Ranni Death: മകനെ കോളേജില്‍ അയക്കാനാകുന്നില്ല, ഭാര്യയ്ക്ക് ശമ്പളം കിട്ടിയിട്ട് 12 വര്‍ഷം; യുവാവ് ആത്മഹത്യ ചെയ്തു
Man Died In Ranni: മകന് ഈറോഡിലെ എഞ്ചിനീയറിങ് കോളേജില്‍ പ്രവേശനം ലഭിച്ചിരുന്നു. എന്നാല്‍ ഫീസ് അടയ്ക്കാന്‍ മതിയായ പണം കണ്ടെത്താന്‍ കുടുംബത്തിന് സാധിച്ചില്ല. ഇതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കള്‍ പറയുന്നു.

പ്രതീകാത്മക ചിത്രം
റാന്നി: സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് പത്തനംതിട്ട റാന്നിയില്‍ യുവാവ് ജീവനൊടുക്കി. മകന്റെ എഞ്ചിനീയറിങ് പ്രവേശനത്തിന് പണം കണ്ടെത്താന്‍ സാധിക്കാത്ത മനോവിഷമത്തിലാണ് ആത്മഹത്യ. റാന്നി അത്തിക്കയം വടക്കേചരുവില്‍ വി ടി ഷിജോ ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടോടെ മൂങ്ങാംപാറ വനത്തിലാണ് ഷിജോയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മകന് ഈറോഡിലെ എഞ്ചിനീയറിങ് കോളേജില്‍ പ്രവേശനം ലഭിച്ചിരുന്നു. എന്നാല്‍ ഫീസ് അടയ്ക്കാന്‍ മതിയായ പണം കണ്ടെത്താന്‍ കുടുംബത്തിന് സാധിച്ചില്ല. ഇതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കള്‍ പറയുന്നു.
ഷിജോയുടെ ഭാര്യ ലേഖ കഴിഞ്ഞ 12 വര്‍ഷമായി നാറാണംമൂഴി എയ്ഡഡ് സ്‌കൂളില്‍ അധ്യപികയായി ജോലി ചെയ്യുകയാണ്. എന്നാല്‍ ഇവര്‍ക്ക് ഇത്രയും നാളായി ശമ്പളം ലഭിച്ചിട്ടില്ല. അതിനായി ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ മുന്‍കാല പ്രാബല്യത്തോടെ ശമ്പളക്കുടിശിക നല്‍കാന്‍ ഉത്തരവായി. പക്ഷെ ഡിഇഒ ഓഫീസില്‍ നിന്ന് ശമ്പള രേഖകള്‍ ശരിയായില്ല.
ഇതേതുടര്‍ന്ന് വകുപ്പ് മന്ത്രിയെ ഉള്‍പ്പെടെ കുടുംബം പലതവണ സമീപിച്ചിരുന്നു. ശമ്പളം നല്‍കാന്‍ മന്ത്രിയുടെ ഓഫീസില്‍ നിന്നും നിര്‍ദേശമുണ്ടാകുകയും ചെയ്തു. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അതിന് തയാറായില്ലെന്നും ആരോപണമുണ്ട്.
Also Read: Kollam Car Arson Case: മർദ്ദിച്ചതിന്റെ വൈരാഗ്യം; കൊല്ലത്ത് നടുറോഡിൽ വെച്ച് കാർ കത്തിച്ച് യുവാക്കൾ
സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയും വിഷയത്തില്‍ ഡിഇഒയുമായി ബന്ധപ്പെട്ടിരുന്നു. എങ്കിലും നടപടി ഉണ്ടായില്ല. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ മകന് കോളേജില്‍ പ്രവേശനം നേടാന്‍ സാധിച്ചില്ല. ഇതോടെ ഷിജോ ജീവനൊടുക്കുകയായിരുന്നു എന്നാണ് വിവരം.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ നേരിടുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടുക. ഹെല്‍പ്‌ലൈല്‍ നമ്പറുകള്‍- 1056, 0471-2552056)