. എങ്കിലും അത് കാര്യമായി തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലെന്നാണ് ഇരുമുന്നണികളുടെയും പ്രതീക്ഷ.
ബാലഗോപാലില്‍ പ്രതീക്ഷ
ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ സ്വീകാര്യതയാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ. ‘വര്‍ക്ക് നിയര്‍ ഹോം’ അടക്കമുള്ള പ്രവര്‍ത്തനങ്ങളും, സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളും വോട്ടാകുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. 2021-ല്‍ 10,814 വോട്ടുകള്‍ക്കാണ് ബാലഗോപാല്‍ വിജയിച്ചത്. ഭൂരിപക്ഷം കുറഞ്ഞാല്‍ പോലും വിജയം കൈവിടില്ലെന്ന ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ് ക്യാമ്പ്.
ആത്മവിശ്വാസത്തില്‍ ഐഷാ പോറ്റി
കൊട്ടാരക്കരയെ ഇടതുകോട്ടയാക്കിയ ഐഷ പോറ്റിയിലൂടെ മണ്ഡലം തിരിച്ചുപിടിക്കാമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. എല്‍ഡിഎഫ് വോട്ടുകളില്‍ വിള്ളലുണ്ടാക്കാമെന്നും യുഡിഎഫ് പ്രതീക്ഷിക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലെ മുന്നേറ്റവും, ഭരണവിരുദ്ധ വികാരവും വോട്ടാക്കി മാറ്റാമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ.
എന്‍ഡിഎ ആവേശത്തില്‍
മുന്‍ തിരഞ്ഞെടുപ്പുകളില്‍ മൂന്നാം സ്ഥാനത്തായിരുന്നെങ്കിലും കഴിഞ്ഞ രണ്ട് തവണയും ഇരുപതിനായിരത്തിലേറെ വോട്ടുകള്‍ സ്വന്തമാക്കാന്‍ ബിജെപിക്ക് സാധിച്ചിരുന്നു. ഇത്തവണ രശ്മിയാണ് എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി. രശ്മിയിലൂടെ കോണ്‍ഗ്രസ് വോട്ടുകളില്‍ വിള്ളലുണ്ടാക്കി, മികച്ച മുന്നേറ്റം നടത്താനാകുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.