Nilambur By Election 2025: നിലമ്പൂരിൽ ബിജെപിയും കളത്തിൽ; മുൻ കേരള കോൺഗ്രസ് നേതാവ് അഡ്വ. മോഹൻ ജോർജ് മത്സരിക്കും
Advocate Mohan George Is The BJP Candidate In Nilambur: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ അഡ്വക്കറ്റ് മോഹൻ ജോർജ് ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കും.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. മുൻ കേരള കോൺഗ്രസ് നേതാവ് അഡ്വക്കറ്റ് മോഹൻ ജോർജാണ് ബിജെപിയ്ക്കായി രംഗത്തിറങ്ങുക. വാർത്താകുറിപ്പിലൂടെയാണ് സ്ഥാനാർത്ഥി പ്രഖ്യാപനം. നേരത്തെ, യുഡിഎഫും എൽഡിഎഫും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു.
നേരത്തെ, നിലമ്പൂരിൽ മത്സരിക്കുക ബിഡിജെഎസ് സ്ഥാനാർത്ഥിയാവുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാൽ, ഈ റിപ്പോർട്ടുകൾ തള്ളിക്കൊണ്ടാണ് ഇപ്പോൾ ബിജെപിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം. കേരള കോൺഗ്രസിൻ്റെ സജീവപ്രവർത്തകനായിരുന്ന മോഹൻ ജോർജ് സംസ്ഥാന ഭാരവാഹിയായി പ്രവർത്തിച്ചിട്ടുണ്ട്. കേരളത്തിൻ്റെ ഒരുപാട് പേർ ഇപ്പോൾ ബിജെപിയിലുണ്ടെന്നും ഇവരിൽ പലരും മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു എന്നും മോഹൻ ജോർജ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്താണ്. പിവി അൻവറിൻ്റെ കടുത്ത എതിർപ്പ് അവഗണിച്ചുകൊണ്ടാണ് യുഡിഎഫ് നേതൃത്വം ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കിയത്. ഇടതുപക്ഷ സ്ഥാനാർത്ഥിയായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം സ്വരാജിനെ പ്രഖ്യാപിച്ചു. നിലമ്പൂരിൽ പിവി അൻവർ മത്സരിച്ചേക്കുമെന്ന സൂചനകളും ഉയരുന്നുണ്ട്.




തൃണമൂൽ കോൺഗ്രസിനെ ഘടകകക്ഷിയായി പരിഗണിക്കണമെന്ന പിവി അൻവറിൻ്റെ ആവശ്യം തള്ളിയാണ് കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. ഇതോടെ യുഡിഎഫ് നേതാക്കൾക്ക് മേൽ സമ്മർദ്ദം ചെലുത്താൻ അൻവറിനെ സ്ഥാനാർത്ഥിയാക്കാമെന്ന് തൃണമൂൽ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ അഭിപ്രായമുയർന്നു. ഒരുവശത്ത് അൻവറും മറുവശത്ത് എം സ്വരാജും മത്സരിച്ചാൽ യുഡിഎഫിന് വോട്ടുചോർച്ചയുണ്ടാവുമെന്നത് ഉറപ്പാണ്. ഇത് മറികടക്കാൻ യുഡിഎഫിന് അൻവറിനെ ഒപ്പം കൂട്ടേണ്ട സാഹചര്യവും ഉണ്ടാവും.
Also Read: Nilambur by election 2025: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; പ്രചാരണത്തിന് മുഖ്യമന്ത്രി ഇന്നെത്തും
പാർട്ടി സ്വതന്ത്രനെയാവും നിലമ്പൂരിൽ സിപിഎം പരിഗണിക്കുക എന്ന് നേരത്തെ ചില റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനോട് അനുകൂലമായിരുന്നു, ആദ്യഘട്ടത്തിൽ പാർട്ടിനേതാക്കളുടെ പ്രതികരണങ്ങളും. ഇതോടെ, എം സ്വരാജിനെ സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാൻ പാലക്കാട് എംഎൽഎയും കോൺഗ്രസ് നേതാവുമായ രാഹുൽ മാങ്കൂട്ടത്തിൽ സിപിഎമ്മിനെ വെല്ലുവിളിച്ചു. ഈ വെല്ലുവിളി ഏറ്റെടുത്തുകൊണ്ടാണ് ഇടതുപക്ഷം സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്.