Reshma Marriage Fraud: രേഷ്മയുടെ വിവാഹത്തട്ടിപ്പ് സിനിമാക്കഥയെ വെല്ലുന്നത്; കുരുക്കായത് ഏഴാം മാസത്തിലെ പ്രസവം
Reshma Marriage Fraud Case Updates: വിവാഹം ചെയ്തവരിൽ നിന്ന് ആസൂത്രിതമായി പണം തട്ടാനുള്ള ശ്രമങ്ങൾ ഒന്നും തന്നെ രേഷ്മയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നില്ല. വിവാഹം കഴിച്ചവരിൽ നിന്ന് നിത്യച്ചെലവിനും യാത്രയ്ക്കും ഉള്ള പണം മാത്രമാണ് രേഷ്മ വാങ്ങിയിരുന്നതെന്നാണ് വിവരം.

തിരുവനന്തപുരം: വിവാഹത്തട്ടിപ്പ് കേസിൽ അറസ്റ്റിലായ രേഷ്മ പണമോ സ്വർണമോ ലക്ഷ്യമിട്ടല്ല വിവാഹങ്ങൾ ചെയ്തതെന്ന് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ. വിവാഹം ചെയ്തവരിൽ നിന്ന് ആസൂത്രിതമായി പണം തട്ടാനുള്ള ശ്രമങ്ങൾ ഒന്നും തന്നെ രേഷ്മയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നില്ല. വിവാഹം കഴിച്ചവരിൽ നിന്ന് നിത്യച്ചെലവിനും യാത്രയ്ക്കും ഉള്ള പണം മാത്രമാണ് രേഷ്മ വാങ്ങിയിരുന്നതെന്നാണ് വിവരം. ദിവസവും കൃത്യമായ ഒരു സമയക്രമം വെച്ചാണ് യുവതി ഭർത്താക്കന്മാരെയും കാമുകന്മാരെയും വിളിച്ചിരുന്നതെന്ന് പോലീസ് പറയുന്നു.
കാലടി സംസ്കൃത സർവകലാശാലയിൽനിന്ന് ന്യായത്തിൽ പിഎച്ച്ഡി ചെയ്യുകയാണെന്നാണ് രേഷ്മ പോലീസിന് നൽകിയ മൊഴി. 2017-19 കാലഘട്ടത്തിൽ സംസ്കൃത സർവകലാശാലയിൽ നിന്ന് രേഷ്മ ബിരുദാനന്തര ബിരുദവും നേടിയിരുന്നു. രേഷ്മയുടെ ആദ്യ വിവാഹം 2014ലായിരുന്നു. പ്രണയ വിവാഹമായിരുന്നു അത്. പിന്നീട് ഇയാളുമായി വേർപിരിഞ്ഞു. ശേഷം രേഷ്മ വീണ്ടും പഠനം തുടർന്നു. പിന്നീട് 2022ലാണ് സോഷ്യൽമീഡിയ വഴി പരിചയപ്പെട്ട പാലക്കാട് സ്വദേശിയെ രേഷ്‌മ വിവഹം ചെയ്യുന്നത്. വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇദ്ദേഹം വിദേശത്തേക്ക് പോയതോടെ ഇതേ വർഷം തന്നെ രേഷ്മ വൈക്കം സ്വദേശിയെ വിവാഹം കഴിച്ചു.
കാലടി സർവകലാശാലയുടെ തിരുവനന്തപുരം കേന്ദ്രത്തിൽ താത്കാലികമായി ജോലി ചെയ്തു വരികയായിരുന്നു രേഷ്‌മ ട്രെയിനിൽ വെച്ചാണ് വൈക്കം സ്വദേശിയെ പരിചയപ്പെടുന്നത്. തുടർന്ന് 2023ൽ പാലക്കാട് സ്വദേശിയുടെ പരിചയക്കാരനായ കൊല്ലം സ്വദേശിയെ വിവഹം ചെയ്തു. വിവാഹത്തിന് മുന്നേ തന്നെ ഒരുമിച്ചു താമസിക്കുകയായിരുന്ന ഇവർക്ക് ഒരു ആൺകുഞ്ഞ് ജനിച്ചു. എന്നാൽ, വിവാഹം കഴിഞ്ഞ് ഏഴാം മാസം യുവതി പ്രസവിച്ചതോടെ കൊല്ലം സ്വദേശിയുടെ കുടുംബത്തിന് സംശയമുണ്ടായി. ഇതോടെയാണ് കുടുംബം പിതൃത്വത്തിൽ സംശയമാരോപിച്ച് പരാതിയുമായി രംഗത്തെത്തിയത്.
ഈ സമയത്ത് തന്നെയാണ് പാലക്കാട് സ്വദേശിയും വിദേശത്തു നിന്ന് തിരിച്ചെത്തിയത്. ഭാര്യയെ കാണാനില്ലെന്ന് ഇയാളും പോലീസിൽ പരാതി നൽകിയതോടെയാണ് രേഷ്മ പിടിയിലാകുന്നത്. തുടർന്ന് കോടതി ഇടപെട്ട് മഹിളാമന്ദിരത്തിലാക്കിയ രേഷ്മ, അവിടെ നിന്ന് തിരിച്ചിറങ്ങിയ ശേഷം അമ്മയ്ക്കും കൊല്ലം സ്വദേശിയായ ഭർത്താവിനുമൊപ്പം ബിഹാറിലേക്ക് പോയി. അവിടെ അധ്യാപികയായി ജോലി ചെയ്യുന്നതിനിടയിലാണ് ഭർത്താവ് പിണങ്ങി പോകുന്നതും, തിരിച്ചെത്തി രേഷ്മ അടുത്ത വിവാഹ പരമ്പരയ്ക്കു തുടക്കമിടുന്നതും.
ബിഹാറിൽ അധ്യാപികയായി ജോലി ചെയ്തിരുന്ന രേഷ്‌മ 2024ലാണ് കേരളത്തിൽ തിരിച്ചെത്തിയത്. ഇതിന് ശേഷമാണ് വീണ്ടും രണ്ടു പേരെ വിവാഹം ചെയ്യുന്നതും മൂന്നുപേരെ വിവാഹം കഴിക്കാൻ നിശ്ചയിക്കുന്നതും. 2025 ഫെബ്രുവരി 19ന് യുഎസിൽ നഴ്‌സായ തൊടുപുഴ സ്വദേശിയെയും മാർച്ച് ഒന്നിന് വാളകം സ്വദേശിയെയും രേഷ്മ വിവാഹം കഴിച്ചു. കോട്ടയം സ്വദേശിയായും ആര്യനാട്ടുള്ള പഞ്ചായത്തംഗവുമായും തിരുമല സ്വദേശിയായ യുവാവുമായും വിവാഹം തീരുമാനിച്ചു. ഇവരെയെല്ലാം മാട്രിമോണിയൽ വൈബ്സൈറ്റ് വഴിയാണ് രേഷ്‌മ പരിചയപ്പെട്ടത്.
ALSO READ: നഴ്സിങ് വിദ്യാർഥിനി അമ്മു സജീവന്റെ മരണം; അധ്യാപകർക്ക് വീഴ്ച സംഭവിച്ചെന്ന് അന്വേഷണസമിതി റിപ്പോർട്ട്
വിവാഹം കഴിച്ച രണ്ടു പേരുമായും വിവഹം നിശ്ചയിച്ച കോട്ടയം സ്വദേശിയുമായും ഒരേ സമയം നല്ല സൗഹൃദമാണ് രേഷ്‌മയ്ക്ക് ഉണ്ടായിരുന്നത്. രേഷ്‌മയുടെ അമ്മയും കുഞ്ഞും താമസിക്കുന്നത് വാളകം സ്വദേശിക്കൊപ്പമാണ്. രേഷ്‌മ കൂടുതലും തൊടുപുഴയിലെ വീട്ടിലാണ് താമസിച്ചിരുന്നത്. തൊടുപുഴ സ്വദേശി വിവാഹത്തിന് ഏതാനും നാളുകൾക്ക് ശേഷം തിരിച്ച് വിദേശത്തേക്കു പോയിരുന്നു. ഇയാളുടെ കുടുംബവുമായും രേഷ്മ അടുത്ത ബന്ധമാണ് പുലർത്തിയിരുന്നത്.
ഇരു വീടുകളിലേക്കും രേഷമയെ കൊണ്ടുപോയിരുന്നത് കോട്ടയം സ്വദേശിയാണ്. ആര്യനാട്ടെ വിവാഹത്തിന്റെ തലേദിവസം ഇവർ വിവഹം കഴിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും അമ്പലം അടച്ചതിനെ തുടർന്ന് അത് നടന്നില്ല. ആര്യനാട്ടെ കല്യാണത്തിന് രേഷ്‌മയെ കൊണ്ടാക്കിയതും കോട്ടയം സ്വദേശി തന്നെയാണ്. പണത്തിനുവേണ്ടിയല്ല സ്നേഹത്തിനുവേണ്ടിയാണ് വിവാഹങ്ങൾ ചെയ്തതെന്നാണ് രേഷ്മയുടെ മൊഴി. തന്നെ ജയിലിൽ അടയ്ക്കണമെന്നും ഇല്ലെങ്കിൽ ഇനിയും ഇത്തരത്തിൽ തട്ടിപ്പു തുടരുമെന്നും രേഷ്‌മ തന്നെ പോലീസിനോടു പറഞ്ഞിരുന്നു.