V S Achuthanandan: ഇന്ന് ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനം; ഉച്ചയ്ക്ക് വിലാപയാത്രയോടെ വിഎസ് ജന്മനാട്ടിലേക്ക്
V S Achuthanandan Funeral Updates: ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിലും പൊതുദര്‍ശനം ഉണ്ടാകും. ബുധനാഴ്ച രാവിലെ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനം നടക്കും. വൈകീട്ട് വലിയ ചുടുകാട്ടിലാണ് സംസ്‌കാരം നടക്കുക.

വി എസ് അച്യുതാനന്ദന്‍
തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം രാവിലെ 9 മണി മുതല്‍ ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. നിലവില്‍ കവടിയാറിലെ വീട്ടിലുള്ള മൃതദേഹം 9 മണിയോടെ ദര്‍ബാര്‍ ഹാളിലേക്ക് എത്തിക്കും. ശേഷം ഉച്ചയോടെ വിലാപയാത്രയായി മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകും.
ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിലും പൊതുദര്‍ശനം ഉണ്ടാകും. ബുധനാഴ്ച രാവിലെ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനം നടക്കും. വൈകീട്ട് വലിയ ചുടുകാട്ടിലാണ് സംസ്‌കാരം നടക്കുക.
വിഎസിന്റെ ഭൗതിക ശരീരം വിലാപയാത്രയായി നാട്ടിലേക്ക് കൊണ്ടുപോകുന്നതിനാല്‍ തിരുവനന്തപുരം നഗരത്തില്‍ ഉച്ച മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. അദദേഹത്തിനോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് ഇന്ന് പൊതു അവധിയാണ്. മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചു.
Also Read: V S Achuthanandan: വിഎസ് അച്യുതാനന്ദൻ അന്തരിച്ചു, ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഹൃദയാഘാതത്തെ തുടർന്ന്
കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയ്ക്കും ഇന്നത്തെ ദിവസം അവധിയാണ്. ദുഃഖാചരണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ ദേശീയ പതാക താഴ്ത്തിക്കെട്ടും. കൂടാതെ വിഎസിന്റെ നിര്യാണത്തെ തുടര്‍ന്ന് ഇന്ന് പ്രഖ്യാപിച്ച എല്ലാ പരീക്ഷകളും തിരഞ്ഞെടുപ്പുകളും അഭിമുഖങ്ങളും മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു.