Rahul Mamkootathil: രാഹുൽ ഇനി മാവേലിക്കര ജയിലിലെ 26/2026 നമ്പർ ജയിൽപ്പുള്ളി; പുതിയ ജാമ്യാപേക്ഷ നാളെ നൽകുമോ?
Rahul Mamkootathil MLA Remanded: കേസിൽ നിന്ന് രക്ഷപ്പെടാനുള്ള തെളിവുകൾ തൻറെ പക്കലുമുണ്ടെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് രാഹുൽ. താൻ വൈകാതെ പുറത്തിറങ്ങുമെന്നും തൻ്റെ ഭാഗം ജയിക്കുമെന്നും ജയിലിലാകും മുന്നേ രാഹുൽ വെല്ലുവിളി നടത്തി. രാഹുലിനെതിരായ മൂന്നാമത്തെ ബലാത്സംഗ കേസിലാണ് ഇപ്പോൾ അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കിയിരിക്കുന്നത്.
മാവേലിക്കര: ബലാത്സംഗക്കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ (Rahul Mamkootathil MLA) ജയിലിലടച്ചു. മാവേലിക്കര സബ് ജയിലിൽ 26/2026 നമ്പർ തടവുപുള്ളിയായാണ് 14 ദിവസത്തേക്ക് രാഹുൽ ഇനി കഴിയുക. രാഹുലിനെതിരായ മൂന്നാമത്തെ ബലാത്സംഗ കേസിലാണ് ഇപ്പോൾ അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കിയിരിക്കുന്നത്.
അതേസമയം, ജയിലേക്ക് കൊണ്ടുപോകുന്നതിന് മുന്നേ രാഹുൽ അന്വേഷണ ഉദ്യോഗസ്ഥരോട് വെല്ലുവിളി നടത്തിയതായും ചില റിപ്പോർട്ടുകൾ ഉണ്ട്. കേസിൽ നിന്ന് രക്ഷപ്പെടാനുള്ള തെളിവുകൾ തൻറെ പക്കലുമുണ്ടെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് രാഹുൽ. താൻ വൈകാതെ പുറത്തിറങ്ങുമെന്നും തൻ്റെ ഭാഗം ജയിക്കുമെന്നും ജയിലിലാകും മുന്നേ രാഹുൽ വെല്ലുവിളി നടത്തി.
ഇന്ന് പുലർച്ചയോടെയാണ് പാലക്കാട്ടെ ഹോട്ടലിൽ നിന്ന് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് പത്തനംതിട്ട എആർ ക്യാമ്പിലെത്തിച്ച ശേഷമാണ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. രാഹുൽ നൽകിയ ജാമ്യ ഹർജി തള്ളിയായിരുന്നു റിമാൻഡ്. നാളെ വീണ്ടും ജാമ്യഹർജി നൽകുമെന്നാണ് വിവരം. മുമ്പ് ഉണ്ടായിരുന്ന രണ്ട് ബലാത്സംഗക്കേസിലും രാഹുലിന് മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു.
പത്തനംതിട്ട തിരുവല്ല സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് രാഹുലിനെതിരായ ഇപ്പോഴത്തെ നടപടി. പരാതിക്കാരിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗുരുതരമായ ആരോപണങ്ങളാണ് രാഹുലിനെതിരെ ഉയരുന്നത്. പത്തനംതിട്ടയിലെ ഒരു സ്വകാര്യ ഹോട്ടലിൽ വെച്ച് 2024 ഏപ്രിൽ 24ന് തന്നെ ബലാത്സംഗം ചെയ്തുവെന്നും പിന്നീട് ഗർഭഛിദ്രം നടത്തിയെന്നും യുവതി മൊഴിയിൽ പറഞ്ഞു. അറസ്റ്റ് വിവരം പുറത്തറിയാതെ ഇരിക്കാന അതീവ രഹസ്യമായാണ് പോലീസ് നീക്കങ്ങൾ നടത്തിയത്.