Kochi Ship Accident: കൊല്ലം തീരത്തേക്ക് കൂടുതൽ കണ്ടെയ്നറുകൾ; അതീവ ജാഗ്രതയിൽ തീരദേശം; പരിശോധനയ്ക്ക് കേന്ദ്രസംഘം
Kochi Ship Accident: കൊല്ലം തീരത്തേക്കാണ് കൂടുതൽ കണ്ടെയ്നറുകൾ എത്തിക്കൊണ്ടിരിക്കുന്നത്. നീണ്ടകര, ശക്തികുളങ്ങര ഭാഗങ്ങളിൽ 13 കണ്ടെയ്നറുകൾ ഇതിനകം അടിഞ്ഞിട്ടുണ്ട്. ഇതിൽ ചുവന്ന കണ്ടെയ്നറിൽ ചൈന ഗ്രീ ടീ ആണെന്നാണ് വിവരം.

Containers From The Ship Msc Elsa 3
കൊച്ചി: കൊച്ചി തീരത്തിന് സമീപം അറബിക്കടലിൽ മുങ്ങിയ എംഎസ്സി എൽസ 3 എന്ന ചരക്കുകപ്പലിൽ ഉണ്ടായിരുന്ന കണ്ടയ്‌നറുകൾ കൊല്ലം- ആലപ്പുഴ തീരത്ത് അടിയുന്നു. കൂടുതൽ കരയ്ക്ക് അടിയാൻ സാധ്യതയുള്ളതിനാൽ തീരദേശത്ത് അതീവ ജാഗ്രത നിർദ്ദേശമാണ് നൽകിയിട്ടുള്ളത്. കടലിൽ വീണ 13 കണ്ടെയ്നറുകളിൽ കാൽസ്യം കാർബൈഡ് ഉള്ളതിനാൽ വെള്ളവുമായി ചേർന്നാൽ സ്ഫോടനത്തിന് സാധ്യതയുണ്ട്. ഇതിനാൽ പൊതുജനം അതീവ ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
കൊല്ലം തീരത്തേക്കാണ് കൂടുതൽ കണ്ടെയ്നറുകൾ എത്തിക്കൊണ്ടിരിക്കുന്നത്. നീണ്ടകര, ശക്തികുളങ്ങര ഭാഗങ്ങളിൽ 13 കണ്ടെയ്നറുകൾ ഇതിനകം അടിഞ്ഞിട്ടുണ്ട്. ഇതിൽ ചുവന്ന കണ്ടെയ്നറിൽ ചൈന ഗ്രീ ടീ ആണെന്നാണ് വിവരം. ഇതിന്റെ അവശിഷ്ടം തീരത്തടിഞ്ഞിട്ടുണ്ട്. തെയിലയുടെ മണവും വരുന്നതായി പ്രദേശവാസികൾ പറഞ്ഞു. ബാക്കിയുള്ളത് എല്ലാം ശൂന്യമാണെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പറയുന്നത്. ആലപ്പുഴ തീരത്തേക്കും കണ്ടെയ്നറുകൾ ഒഴുകിയെത്തുന്നുണ്ട്.
Also Read:കപ്പലിൽ നിന്നും ഇന്ധന ചോർച്ച; എണ്ണപാട എവിടെ വേണമെങ്കിലും എത്താം, മത്സ്യബന്ധനത്തിനും നിയന്ത്രണം
വിദഗ്ധ പരിശോധനയ്ക്കായി എൻഡിആർഎഫ് വിദഗ്ധ സംഘം കൊല്ലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇതിനു പുറമെ കൂടംകുളത്ത് നിന്നുള്ള വിദഗ്ധ സംഘവും കൊല്ലത്തേക്ക് പുറപ്പെട്ടു. കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാൻ വൈദഗ്ധ്യം ഉള്ളവരാണ് ഈ സംഘത്തിലുള്ളത്. ഇതിനിടെ കസ്റ്റംസ് ഉദ്യോഗസ്ഥർ ശക്തികുളങ്ങരയിൽ സ്ഥിതിഗതികൾ പരിശോധിച്ചു. ഇവരുടെ യോഗം ഓൺലൈനായി ചേരുന്നുണ്ട്. ഇതിനു ശേഷം തീരത്ത് നിന്ന് കണ്ടെയിനറുകൾ എങ്ങനെ നീക്കുമെന്ന കാര്യത്തിൽ തീരുമാനമുണ്ടാകുമെന്ന് കസ്റ്റംസ് സൂപ്രണ്ട് വിശാഖ് വ്യക്തമാക്കി.
കണ്ടെയ്‌നറുകളിൽ ഒരെണ്ണം ആലപ്പുഴ ആറാട്ടുപുഴ തീരത്തടിഞ്ഞു. തിങ്കളാഴ്ച പുലർച്ചെ തറയിൽക്കടവ് ഭാഗത്താണ് നാട്ടുകാർ കണ്ടെയ്‌നർ കണ്ടത്. കടലിൽ ഒഴുകിനടന്ന കണ്ടെയ്‌നർ പിന്നീട് കടൽ ഭിത്തിയിൽ വന്നിടിച്ച് പൊട്ടിപ്പൊളിഞ്ഞു. സാധനങ്ങൾ മുഴുവൻ കടലിൽ ഒഴുകി നടക്കുകയാണ്. കൊല്ലം തീരത്തേക്ക് ഇനിയു കണ്ടെയ്നറുകൾ വരുന്നുണ്ട്. ഇത് എല്ലാം മത്സതൊഴിലാളികളുടെ സഹായത്തോടെ പോലീസും ഫയർഫോഴ്സും ചേർന്ന് കയറുകൊണ്ട് ബന്ധിച്ചു കൊണ്ടിരിക്കുകയാണ്.