Palakkad Elephant Attack: പാലക്കാട് കാട്ടാന ആക്രമണത്തില്‍ ടാപ്പിങ് തൊഴിലാളിക്ക് ദാരുണാന്ത്യം
Palakkad Wild Elephant Attack: സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് വന്യജീവി ആക്രമണത്തില്‍ ജീവന്‍ പൊലിയുന്നത്. മലപ്പുറം കാളികാവിന് സമീപം വ്യാഴാഴ്ച കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു
പാലക്കാട്: കാട്ടാന ആക്രമണത്തില്‍ ടാപ്പിങ് തൊഴിലാളി മരിച്ചു. പാലക്കാട് എടത്തനാട്ടുകരയിലാണ് സംഭവം നടന്നത്. ഉപ്പുകുളം ചോലമണ്ണ് സ്വദേശി ഉമ്മര്‍ വാരിപ്പറമ്പന്‍ (65) ആണ് മരിച്ചത്. കാട്ടാന ആക്രമണത്തിലാണ് ഉമ്മര്‍ കൊല്ലപ്പെട്ടതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. റബര്‍ തോട്ടത്തില്‍ ജോലിക്ക് പോയ ഉമ്മറിനെ പിന്നീട് കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ വൈകുന്നേരത്തോടെയാണ് അന്വേഷണത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എപ്പോഴാണ് സംഭവം നടന്നതെന്ന് വ്യക്തതയില്ല.
വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി നടത്തിയ പരിശോധനയിലാണ് ആനയുടെ ആക്രമണത്തിലാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചത്. നിരന്തരം വന്യജീവി ആക്രമണം നടക്കുന്ന പ്രദേശമാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് വിവരം. പാലക്കാട് ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടവും നടത്തും.
സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് വന്യജീവി ആക്രമണത്തില്‍ ജീവന്‍ പൊലിയുന്നത്. മലപ്പുറം കാളികാവിന് സമീപം വ്യാഴാഴ്ച കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. കല്ലാമൂല സ്വദേശി ഗഫൂര്‍ അലി (44) ആണ് മരിച്ചത്. അടയ്ക്കാക്കുണ്ട് റാവുത്തൻകാട് മലയിലെ റബ്ബർത്തോട്ടത്തില്‍ വച്ചാണ് ഗഫൂറിനെ കടുവ ആക്രമിച്ചത്.




കടുവ ഗഫൂറിനുമേല്‍ ചാടിവീണ് ആക്രമിക്കുകയായിരുന്നു. കഴുത്തിന് പിന്നില്‍ കടിച്ച് വലിച്ചിഴച്ചു കൊണ്ടുപോയെന്നാണ് റിപ്പോര്‍ട്ട്. സഹതൊഴിലാളി നോക്കിനില്‍ക്കെയാണ് സംഭവം. വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം നടന്നത്.