Kozhikkodan Halwa: അലിഞ്ഞുതീരാത്ത മധുര കഥ; കോഴിക്കോട്ടുകാരുടെ ‘അലുവ’ എങ്ങനെ ഫേമസായി?
Origin of Kozhikkodan Halwa: ഒരു തവണയെങ്കിലും കോഴിക്കോടൻ ഹൽവ കഴിച്ചവർക്ക് അതിന്റെ രുചി പെട്ടന്നൊന്നും നാവിൽ നിന്ന് പോകില്ല. ഉത്തരേന്ത്യക്കാരുടെ ഹൽവയല്ല കോഴിക്കോടൻ ഹൽവ. കാഴ്ചയിലും രുചിയിലും തനി കോഴിക്കോട് തന്നെ.
ബിരിയാണിക്ക് മാത്രമല്ല നല്ല മധുര പലഹാരങ്ങൾക്കും പേര് കേട്ട ഇടമാണ് കോഴിക്കോട്. പ്രത്യേകിച്ചും കോഴിക്കോടൻ ഹൽവയ്ക്ക്. അതുകൊണ്ട് തന്നെ കോഴിക്കോടുള്ള സുഹൃത്തുക്കൾ അവധിക്ക് നാട്ടിൽ പോയി തിരിച്ചെത്തിയാൽ ഒരു ചോദ്യമുണ്ട്. എവ്ടെ…ഹൽവയെവിടെ?’ എന്ന്. മറ്റ് എവിടെ നിന്ന് കഴിച്ചാൽ കിട്ടാത്ത രുചിയാണ് കോഴിക്കോടുക്കാരുടെ സ്വകാര്യ അഹങ്കാരമായ ഹൽവ സമ്മാനിക്കാറുള്ളത്.
ഒരു തവണയെങ്കിലും കോഴിക്കോടൻ ഹൽവ കഴിച്ചവർക്ക് അതിന്റെ രുചി പെട്ടന്നൊന്നും നാവിൽ നിന്ന് പോകില്ല. ഉത്തരേന്ത്യക്കാരുടെ ഹൽവയല്ല കോഴിക്കോടൻ ഹൽവ. കാഴ്ചയിലും രുചിയിലും തനി കോഴിക്കോട് തന്നെ. എന്നാൽ ഹൽവയും കോഴിക്കോടും തമ്മിൽ ചെറിയ കാലത്തെ ബന്ധം ഒന്നും അല്ല ഉള്ളത്. നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നാണ് ചരിത്രക്കാരൻമാർ പറയുന്നത്.
Also Read:ഇതൊക്കെ അറിഞ്ഞിട്ടാണോ? സാമ്പാറിൽ കായം ചേർക്കുന്നത് രുചിക്കും മണത്തിനും വേണ്ടി മാത്രമല്ല! പിന്നെയോ?
ഇന്നത്തെ കോട്ടപ്പറമ്പ് ആശുപത്രി നിൽക്കുന്ന ഇടത്തായിരുന്നു പണ്ട് സാമൂതിരിയുടെ കൊട്ടാരം ഉണ്ടായത്. കൊട്ടാരത്തിലേക്ക് ആവശ്യമായ ഹൽവയുണ്ടാക്കാൻ ഗുജറാത്തിൽ നിന്ന് വിദഗ്ദരായ പാചകക്കാരെ കൊണ്ടുവന്നു. ഇവർക്ക് താമസിക്കാനായി അടുക്കളയുടെ പടിഞ്ഞാറെ മതിൽക്കെട്ടിന് പുറത്ത് സ്ഥലവും നൽകി. ഈ പ്രദേശമാണ് പിന്നീട് മിഠായിത്തെരുവായി വികസിച്ചത് എന്നാണ് കഥ. കോഴിക്കോട് തന്നെ ഹൽവ ബസാർ എന്ന പേരിൽ മറ്റൊരു തെരുവും ഉണ്ട്. എന്നാൽ ഇവിടെ മറ്റ് പല കച്ചവടങ്ങളുമുണ്ടെങ്കിലും ഹൽവ മാത്രം കിട്ടില്ല.
അന്ന് വ്യാപാരത്തിനായി കോഴിക്കോട് അങ്ങാടിയിൽ എത്തിയ അറബികൾ ഹൽവയുമായിട്ടാണ് തിരിച്ചുപോയത്. ഹൽവ കയറ്റി ബേപ്പൂരിൽനിന്ന് ഗൾഫ് നാടുകളിലേക്ക് കൊണ്ടുപോയിരുന്നു. ഹൽവയുടെ മധുരത്തിൽ ബ്രിട്ടിഷുകാരും പോർച്ചുഗീസുകാരുമൊക്കെ അലിഞ്ഞുതീരുകയായിരുന്നു. എന്നാൽ ഇന്ന് കോഴിക്കോടൻ ഹൽവ ആഗോള ബ്രാൻഡ് ആണ്. എന്നാൽ തിരുനൽവേലി ഹൽവയും ആഗ്രാ പേഡയുമൊക്കെ ഭൂമിശാസ്‌ത്ര സൂചികയിൽ ഇടം പിടിച്ചപ്പോൾ കോഴിക്കോടൻ ഹൽവ സൂചികയിൽ റജിസ്‌റ്റർ ചെയ്യാൻ ആരും മുന്നിട്ടിറങ്ങിയിട്ടില്ല.