Shahbaz Murder Case: ഷഹബാസ് വധക്കേസ്; പ്രതികളായ വിദ്യാർഥികൾ ഇന്ന് പ്ലസ് വൺ പ്രവേശനം നേടും
Shahbaz Murder Case accused Plus One Admission: മൂന്ന് കുട്ടികൾക്ക് താമരശ്ശേരി ഹയർ സെക്കൻഡറി സ്കൂളിലാണ് അലോട്ട്മെന്റ് ലഭിച്ചത്. ജുവനൈൽ ഹോമിലായതിനാൽ പ്ലസ് വൺ പ്രവേശനത്തിനോ മറ്റ് നടപടികൾക്കോ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി വിദ്യാർഥികൾ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.

ഷഹബാസ്
താമരശേരി ഷഹബാസ് വധക്കേസിൽ പ്രതികളായ വിദ്യാർഥികൾ പ്ലസ് വൺ പ്രവേശന നടപടികൾക്കായി ഇന്ന് പുറത്തിറങ്ങും. ഹൈക്കോടതിയുടെ അനുമതിയെ തുടർന്നാണ് പുറത്തിറങ്ങുന്നത്. രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെയാണ് സമയം.
നിലവിൽ വെള്ളിമാടുകുന്ന് ഒബ്സർവേഷൻ ഫോമിലാണ്ല പ്രതികൾ കഴിയുന്നത്. പ്രവേശനം നേടാനായി വിദ്യാർഥികളെ വിട്ടയയ്ക്കാൻ ഹോം സൂപ്രണ്ടിന് ഹൈക്കോടതി സിംഗിൾ ബെഞ്ച് നിർദേശം നൽകിയിരുന്നു. വിദ്യാർഥികൾക്ക് ആവശ്യമായ സുരക്ഷ നല്‍കാന്‍ താമരശ്ശേരി പൊലീസിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മൂന്ന് കുട്ടികൾക്ക് താമരശ്ശേരി ഹയർ സെക്കൻഡറി സ്കൂളിലാണ് അലോട്ട്മെന്റ് ലഭിച്ചത്. ജുവനൈൽ ഹോമിലായതിനാൽ പ്ലസ് വൺ പ്രവേശനത്തിനോ മറ്റ് നടപടികൾക്കോ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി വിദ്യാർഥികൾ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. എന്നാൽ വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷയില്‍ കോടതി നടപടികള്‍ സ്വീകരിച്ചില്ല.
ALSO READ: ഇടതുകണ്ണിനുള്ള ഇഞ്ചക്ഷന്‍ നല്‍കിയത് വലതുകണ്ണില്‍; ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു
അതേസമയം കുട്ടികൾക്ക് പ്രവേശനം നൽകരുതെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ് താമരശ്ശേരി ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പലിനെ സമീപിച്ചു. സ്വഭാവ സർട്ടിഫിക്കറ്റിൽ മോശം പരാമർശമുള്ളവർക്ക് പ്രവേശനം നൽകുന്നത് സ്കൂളിന്റെ സൽപേരിന് കളങ്കപ്പെടുത്തുമെന്നാണ് യൂത്ത് കോൺഗ്രസ് പറയുന്നത്.
കഴിഞ്ഞ ഫെബ്രുവരി 28ന് താമരശ്ശേരിയിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെയാണ് ഷഹബാസ് കൊല്ലപ്പെടുന്നത്. തലയിൽ ഗുരുതര പരുക്കേറ്റ ഷഹബാസ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. ആന്തരിക രക്തസ്രാവമായിരുന്നു മരണകാരണം.