Nilambur By Election 2025: നിലമ്പൂരിലെ വോട്ടിങ് മാമാങ്കത്തിന് അന്ത്യം; സമയം അവസാനിച്ചു, 70 ശതമാനം പിന്നിട്ട് പോളിംഗ്
Nilambur By-Poll 2025: ഇതുവരെയുള്ള പോളിംഗ് ശതമാനത്തിൽ വൻ പ്രതീക്ഷയിലാണ് മുന്നണികൾ. അതിനിടെ ചുങ്കത്തറ കുറുമ്പലങ്ങോട് സ്കൂളിലെ ബൂത്തിലുണ്ടായ എൽഡിഎഫ്-യുഡിഎഫ് സംഘർഷത്തിൽ മൂന്ന് എൽഡിഎഫ് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

Nilambur By Election 2025
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വോട്ടിംഗ് സമയം അവസാനിച്ചു. അഞ്ച് മണി വരെ നിലമ്പൂരിൽ 70.76 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ആദിവാസി മേഖലയിൽ നിന്ന് ഉച്ചയ്ക്ക് ശേഷം മികച്ച പോളിംഗാണ് കാണാൻ സാധിച്ചത്. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 71.28 ശതമാനവും, 2024 ലെ തന്നെ ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ 61.46 ശതമാനവുമായിരുന്നു വയനാട് ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട നിലമ്പൂർ നിയമസഭാ മണ്ഡലത്തിലെ പോളിങ്.
ഇതുവരെയുള്ള പോളിംഗ് ശതമാനത്തിൽ വൻ പ്രതീക്ഷയിലാണ് മുന്നണികൾ. അതിനിടെ ചുങ്കത്തറ കുറുമ്പലങ്ങോട് സ്കൂളിലെ ബൂത്തിലുണ്ടായ എൽഡിഎഫ്-യുഡിഎഫ് സംഘർഷത്തിൽ മൂന്ന് എൽഡിഎഫ് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഗുരുതരമായ പ്രശ്നങ്ങളോ സംഘർഷങ്ങളോ പ്രദേശത്ത് നിന്ന് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. നേരിയ തർക്കങ്ങൾ പോലീസിൻ്റെ ഇടിപെടലിലൂടെ തന്നെ ഒത്തുതീർപ്പാക്കി. 1200 പോലീസുകാരുടെയും കേന്ദ്ര സേനയുടെയും സുരക്ഷയിലാണ് നിലമ്പൂരിൽ വോട്ടെടുപ്പ് നടന്നത്.
അതേസമയം ജൂൺ 23 തിങ്കളാഴ്ച്ചയാണ് നിലമ്പൂരിലെ വിധിയെഴുത്ത്. ഇനി മുന്നിലുള്ള മൂന്ന് ദിവസം മാത്രമാണ്. വോട്ടിങ് തുടങ്ങി ആദ്യ സമയങ്ങളിൽ പോളിംഗ് വളരെ കുറവായിരുന്നു. രാവിലെ തന്നെ ബൂത്തിലെത്തി വോട്ട് ചെയ്യാനാഗ്രഹിച്ചവര്‍ക്ക് മഴ വലിയ തടസ്സമായി മാറുകയായിരുന്നു. എന്നാൽ ഉച്ചയ്ക്ക് ശേഷം മഴ മാറിയതോടെ കനത്ത് പോളിംഗാണ് രേഖപ്പെടുത്തിയത്.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ് മാങ്കുത്ത് എല്‍പി സ്‌കൂളിലും യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് വീട്ടിക്കുത്ത് ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലും എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. എന്‍ഡിഎ സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജ് ചുങ്കത്തറ മാര്‍ത്തോമ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കുടുംബ സമേതം എത്തി വോട്ട് രേഖപ്പെടുത്തിയിരുന്നു.
തദ്ദേശ തിരഞ്ഞെടുപ്പിനും നിയമസഭാതിരഞ്ഞെടുപ്പിനും മുന്‍പേ നടക്കുന്ന സെമിഫൈനലായാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനെ മുന്നണികൾ നോക്കികാണുന്നത്. യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്, എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ്, എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജ്, സ്വതന്ത്രനായെത്തുന്ന പി. വി അൻവർ എന്നിവർ ഉൾപ്പെടെ ആകെ 10 സ്ഥാനാർഥികളാണ് നിലമ്പൂരിലെ മണ്ണിൽ മത്സരരംഗത്തുള്ളത്.