Hardik Pandya: ‘ഹാര്‍ദ്ദിക് നായകസ്ഥാനം ഒഴിയണം; ക്യാപ്റ്റന്‍സി രോഹിത് ശര്‍മയ്ക്ക് കൈമാറണം’
Manoj Tiwary criticises Hardik's captaincy: ഹാര്‍ദ്ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനം ഒഴിയണമെന്നും, ക്യാപ്റ്റന്‍സി രോഹിത് ശര്‍മയെ തിരികെ ഏല്‍പിക്കണമെന്നും മനോജ് തിവാരി. ഹാര്‍ദ്ദിക്കിന്റെ ക്യാപ്റ്റന്‍സി മികച്ചതല്ലെന്ന് മനോജ് തിവാരി. ഹാർദിക് നായകസ്ഥാനത്ത് നിന്ന് പിന്മാറി ആ ചുമതല രോഹിത്തിന് തന്നെ തിരികെ നൽകുന്നതാണ് പരിഹാരമാര്‍ഗമെന്നും തിവാരി.
മുംബൈ: ഹാര്‍ദ്ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനം ഒഴിയണമെന്നും, ക്യാപ്റ്റന്‍സി രോഹിത് ശര്‍മയെ തിരികെ ഏല്‍പിക്കണമെന്നും മുന്‍ താരം മനോജ് തിവാരി. ഹാര്‍ദ്ദിക്കിന്റെ ക്യാപ്റ്റന്‍സി മികച്ചതല്ലെന്ന് ക്രിക്ക്ബസിനോട് സംസാരിക്കുന്നതിനിടെ മനോജ് തിവാരി വിമര്‍ശിച്ചു. ടീമിനോടുള്ള ഉത്തരവാദിത്തം എവിടെ നിന്നാണ് ഉണ്ടാവുകയെന്നും സ്വന്തം പ്രകടനം കൂടി വിലയിരുത്തണമെന്നും ഹാര്‍ദ്ദിക്കിനെ ലക്ഷ്യമിട്ട് മനോജ് തിവാരി പറഞ്ഞു.
2015 മുതൽ 2023 വരെ നിരവധി ട്രോഫികള്‍ നേടാന്‍ മുംബൈ ഇന്ത്യന്‍സിനെ രോഹിത് ശര്‍മ സഹായിച്ചിട്ടുണ്ട്. 2023-ലും, 2024-ലും ട്രോഫി ലഭിച്ചില്ല. ഇത്തവണയും അങ്ങനെ സംഭവിക്കാനാണ് സാധ്യത. ക്യാപ്റ്റന്‍സി ദുര്‍ബലമാണ്. കൂടുതല്‍ വിമര്‍ശിക്കാന്‍ താത്പര്യപ്പെടുന്നില്ലെന്നും മനോജ് തിവാരി പറഞ്ഞു.
ഹാർദിക് ടീമിനെ ശരിയായ രീതിയിൽ നയിക്കുന്നില്ല. ഹാർദിക് നായകസ്ഥാനത്ത് നിന്ന് പിന്മാറി ആ ചുമതല രോഹിത്തിന് തന്നെ തിരികെ നൽകുന്നതാണ് പരിഹാരമാര്‍ഗം. രോഹിതിനെ ക്യാപ്റ്റന്‍സിയില്‍ നിന്ന് നീക്കിയത് അനീതിയായിരുന്നുവെന്നും മനോജ് തിവാരി ആഞ്ഞടിച്ചു.
Also Read: Virat Kohli: പണ്ട് പറഞ്ഞതൊക്കെ ‘കിങ്’ മറന്നു; ഇമ്പാക്ട് പ്ലെയര്‍ നിലപാടില്‍ യൂ ടേണ്‍
പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ ഹാര്‍ദ്ദിക് എടുത്ത തീരുമാനങ്ങളെയും തിവാരി വിമര്‍ശിച്ചു. ഷെർഫെയ്ൻ റുഥർഫോർഡിനെക്കാൾ മുൻപേ ഹാർദിക് ബാറ്റിങിന് ഇറങ്ങിയ തീരുമാനത്തെയും, ദീപക് ചഹറിനെക്കൊണ്ട് ആദ്യം പന്ത് എറിയിച്ചതിനെയുമാണ് തിവാരി വിമര്‍ശിച്ചത്.
റുഥര്‍ഫോര്‍ഡിന് മുമ്പ് ഹാര്‍ദ്ദിക് ബാറ്റ് ചെയ്യാന്‍ വരരുതായിരുന്നു. 12 പന്തില്‍ 14 റണ്‍സ് മാത്രമാണ് ഹാര്‍ദ്ദിക് നേടിയത്. ഷെർഫെയ്ൻ റൂഥർഫോർഡിന് അഞ്ച് പന്തുകൾ മാത്രമേ ലഭിച്ചുള്ളൂ. റൂഥർഫോര്‍ഡിന് ആവശ്യത്തിന് പന്തുകൾ കളിച്ചിരുന്നെങ്കിൽ അദ്ദേഹം 3-4 സിക്സറുകൾ അടിക്കുമായിരുന്നു. ആദ്യ ഓവര്‍ ജസ്പ്രീത് ബുംറയ്ക്കായിരുന്നു നല്‍കേണ്ടിയിരുന്നതെന്നും തിവാരി അഭിപ്രായപ്പെട്ടു.