Lali James: ‘അവരെ അച്ചടക്കം പഠിപ്പിക്കാൻ എനിക്കറിയാം, എല്ലാം തുറന്നു പറയും’; കോൺഗ്രസിനെ വെട്ടിലാക്കി ലാലി ജെയിംസ്
Lali James Criticises Congress: തനിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് വാർത്ത കണ്ടുവെന്നും അവരെ അച്ചടക്കം പഠിപ്പിക്കാൻ തനിക്കറിയാമെന്നും സാമ്പത്തിക വിഷയമടക്കം നിരവധി കാര്യമുണ്ടെന്നും ലാലി പറഞ്ഞു.
തൃശൂർ: മേയർ തെരഞ്ഞെടുപ്പിനെ ചൊല്ലി തൃശൂർ കോൺഗ്രസിൽ പൊട്ടിത്തെറി. തനിക്കെതിരെ അച്ചടക്ക നടപടിയുമായി വന്നാൽ പാർട്ടിക്കെതിരെ പല വെളിപ്പെടുത്തലുകളും നടത്തുമെന്നാണ് കൗൺസിലർ ലാലി ജെയിംസ് പറയുന്നത്. തൃശൂർ കോർപ്പറേഷനിൽ മേയർ പദവി പണം വാങ്ങി വിറ്റെന്ന ലാലി ജയിംസിന്റെ ഗുരുതര ആരോപണത്തിനെതിരെ പാർട്ടിയുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന് ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് കോൺഗ്രസിനെ വെട്ടിലാക്കി കൊണ്ട് ലാലി ജെയിംസ് രംഗത്ത് എത്തിയത്.
താൻ പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുവെന്നും തനിക്കെതിരെ നടപടിയുണ്ടായാൽ പാർട്ടിക്കെതിരെ പലതും വെളിപ്പെടുത്താനുണ്ടെന്നും ലാലി മാധ്യമങ്ങളോട് പറഞ്ഞു. തനിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് വാർത്ത കണ്ടുവെന്നും അവരെ അച്ചടക്കം പഠിപ്പിക്കാൻ തനിക്കറിയാമെന്നും ലാലി പറഞ്ഞു.സാമ്പത്തിക വിഷയമടക്കം നിരവധി കാര്യമുണ്ട്. കോർപ്പറേഷനിൽ നീണ്ട കാലയളവിൽ പ്രതിപക്ഷ നേതാവായിരുന്ന രാജൻ പല്ലനടക്കമുള്ളവരുടെ കാര്യങ്ങളുണ്ടെന്നും രാജൻ പല്ലൻ വ്യക്തിപരമായ ഉയർച്ചക്ക് വേണ്ടി മാത്രമാണ് നിലകൊള്ളുന്നതെന്നും തുറന്ന് പറയേണ്ട ഘട്ടം വന്നാൽ എല്ലാം തുറന്നു പറയുമെന്നും ലാലി ജെയിംസ് തുറന്നടിച്ചു.
ദീപാദാസ് മുൻഷിയും ,എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലുമൊക്കെ തൃശൂരിലെ മേയറെ നിശ്ചയിക്കുകയാണെങ്കിൽ താഴെ തട്ടിൽ പണിയെടുത്തവരുടെ ചെകിടത്ത് അടിക്കുന്ന നടപടിയാണ്. പണമില്ലാത്തതുകൊണ്ടാണ് തന്നെ തഴഞ്ഞതെന്നും മേയർ തിരഞ്ഞെടുപ്പിൽ വോട്ട് കോൺഗ്രസ് പ്രതിനിധിയ്ക്ക് തന്നെയാണെന്നും ലാലി പറഞ്ഞു. നിജി ജോസ് എന്നല്ല, മേയർ ആരായാലും വോട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് തന്നെയാണ്. തന്‍റെ മനസാക്ഷിയുടെ തീരുമാനമാണ് അതെന്നും എന്നാൽ താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്നും ലാലി വ്യക്തമാക്കി.
പാർട്ടി നേതൃത്വം പണം വാങ്ങിയാണ് മേയർ പദവി നൽകിയതെന്നായിരുന്നു ലാലി ജെയിംസിന്‍റെ ആരോപണം. നിയുക്ത മേയർ നിജി ജസ്റ്റിനു ഭർത്താവും പെട്ടിയുമായി എഐസിസി നേതാക്കളെ കണ്ടുവെന്നും പണം ഇല്ലാത്തതിനാൽ തന്നെ തഴഞ്ഞെന്നുമാണ് ലാലിയുടെ ആരോപണം. ഇതിനു പിന്നാലെ വിഷയത്തിൽ പ്രതികരിച്ച് ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റ് ലാലിക്കെതിരെ രംഗത്ത് എത്തിയിരുന്നു.