Venjaramoodu Mass Murder: കുത്തുവാക്കുകളിൽ മനംനൊന്താണ് കൊലപ്പെടുത്തിയത്; സോഫയിലിരുന്ന ലത്തീഫിനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു
Second Phase of Evidence Collection Today in Venjaramoodu Murder Case: അഫാൻ കൊലപെടുത്തിയ പിതൃസഹോദരൻ ലത്തീഫിന്‍റെ ചുള്ളാളത്തെ വീട്ടിലാണ് ഇന്ന് തെളിവെടുപ്പ് നടത്തുക. അഫാന്റെ അമ്മാവനായ ലത്തീഫിനെയും ഭാര്യ സാജിതയെയും ചുറ്റികകൊണ്ട് അടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പ്രതി മൊഴി നൽകിയത്.

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിൽ പ്രതി അഫാനുമായുള്ള രണ്ടാംഘട്ട തെളിവെടുപ്പ് ഇന്ന്. അഫാൻ കൊലപെടുത്തിയ പിതൃസഹോദരൻ ലത്തീഫിന്‍റെ ചുള്ളാളത്തെ വീട്ടിലാണ് ഇന്ന് തെളിവെടുപ്പ് നടത്തുക. അഫാന്റെ അമ്മാവനായ ലത്തീഫിനെയും ഭാര്യ സാജിതയെയും ചുറ്റികകൊണ്ട് അടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പ്രതി മൊഴി നൽകിയത്. കുത്തുവാക്കുകളിൽ മനംനൊന്താണ് ലത്തീഫിനെ കൊലപ്പെടുത്തിയതെന്നാണ് അഫാൻ പറയുന്നത്.
ലത്തിഫീന് 80000 രൂപ നൽകാനുണ്ടായിരുന്നു. അഫാന്‍റെ ആര്‍ഭാട ജീവിതം കൊണ്ടാണ് ഇത്രയധികം സാമ്പത്തിക ബാധ്യത ഉണ്ടായതെന്ന് ലത്തീഫ് കുറ്റപ്പെടുത്തിയിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സോഫയിലിരുന്ന ലത്തീഫിനെ ആക്രമിക്കുന്നതിനിടയിൽ ലത്തീഫിന്‍റെ മൊബൈലിലേക്ക് കോള്‍ വന്നു. ഇതോടെ തലയ്ക്ക് തുടർച്ചയായി ചുറ്റിക കൊണ്ട് അടിക്കുകയായിരുന്നു. ഇതുകണ്ട് ലത്തീഫിന്‍റെ ഭാര്യ സാജിത അടുക്കളയിലേക്ക് ഓടിയെന്നും ഇതിനു പിറകെ ഓടിച്ചെന്ന് അവരെയും അടിച്ചുവീഴ്ത്തിയെന്നും അഫാൻ പറഞ്ഞു.
Also Read:അഫാനെ കാണണമെന്ന് അമ്മ ഷെമി; കൊലപാതക പരമ്പര മാതാവിനെ അറിയിച്ചു
ഇതിനു ശേഷം ലത്തീഫിന്റെ ഫോൺ എടുത്ത് വലിച്ചെറിഞ്ഞാണ് അഫാൻ സ്ഥലം വിട്ടത്. ഇന്ന് ഇവിടെ നടത്തുന്ന പരിശോധനയിൽ ലത്തീഫിന്‍റെ ഫോണ്‍ ഉള്‍പ്പെടെ കണ്ടെടുക്കേണ്ടതുണ്ട്. ഇതിനായി ബോംബ് സ്ക്വാഡിനെയും സ്ഥലത്തെത്തിച്ചിട്ടുണ്ട്. മൂന്നു ദിവസത്തേക്കാണ് കോടതി കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. കിളിമാനൂർ പോലീസാണ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയത്.
കഴിഞ്ഞ മാസം 24-നായിരുന്നു നാടിനെ നടുക്കിയ ക്രൂരകൊലപാതകം അരങ്ങേറിയത്. പിതൃമാതാവ് സൽമാ ബീവി, പിതൃസഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരൻ അഫ്‌സാൻ, പെൺസുഹൃത്ത് ഫർസാന എന്നിവരെയായിരുന്നു അഫാൻ കൊലപ്പെടുത്തിയത്. മാതാവ് ഷെമിയെയും അഫാൻ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. എന്നാൽ തലയ്ക്ക് ഗുരതരമായി പരിക്കേറ്റ ഷെമിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഷെമിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. രാവിലെ പത്തിനും ആറിനുമിടയിലായിരുന്നു അഞ്ച് കൊലപാതകങ്ങൾ. ഇതിനു പിന്നാലെ പ്രതി അഫാൻ തന്നെ കൊലപാതക വിവരം വെളിപ്പെടുത്തി പോലീസിൽ കീഴടങ്ങിയത്. സാമ്പത്തിക പ്രശ്നമാണ് അഫാനെ കൂട്ടക്കൊലയ്ക്ക് പ്രേരിപ്പിച്ചതെന്ന തെളിവ് പോലീസിന് ലഭിച്ചിട്ടുണ്ട്.
സംഭവത്തിൽ കഴിഞ്ഞ ദിവസം പ്രതി അഫാനുമായുള്ള തെളിവെടുപ്പ് നടന്നിരുന്നു. അമ്മൂമ്മ സൽമ ബീവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് തെളിവെടുപ്പ് നടന്നത്. സൽമാബീവിയുടെ മാല പണയം വെച്ച ധനകാര്യ സ്ഥാപനത്തിലും കൊലക്കു ഉപയോഗിച്ച ചുറ്റിക വാങ്ങിയ കടയിലും തെളിവെടുപ്പിന് കൊണ്ടുപോയിരുന്നു.