Arrest : അപാര ബുദ്ധി, പക്ഷേ പാളിപ്പോയി ! ഇഡി ചമഞ്ഞ് കൊടുങ്ങല്ലൂരിലെ ഗ്രേഡ് എസ്‌ഐ തട്ടിയത് മൂന്നരക്കോടി; ഒടുവില്‍ കുടുങ്ങി
Kodungallur police station grade SI arrested: ഇഡി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ദക്ഷിണ കര്‍ണാടകയിലെ വീട്ടിലെത്തി വ്യാജപരിശോധന നടത്തിയാണ് പണം തട്ടിയെടുത്തത്. കര്‍ണാടക പൊലീസ് ഇരിങ്ങാലക്കുടയിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നു ആറു പേരെയും കസ്റ്റഡിയിലെടുത്തു. തെളിവെടുപ്പിന് കര്‍ണാടകയിലേക്ക് കൊണ്ടുപോയി

തൃശൂര്‍: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് പണം തട്ടിയ പൊലീസുകാരന്‍ അറസ്റ്റില്‍. കൊടുങ്ങല്ലൂര്‍ പൊലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ഷഫീര്‍ ബാബുവാണ് പിടിയിലായത്. ഇരിങ്ങാലക്കുട പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. തട്ടിപ്പുസംഘത്തില്‍ ആറു പേരാണുണ്ടായിരുന്നത്. ദക്ഷിണ കര്‍ണാടകയിലെ ഒരു വീട്ടില്‍ നിന്ന് മൂന്നരക്കോടി രൂപയോളമാണ് തട്ടിയെടുത്തത്. ഇഡി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് വീട്ടിലെത്തി വ്യാജപരിശോധന നടത്തിയാണ് പണം തട്ടിയെടുത്തത്.
ഇവര്‍ മടങ്ങിയതിന് ശേഷമാണ് തട്ടിപ്പിനിരയായതായി വീട്ടുകാര്‍ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. പിന്നാലെ കര്‍ണാടക പൊലീസ് ഇരിങ്ങാലക്കുടയിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നു ആറു പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രതികളെ തെളിവെടുപ്പിന് കര്‍ണാടകയിലേക്ക് കൊണ്ടുപോയി. കര്‍ണാടകയിലെ ഒരു രാഷ്ട്രീയ നേതാവില്‍ നിന്നാണ് പ്രതികള്‍ പണം തട്ടിയെടുത്തതെന്നാണ് റിപ്പോര്‍ട്ട്. ഷഫീര്‍ ബാബു സാമ്പത്തിക തിരിമറിക്കേസില്‍ നേരത്തെയും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം.




ലീഗ് നേതാവ് കമറുദ്ദീന്‍ വീണ്ടും അറസ്റ്റില്‍
അതേസമയം, മുസ്ലീം ലീഗ് നേതാവും മുൻ എംഎൽഎയുമായ എം.സി. കമറുദ്ദീന്‍ വീണ്ടും അറസ്റ്റില്‍. ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിലാണ് അറസ്റ്റ്. നിക്ഷേപമായി പണം വാങ്ങി വഞ്ചിച്ചെന്ന് ആരോപിച്ച് കാസര്‍കോട് ചിത്താരി സ്വദേശികള്‍ നല്‍കിയ പരാതിയിലാണ് നപടി.
സാബിറ, അഫ്‌സാന എന്നിവരാണ് പരാതി നല്‍കിയത്. യഥാക്രമം 15 ലക്ഷം, 22 ലക്ഷം രൂപ വീതം വാങ്ങി വഞ്ചിച്ചെന്നാണ് പരാതി. കമറുദ്ദീനെ കാഞ്ഞങ്ങാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഒന്നിൽ ഹാജരാക്കി. തുടര്‍ന്ന് റിമാന്‍ഡ് ചെയ്തു.
ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കമറുദ്ദീന്‍ നേരത്തെയും അറസ്റ്റിലായിട്ടുണ്ട്. അന്ന് 93 ദിവസം ജയിലില്‍ കഴിഞ്ഞിരുന്നു. മഞ്ചേശ്വരം മുന്‍ എംഎല്‍എയാണ് കമറുദ്ദീന്‍. ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് പൊലീസിന് ലഭിച്ചത്.