Thrissur Newborn Murder: കുഞ്ഞിന്റെ മുഖത്ത് കൈയമര്‍ത്തി ശ്വാസംമുട്ടിച്ച് കൊന്നു; യുവതി മറ്റൊരു വിവാഹം കഴിക്കാന്‍ തീരുമാനിച്ചത് പുറത്തുപറയാൻ പ്രകോപനമായി
Unmarried Couple Buried Two Newborn Babies: പ്രതികളായ ആമ്പല്ലൂര്‍ ചേനക്കാല ഭവിന്‍ (25), വെള്ളിക്കുളങ്ങര നൂലുവള്ളി മുല്ലക്കപറമ്പില്‍ അനീഷ (22) എന്നിവരെ നടത്തിയ ചോദ്യം ചെയ്യലിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

പോലീസ്
തൃശ്ശൂര്‍: നവജാത ശിശുക്കളെ അവിവാഹിതരായ മാതാപിതാക്കള്‍ കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ആദ്യത്തെ കുട്ടി ജനിച്ചപ്പോൾ തന്നെ മരിച്ചിരുന്നുവെന്നും രണ്ടാമത്തെ കുട്ടിയുടെ മുഖത്ത് കൈയമര്‍ത്തി ശ്വാസംമുട്ടിച്ച് കൊല്ലപ്പെടുത്തിയതെന്നുമാണ് വിവരം. പ്രതികളായ ആമ്പല്ലൂര്‍ ചേനക്കാല ഭവിന്‍ (25), വെള്ളിക്കുളങ്ങര നൂലുവള്ളി മുല്ലക്കപറമ്പില്‍ അനീഷ (22) എന്നിവരെ നടത്തിയ ചോദ്യം ചെയ്യലിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
ഇരുവരും തമ്മിലുണ്ടായ തർക്കമാണ് ഭവിന്‍ ഇക്കാര്യം പോലീസിനെ അറിയിച്ചതെന്നാണ് പോലീസ് പറയുന്നത്. അനീഷ ബന്ധത്തിൽ നിന്ന് പിൻമാറാൻ ശ്രമിച്ചതിനെ തുടർന്ന് ഇരുവരും തമ്മിൽ തർക്കങ്ങൾ ഉടലെടുത്തിരുന്നു. യുവതി മറ്റൊരു വിവാഹം കഴിക്കാന്‍ നീക്കം നടത്തുന്നതായി ഭവിൻ അറിഞ്ഞു. ഇതിനെകുറിച്ച് ചോദിച്ച് കഴിഞ്ഞ ദിവസം ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് നവജാത ശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവം പുറത്തുപറയുമെന്ന് ഭവിൻ ഭീഷണിപ്പെടുത്തി. തുടര്‍ന്നാണ് സംഭവം പുറത്ത് പറയാന്‍ ഭവിന്‍ തയ്യാറായത്.
ആദ്യത്തെ കുട്ടി ജനിച്ചപ്പോള്‍ത്തന്നെ മരിച്ചിരുന്നു. കഴുത്തില്‍ പൊക്കിള്‍ക്കൊടി ചുറ്റിയ നിലയിലായിരുന്നു. രണ്ടാമത്തെ കുട്ടിയുടേത് കൊലപാതകമാണ്. പ്രസവശേഷം കുഞ്ഞ് കരയാന്‍ തുടങ്ങിയപ്പോള്‍ മുഖത്ത് കൈയമര്‍ത്തി ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നെന്നും പോലീസ് പറയുന്നു. അതേസമയം നവജാതശിശുക്കളുടെ അസ്ഥികളാണ് യുവാവ് കൊണ്ടുവന്നതെന്നാണ് പ്രാഥമിക പരിശോധനയില്‍ വ്യക്തമായിട്ടുണ്ടെന്ന പോലീസ് പറഞ്ഞു.
Also Read:നവജാത ശിശുക്കളെ കൊന്ന് കുഴിച്ചുമൂടി; തൃശൂരിൽ യുവാവും യുവതിയും കസ്റ്റഡിയിൽ
ഇന്ന് പുലർച്ചെയായിരുന്നു ഭവിന്‍ നവജാതശിശുക്കളുടെ അസ്ഥികളുമായി പുതുക്കാട് പോലീസ് സ്റ്റേഷനില്‍ എത്തിയത്. രഹസ്യബന്ധത്തിലുണ്ടായിരുന്ന കുട്ടികളെ പ്രസവിച്ചയുടൻ കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. മദ്യപിച്ച നിലയിലായിരുന്നെന്നാണ് പുറത്തുവരുന്ന വിവരം. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം പോലീസ് സ്ഥിരീകരിക്കുന്നത്. മൂന്നുവര്‍ഷം മുമ്പ് ആദ്യത്തെ കുട്ടിയെ യുവതിയുടെ വീട്ടിലും രണ്ടുവര്‍ഷം മുന്‍പ് രണ്ടാമത്തെ കുട്ടിയെ പുതുക്കാട്ടും കുഴിച്ചുമൂടിയെന്നായിരുന്നു വെളിപ്പെടുത്തല്‍.
ഇരുവരും ഫേയ്സ്ബുക്കിലൂടെയാണ് പരിചയപ്പെട്ടതെന്നാണ് പോലീസ് പറയുന്നത്. തുടർന്ന് 2021-ൽ അനീഷ ആദ്യത്തെ കുട്ടിക്ക് ജന്മം നൽകി. വീട്ടിലെ ശുചിമുറിയിൽ പ്രസവിച്ച കുട്ടി മരിച്ചിരുന്നു തുടർന്ന് വീടിന് സമീപം പറമ്പില്‍ മൃതദേഹം കുഴിച്ചിടുകയായിരുന്നു. കുഞ്ഞിന്റെ മരണാനന്തര ചടങ്ങ് നടത്തുന്നതിനായി അസ്ഥികള്‍ എടുത്തുവെക്കുകയായിരുന്നുവെന്നാണ് യുവാവ് പറയുന്നത്. കഴിഞ്ഞ വർഷമാണ് രണ്ടാമത്തെ പ്രസവം നടന്നത്. യുവതിയുടെ വീട്ടില്‍ മുറിക്കുള്ളില്‍ വെച്ചാണ് പ്രസവം എന്നാണ് യുവാവ് പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.