Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തിലിന് ‘അയോഗ്യത’ ഭീഷണി; തിരുവനന്തപുരത്തിന് പിന്നാലെ പാലക്കാടിനും എംഎല്‍എയെ നഷ്ടമാകുമോ?
Will Rahul Mamkootathil be disqualified from the post of MLA: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാകുമോയെന്ന ചോദ്യത്തിന് പ്രസക്തിയേറുകയാണ്. രാഹുലിനെതിരെ ശക്തമായ നടപടിക്കാണ് നിയമസഭ ഒരുങ്ങുന്നത്. അയോഗ്യത നടപടിക്ക് നിയമോപദേശം തേടുമെന്ന് സ്പീക്കര്‍.
തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ അറസ്റ്റിലായതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാകുമോയെന്ന ചോദ്യത്തിന് പ്രസക്തിയേറുകയാണ്. രാഹുലിനെതിരെ കടുത്ത നടപടിക്കാണ് നിയമസഭ ഒരുങ്ങുന്നത്. അയോഗ്യത നടപടിക്ക് നിയമോപദേശം തേടുമെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍ വ്യക്തമാക്കി. രാഹുലിനെതിരായ നടപടികള്‍ നിയമസഭയുടെ എത്തിക്‌സ് ആന്‍ഡ് പ്രിവിലേജസ് കമ്മിറ്റി പരിശോധിക്കുമെന്നും സ്പീക്കര്‍ അറിയിച്ചു.
ആദ്യമായാണ് ഒരു എംഎല്‍എ ഇത്തരത്തില്‍ തുടര്‍ച്ചയായി ആരോപണങ്ങള്‍ നേരിടുന്നത്. അയോഗ്യതയെക്കുറിച്ച് നിയമവിദഗ്ധരുമായി ചര്‍ച്ച ചെയ്യുമെന്നും സ്പീക്കര്‍ എഎന്‍ ഷംസീര്‍ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. നിയമസഭയ്ക്കുള്ളില്‍ അറസ്റ്റ് ചെയ്യാന്‍ മാത്രമാണ് സ്പീക്കറുടെ അനുമതി ആവശ്യമുള്ളത്. രാഹുല്‍ എംഎല്‍എ സ്ഥാനത്ത് തുടരുന്നത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും സ്പീക്കര്‍ വ്യക്തമാക്കി.
എന്നാല്‍ അറസ്റ്റിലായതുകൊണ്ട് മാത്രം രാഹുലിന് എംഎല്‍എ സ്ഥാനം നഷ്ടമാകില്ല. 2017 ല്‍ പീഡന പരാതിയില്‍ കോവളം എംഎല്‍എ എം വിന്‍സന്റിനെ ഇത്തരത്തില്‍ അറസ്റ്റ് ചെയ്തിരുന്നെങ്കിലും അദ്ദേഹത്തിന് എംഎല്‍എ സ്ഥാനം നഷ്ടമായില്ല.




Also Read: Rahul Mamkootathil: ഒടുവിൽ ജയിലിലേക്ക്…; രാഹുൽ മാങ്കൂട്ടത്തിലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
എന്നാല്‍ രാഹുലിന്റെ കേസ് തികച്ചും വ്യത്യസ്തമാണ്. തുടര്‍ച്ചയായ ആരോപണങ്ങളാണ് രാഹുല്‍ നേരിടുന്നത്. പ്രതി സ്ഥിരം കുറ്റവാളിയാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ജാമ്യം അനുവദിച്ചാല്‍ കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഗുരുതരമായ വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്.
നിയമസഭയുടെ അധികാരം
നിയമസഭയ്ക്ക് നേരിട്ട് ഒരു എംഎല്‍എയെ ഒരു കേസിന്റെ പേരില്‍ മാത്രം പുറത്താക്കാനാകില്ല. എന്നാല്‍ കോടതി ഒരു എംഎല്‍എയെ ശിക്ഷിച്ചാല്‍ അയാള്‍ അയോഗ്യനാക്കപ്പെടും. തൊണ്ടിമുതല്‍ കേസില്‍ തിരുവനന്തപുരം എംഎല്‍എയായിരുന്ന ആന്റണി രാജു ഏതാനും ദിവസം മുമ്പ് അയോഗ്യനായത്, അദ്ദേഹത്തെ കോടതി ശിക്ഷിച്ചതുകൊണ്ട് മാത്രമാണ്.
എംഎൽഎയോ എംപിയോ രണ്ട് വർഷമോ അതിൽ കൂടുതലോ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ടാൽ അയോഗ്യനാകുമെന്നാണ് സുപ്രീംകോടതി വിധി. ലിലി തോമസ് v യൂണിയന്‍ ഓഫ് ഇന്ത്യ കേസില്‍ 2013 ലാണ് കോടതി ഈ വിധി പുറപ്പെടുവിച്ചത്.
കൊലപാതകം, ബലാത്സംഗം ഉള്‍പ്പെടെയുള്ള കേസുകളില്‍ ശിക്ഷിക്കപ്പെട്ടാല്‍ രണ്ട് വര്‍ഷം തികഞ്ഞില്ലെങ്കില്‍ പോലും അയോഗ്യത ലഭിക്കാം. ജയില്‍ ശിക്ഷ ലഭിച്ച് പുറത്തിറങ്ങിയ ശേഷം ആറു വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുമാകില്ല.
എന്നാല്‍ വെറും കേസ് ഉള്ളതുകൊണ്ടോ ചാർജ്ഷീറ്റ് നൽകിയത് കൊണ്ടോ മാത്രം എംഎല്‍എയെ അയോഗ്യനാക്കാനാകില്ല. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കേസില്‍ എംഎൽഎയുടെ പെരുമാറ്റം സഭയുടെ അന്തസ്സിന് നിരക്കാത്തതാണെന്ന് കണ്ടെത്തിയാൽ എത്തിക്സ് ആൻഡ് പ്രിവിലേജസ് കമ്മിറ്റിക്ക് നടപടി ശുപാർശ ചെയ്യാൻ അധികാരമുണ്ട്. ഈ റിപ്പോര്‍ട്ട് പ്രകാരം സഭയ്ക്ക് നടപടിയെടുക്കാം. എന്നാല്‍ ഇക്കാര്യത്തില്‍ സ്പീക്കര്‍ക്ക് ലഭിക്കുന്ന നിയമോപദേശം പ്രധാനമാണ്.