Sanju Samson: എന്തേ, കണ്ണീർ വരുന്നുണ്ടോ? സംഭവം സത്യമാണ്; സഞ്ജു സാംസണ്‍ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ്
Sanju Samson player of the tournament: സഞ്ജു സാംസണ്‍ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ്. ടൂര്‍ണമെന്റിലെ താരമായി സഞ്ജുവിനെ തിരഞ്ഞെടുക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. തുടര്‍ച്ചയായി മൂന്ന് അര്‍ധ സെഞ്ചുറികളാണ് സഞ്ജു നേടിയത്.
അഹമ്മദാബാദ്: ടി20 ലോകകപ്പിലെ ‘പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ്’ പുരസ്‌കാരം സഞ്ജു സാംസണ്‍ സ്വന്തമാക്കി. കലാശപ്പോരാട്ടത്തില്‍ പുറത്താകാതെ 46 പന്തില്‍ 89 റണ്‍സാണ് സഞ്ജു നേടിയത്. ഫൈനലിലെ പ്രകടനത്തോടെ ഒന്നിലധികം റെക്കോഡുകളാണ് സഞ്ജു സ്വന്തം പേരിനൊപ്പം ചേര്‍ത്തത്. ടി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന താരമായി സഞ്ജു മാറി. 24 സിക്‌സുകളാണ് വെറും അഞ്ച് മത്സരങ്ങളില്‍ നിന്ന് സഞ്ജു അടിച്ചുകൂട്ടിയത്. ന്യൂസിലന്‍ഡിന്റെ ഫിന്‍ അലനാണ് രണ്ടാമത് (20 സിക്‌സുകള്‍). ടി20 ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ എന്ന റെക്കോഡും സഞ്ജു സ്വന്തമാക്കി.
2016-ല്‍ മര്‍ലോണ്‍ സാമുവല്‍സും, 2021-ല്‍ കെയ്ന്‍ വില്യംസണും നേടിയ 85 റണ്‍സിന്റെ റെക്കോഡാണ് സഞ്ജു മറികടന്നത്. സെമി ഫൈനലിലും ഫൈനലിലും അര്‍ധ സെഞ്ചുറി നേടിയ താരങ്ങളുടെ എലൈറ്റ് പട്ടികയിലും സഞ്ജു ഇടം നേടി. 2009 ൽ ഷാഹിദ് അഫ്രീദിയും 2014 ൽ വിരാട് കോഹ്‌ലിയും മാത്രമാണ് മുമ്പ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്
ടി20 ലോകകപ്പില്‍ തുടര്‍ച്ചയായി മൂന്ന് അര്‍ധ സെഞ്ചുറികള്‍ നേടിയതും സഞ്ജുവിനെ റെക്കോഡുകളുടെ നെറുകയിലെത്തിച്ചു. മഹേല ജയവർധന (2010), വിരാട് കോഹ്‌ലി (2016 & 2021), ബാബർ അസം (2021), കെഎൽ രാഹുൽ (2021), കുശാൽ മെൻഡിസ് (2026), സാഹിബ്‌സാദ ഫർഹാൻ (2026) എന്നിവര്‍ക്കൊപ്പമാണ് സഞ്ജു ഈ നേട്ടം പങ്കിടുന്നത്.
Also Read: India T20 World Champions: ഇത് നീലപ്പടയുടെ വിശ്വവിജയം; കിവികളെ തകർത്ത് ഇന്ത്യ ടി20 ലോകചാമ്പ്യന്മാർ
ഒരു ടി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമായും സഞ്ജു മാറി. 321 റണ്‍സാണ് സഞ്ജു അടിച്ചുകൂട്ടിയത്. 2014-ല്‍ കോഹ്ലി നേടിയ 319 റണ്‍സിന്റെ റെക്കോഡാണ് മറികടന്നത്. വെറും അഞ്ച് മത്സരങ്ങളില്‍ നിന്നാണ് സഞ്ജുവിന്റെ ഈ നേട്ടമെന്ന് ഓര്‍ക്കണം. പവര്‍പ്ലേയില്‍ അഭിഷേക് ശര്‍മ-സഞ്ജു സാംസണ്‍ സഖ്യം അടിച്ചുകൂട്ടിയത് 92 റണ്‍സാണ്. ടി20 ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന പവര്‍പ്ലേ സ്‌കോറാണിത്.
ഈ ലോകകപ്പിലെ സഞ്ജുവിന്റെ മറ്റ് നേട്ടങ്ങള്‍
- ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ മൂന്നാമത്തെ താരം
- ഉയര്‍ന്ന വ്യക്തിഗത സ്‌കോറുകളില്‍ എട്ടാമത്
- ബാറ്റിങ് ആവറേജില്‍ മൂന്നാമത്
- സ്‌ട്രൈക്ക് റേറ്റില്‍ മൂന്നാമത്
- ഏറ്റവും കൂടുതല്‍ ഫോറുകള്‍ നേടിയവരില്‍ ആറാമത്
- ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടിയ താരം
- ഏറ്റവും കൂടുതല്‍ ഫിഫ്റ്റികള്‍ നേടിയവരില്‍ രണ്ടാമത്