Kerala Heatwave Alert: സൂര്യാഘാതമേറ്റ് രണ്ട് മരണം, രാവിലെ 11 മുതൽ 3 വരെ സെൽഫ് ലോക്ക്ഡൗണോ?
Kerala Heatwave Alert Latest update: ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 3 മണി വരെ പൊതുജനം പുറത്തിറങ്ങാതെ സ്വയം നിയന്ത്രണം ഏർപ്പെടുത്തണം എന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. പൊതുയിടങ്ങളിൽ പരമാവധി തണ്ണീർപന്തലുകൾ ഒരുക്കാനും ഓരോ തദ്ദേശ സ്ഥാപനവും പ്രാദേശികമായി ഹീറ്റ് പ്ലാൻ തയ്യാറാക്കി പ്രതിരോധ നടപടികൾ സ്വീകരിക്കാനും നിർദ്ദേശം നൽകി.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കേരളത്തിൽ ഉഷ്ണതരംഗത്തിന് സമാനമായ കടുത്ത ചൂട് തുടരുന്നതിനിടെ സൂര്യാഘാതമേറ്റ് രണ്ട് മരണം റിപ്പോർട്ട് ചെയ്തു. കൊല്ലം കുന്നിക്കോട് കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ബേബി ഫിലിപ്പ് ( 85 ), പാലക്കാട് പട്ടാമ്പിയിൽ വീട്ടുമുറ്റത്ത് വീണുകിടന്ന നിലയിൽ കണ്ടെത്തിയ ബഷീർ എന്നിവരാണ് മരിച്ചത്. ഇവർക്ക് സൂര്യാഘാതമേറ്റതാണെന്നാണ് പ്രാഥമിക നിഗമനം. സംസ്ഥാനത്ത് ഇന്ന് മാത്രം ഏഴ് പേർക്ക് സൂര്യാതപമേറ്റു.
പുനലൂരിൽ താപനില സാധാരണയേക്കാൾ 5 ഡിഗ്രി സെൽഷ്യസ് വർദ്ധിച്ചു. കോന്നി, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി, മൂന്നാർ എന്നിവിടങ്ങളിൽ യുവി വികിരണതോത് ഗുരുതരമായ നിലയിലായതിനാൽ ഈ പ്രദേശങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തണുപ്പ് തേടി മൂന്നാറിലെത്തുന്ന സഞ്ചാരികൾ പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടർ അറിയിച്ചു.
Also Read – 44 ഡിഗ്രിയില്‍ വെന്തുരുകി ഡല്‍ഹി; നഗരത്തില്‍ ജീവിക്കാനാകില്ല
സർക്കാർ ഇടപെടലും നിർദ്ദേശങ്ങളും
ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 3 മണി വരെ പൊതുജനം പുറത്തിറങ്ങാതെ സ്വയം നിയന്ത്രണം ഏർപ്പെടുത്തണം എന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.
പൊതുയിടങ്ങളിൽ പരമാവധി തണ്ണീർപന്തലുകൾ ഒരുക്കാനും ഓരോ തദ്ദേശ സ്ഥാപനവും പ്രാദേശികമായി ഹീറ്റ് പ്ലാൻ തയ്യാറാക്കി പ്രതിരോധ നടപടികൾ സ്വീകരിക്കാനും നിർദ്ദേശം നൽകി. ചൂട് കണക്കിലെടുത്ത് ട്രാഫിക് സിഗ്നലുകളുടെ സമയം കുറയ്ക്കുന്നത് പരിഗണിക്കും.
വിവിധയിടങ്ങളിൽ സൂര്യാതപം
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലിയിൽ ഏർപ്പെട്ടിരുന്നവർക്കും യാത്രക്കാർക്കും പൊള്ളലേറ്റു. താനൂരിൽ യുവാവിനു ജോലിക്കിടെ പൊള്ളലേറ്റതായി റിപ്പോർട്ട്. കോഴിക്കോട് പന്നിക്കോടിൽ ബൈക്ക് യാത്രക്കാരനും കിളിമാനൂരിൽ ഹരിത കർമ്മ സേനാംഗത്തിനും സൂര്യാതപമേറ്റതായി വിവരം പുറത്തുവരുന്നു. കനത്ത ചൂടിനെത്തുടർന്ന് വൈക്കത്ത് ഒരു പശു ചത്തതായും റിപ്പോർട്ടുണ്ട്.
ഇതിനിടെ ചൂടിന് ആശ്വാസമായി മറ്റന്നാളോടെ സംസ്ഥാനത്ത് വേനൽമഴ സജീവമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധനാഴ്ച നാല് ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴയോടൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം. മഴ പെയ്ത് താപനില താഴുന്നത് വരെ പ്രതിരോധ നടപടികളിൽ വിട്ടുവീഴ്ച ചെയ്യരുതെന്ന് ആരോഗ്യവകുപ്പും ദുരന്തനിവാരണ അതോറിറ്റിയും കർശന നിർദ്ദേശം നൽകി.
ലോകത്തിലെ ചൂടു കൂടിയ നഗരങ്ങളുടെ പട്ടികയിൽ ഇന്ത്യയും
ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഭീകരമായ ഉഷ്ണതരംഗത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത് എന്നതിന്റെ വ്യക്തമായ തെളിവുകൾ പുറത്തുവന്നിരിക്കുന്നു. ആഗോളതലത്തിലെ താപനില പരിശോധിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ലോകത്ത് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന ആദ്യ 100 നഗരങ്ങളിൽ 98 എണ്ണവും ഇന്ത്യയിലാണെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവരുന്നത്. ശനിയാഴ്ചത്തെ കണക്കനുസരിച്ച് 46 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയ ഉത്തർപ്രദേശിലെ ബിന്ദ്കി ആണ് നിലവിൽ ലോകത്തിലെ ഏറ്റവും ചൂടേറിയ നഗരം.