Sabarimala Gold Scam: പ്രഭാമണ്ഡലത്തിലെയും ശിവ, വ്യാളീ രൂപങ്ങളിലെയും സ്വര്‍ണം…; ശബരിമലയിൽ നടന്നത് വമ്പൻ കൊള്ള
Sabarimala Gold Scam: ഇവ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ചു വേർതിരിച്ചതായും എസ്എടി റിപ്പോർട്ടിൽ വ്യക്തമാക്കി...
ശബരിമലയിൽ നടന്നത് വൻ സ്വർണ്ണക്കൊള്ള എന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ശ്രീകോവിലിലെ പ്രഭാമണ്ഡലത്തിൽ ഉണ്ടായിരുന്ന സ്വർണവും മോഷ്ടിച്ചതായാണ് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ. ഏഴു പാളികളിലെ സ്വർണം നഷ്ടമായി എന്നാണ് കണ്ടെത്തൽ. ശിവ വ്യാളി രൂപങ്ങളിലെ സ്വർണവും കവർന്നതായാണ് റിപ്പോർട്ട്. എസ് ഐ ടി ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ഈ കണ്ടെത്തലുകൾ പരാമർശിച്ചിരിക്കുന്നത്. പ്രഭാമണ്ഡലത്തിലും കട്ടിള പാളികൾക്ക് മുകളിലും ഉള്ള ശിവ വ്യാളി രൂപങ്ങളിലും പൊതിഞ്ഞ സ്വർണ്ണം മോഷ്ടിച്ചതായാണ് കണ്ടെത്തൽ.
കൂടാതെ ഇവ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ചു വേർതിരിച്ചതായും എസ്എടി റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രതികൾ ഹാജരാക്കിയ സ്വർണത്തേക്കാൾ കൂടുതൽ ഇനി കണ്ടെത്താനും ഉണ്ട്. ഇതിനുവേണ്ടി അന്വേഷണം പുരോഗമിക്കുകയാണെന്ന് എസ് ഐ ടി അറിയിച്ചു.പണിക്കൂലിയായി എടുത്ത സ്വർണം കേസിലെ പ്രതിയായ സ്മാര്‍ട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാക്കി.
അതേസമയം ശബരിമല സ്വർണ്ണ മോഷണവുമായി ബന്ധപ്പെട്ട് തന്നെ ചോദ്യം ചെയ്യുവാൻ ആരും വിളിപ്പിച്ചിട്ടില്ലെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. തനിക്കെതിരെ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതിന് പിന്നിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയാണെന്നും പ്രകാശ് ആരോപിച്ചു. തനിക്ക് ഒന്നും മറച്ചു വയ്ക്കാൻ ഇല്ലെന്നും ഒരു ഭയവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സ്വർണ്ണക്കള്ളയുമായി ബന്ധപ്പെട്ട് മുൻ ദേവസമന്ത്രി കടകംപള്ളി സുരേന്ദ്രനും എസ്ഐടിക്ക് മുന്നിൽ ഹാജരായി.
എസ്.ഐ.ടിക്ക് മുന്നിൽ ഹാജരായ വിവരം ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെ സ്ഥിരീകരിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന് (SIT) മുന്നിൽ ഹാജരായത് എന്ന് അദ്ദേഹം പറഞ്ഞു. അത് ഏതെങ്കിലും രഹസ്യ കേന്ദ്രത്തിലായിരുന്നില്ല. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തിന് ചേർന്നുള്ള ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് തന്റെ മൊഴി രേഖപ്പെടുത്തിയതെന്നും വ്യക്തമാക്കി.