Kollam Student Shock Death: ‘സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ അഹന്ത ഒടുക്കണം; ശക്തമായ നടപടിയുണ്ടാകണം’
Kollam Student Shock Death Updates: കുറ്റക്കാര്‍ക്കെതിരെ സര്‍ക്കാര്‍ കണ്ണടച്ച് നടപടിയെടുക്കണം. മാതൃകാപരമായ നടപടിയാകണം ഉണ്ടാകേണ്ടത്. ഡിഇഒ വിഷയത്തില്‍ ഉത്തരം പറയണം. സ്‌കൂളിന്റെ മാനേജ്‌മെന്റ് എന്ന കാര്യത്തിലൊന്നും താന്‍ ഇടപെടുന്നില്ല.
കൊച്ചി: കൊല്ലം തേവലക്കര സ്‌കൂള്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ശക്തമായ നടപടിയുണ്ടാകണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. രാഷ്ട്രീയം നോക്കാതെ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. കുട്ടികളുടെ സുരക്ഷയില്‍ യാതൊരുവിധ വിട്ടുവീഴചയും പാടില്ലെന്നും ജെഎസ്‌കെ സിനിമയുടെ പ്രദര്‍ശത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വിഷയത്തില്‍ രാഷ്ട്രീയം കാണാതെ ശക്തമായ നടപടിയെടുക്കണം. സര്‍ക്കാരില്‍ നിന്നും ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ അഹന്ത ഒടുക്കണം. പൊതു സമൂഹം ഇടപെടുന്ന സ്ഥാപനങ്ങളായ സ്‌കൂള്‍, ആശുപത്രി എന്നിവിടങ്ങളില്‍ സുരക്ഷ ഉറപ്പാക്കേണ്ടത് പ്രധാനമാണെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.
കുറ്റക്കാര്‍ക്കെതിരെ സര്‍ക്കാര്‍ കണ്ണടച്ച് നടപടിയെടുക്കണം. മാതൃകാപരമായ നടപടിയാകണം ഉണ്ടാകേണ്ടത്. ഡിഇഒ വിഷയത്തില്‍ ഉത്തരം പറയണം. സ്‌കൂളിന്റെ മാനേജ്‌മെന്റ് എന്ന കാര്യത്തിലൊന്നും താന്‍ ഇടപെടുന്നില്ല. കുഞ്ഞുങ്ങളുടെ സുരക്ഷയില്‍ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും പാടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.




ഇങ്ങനെയുള്ള മാനേജ്‌മെന്റുമായി സ്‌കൂള്‍ നടത്തണോ എന്ന കാര്യത്തില്‍ അവര്‍ ആത്മപരിശോധന നടത്തട്ടെ. പ്രാപ്തിയില്ലെങ്കില്‍ കളഞ്ഞിട്ട് പോകട്ടെയെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി അടിവരയിട്ട് പറഞ്ഞു.
അതേസമയം, എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ മിഥുന്റെ മരണത്തെ തുടര്‍ന്ന് സ്‌കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം രാവിലെ സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ വീണ ചെരുപ്പെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കുട്ടിക്ക് ഷോക്കേറ്റത്.
Also Read: Kollam Student Shock Death: സ്കൂളിൽ ഷോക്കേറ്റ് വിദ്യാർഥി മരിച്ചു
സ്‌കൂള്‍ കെട്ടിടത്തോട് ചേര്‍ന്ന് സൈക്കിള്‍ വെക്കാനായി ഷീറ്റ് മേല്‍ക്കൂരയുള്ള ഷെഡ് നിര്‍മിച്ചിരുന്നു. ക്ലാസ്മുറിയില്‍ നിന്നും ജനാല വഴി ഈ ഷെഡിന് മുകളിലേക്ക് ഇറങ്ങുകയായിരുന്നു കുട്ടി. എന്നാല്‍ കാല്‍ തെന്നി വീഴാന്‍ പോയപ്പോള്‍ അറിയാതെ കയറിപ്പിടച്ച് ത്രീ ഫേസ് വൈദ്യുതി കമ്പിയില്‍. ഇതോടെ ഷോക്കേറ്റ് കുട്ടി നിലത്തേക്ക് വീണു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.