Sanju Samson: ‘സമ്പത്തുകാലത്ത് തൈ പത്ത്’ വച്ച് സിഎസ്കെ, സഞ്ജുവിനെ എത്തിച്ചതിന് പിന്നില്‍ വന്‍ ലക്ഷ്യം
Behind CSK acquiring Sanju Samson through trade: സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലെത്തിയതിന് പിന്നില്‍ വലിയ ലക്ഷ്യം. സിഎസ്‌കെയുടെ ഭാവി പദ്ധതികളുടെ ഭാഗമായാണ് സഞ്ജുവിനെ ടീമിലെത്തിച്ചത്

സഞ്ജു സാംസൺ, എം.എസ്. ധോണി
സഞ്ജു സാംസണെ ട്രേഡ് വിന്‍ഡോയിലൂടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കിയത് വ്യക്തമായ ലക്ഷ്യത്തോടെ. എംഎസ് ധോണിയുടെ പിന്‍ഗാമിയായാണ് സിഎസ്‌കെ സഞ്ജുവിനെ കാണുന്നതെന്ന് ഫ്രാഞ്ചെസി എംഡി കാശി വിശ്വനാഥന്റെ വാക്കുകളില്‍ വ്യക്തമാണ്. തങ്ങളുടെ ചില താരങ്ങള്‍ കരിയറിന്റെ അവസാന ഘട്ടത്തിലാണെന്ന് ധോണിയുടെ പേരെടുത്ത് പറയാതെ കാശി വിശ്വനാഥന്‍ സൂചിപ്പിച്ചു. ഭാവിപദ്ധതികളുടെ ഭാഗമായി ഒരു ടീമെന്ന നിലയില്‍ സിഎസ്‌കെയെ കെട്ടിപ്പടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. സഞ്ജു ധോണിയുടെ പിന്‍ഗാമിയാണെന്ന് സൂചിപ്പിക്കുന്നതാണ് കാശി വിശ്വനാഥന്റെ ഈ വാക്കുകള്‍.
എന്നാല്‍ സഞ്ജു ടീമിലെത്തിയെങ്കിലും ഐപിഎല്‍ 2026 സീസണില്‍ റുതുരാജ് ഗെയ്ക്വാദ് തന്നെയായിരിക്കും സിഎസ്‌കെയുടെ ക്യാപ്റ്റന്‍. ധോണി ഇമ്പാക്ട് പ്ലയറായി മാത്രം കളിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ അദ്ദേഹം വിക്കറ്റ് കീപ്പറായി തുടരും. അതുകൊണ്ട് അടുത്ത സീസണില്‍ സഞ്ജുവിന് ഒരു ബാറ്ററെന്ന നിലയില്‍ മാത്രം സിഎസ്‌കെയ്ക്കായി കളിക്കേണ്ടി വരും.
എന്നാല്‍ 2027 സീസണില്‍ സഞ്ജുവിനെ നായകസ്ഥാനം ഏല്‍പ്പിക്കാനുള്ള സാധ്യതകള്‍ ശക്തമാണ്. ഈ ഭാവി പദ്ധതി കണക്കിലെടുത്താണ് വിലപ്പെട്ട രണ്ട് താരങ്ങളെ ഒഴിവാക്കി സഞ്ജുവിനെ സ്വന്തമാക്കാന്‍ സിഎസ്‌കെ മാനേജ്‌മെന്റ് മുതിര്‍ന്നത്.
കാശി വിശ്വനാഥന്റെ വാക്കുകള്‍
”രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് സഞ്ജുവിനെ ലഭിക്കാന്‍ രവീന്ദ്ര ജഡേജയെയും, സാം കറനെയും റോയല്‍സിലേക്ക് ട്രേഡ് ചെയ്തു. ഫ്രാഞ്ചെസി എന്ന നിലയില്‍ ഞങ്ങള്‍ അധികം ട്രേഡിങിന്റെ വഴിയിലൂടെ സഞ്ചരിച്ചിട്ടില്ല. ഒരു തവണ റോബിന്‍ ഉത്തപ്പയെ മാത്രമാണ് ട്രേഡ് ചെയ്തത്. ഒരു ടോപ് ഓര്‍ഡര്‍ ഇന്ത്യന്‍ ബാറ്ററെ വേണമെന്ന് ടീം മാനേജ്‌മെന്റിന് തോന്നി.
Also Read: Sanju Samson: സഞ്ജു അന്നേ തീരുമാനിച്ചുറപ്പിച്ചു, ആ ‘ബിഗ് ബൈ’യില്‍ എല്ലാമുണ്ടായിരുന്നു
ഒരുപാട് ഇന്ത്യന്‍ ബാറ്റര്‍മാരെ ലേലത്തില്‍ ലഭിക്കില്ല. അതുകൊണ്ട് ട്രേഡ് വിന്‍ഡോ ഉപയോഗിക്കുന്നതാണ് നല്ലതെന്ന് തോന്നി. അതുകൊണ്ട് ഇങ്ങനെയൊരു തീരുമാനം എടുക്കേണ്ടി വന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ടീമിന്റെ വിജയങ്ങളുടെ ഭാഗമായിരുന്ന ജഡേജയെ ഒഴിവാക്കുക കഠിനമേറിയ തീരുമാനമായിരുന്നു. സിഎസ്‌കെയുടെ പരിവര്‍ത്തനം കണക്കിലെടുത്ത് ഈ സമയം ടീം മാനേജ്‌മെന്റ് കഠിനമേറിയ തീരുമാനമെടുക്കുകയായിരുന്നു.
താരങ്ങളുമായി കൂടിയാലോചിച്ചതിന് ശേഷം പരസ്പര ധാരണയിലാണ് ഈ തീരുമാനമെടുത്തത്. സാം കറനും സിഎസ്‌കെയ്ക്ക് വേണ്ടി സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവച്ച താരമാണ്. രണ്ട് പേരെയും ഒഴിവാക്കുക പ്രയാസകരമായിരുന്നു.
നമ്മുടെ ചില താരങ്ങള്‍ കരിയറിന്റെ അവസാന ഘട്ടത്തിലാണ്. അടുത്ത കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഒരു ടീമെന്ന നിലയില്‍ സിഎസ്‌കെയെ കെട്ടിപ്പടുക്കേണ്ടതുണ്ട്. സഞ്ജു ഐപിഎല്ലില്‍ അനുഭവസമ്പത്തുള്ള താരമാണ്. അദ്ദേഹത്തിന് രാജസ്ഥാന്‍ റോയല്‍സിനെ നയിച്ചും പരിചയമുണ്ട്. സഞ്ജുവിന് 30 വയസ് മാത്രമേയുള്ളൂ. വൈകാരികമായി ആരാധകര്‍ അസ്വസ്ഥരായിരിക്കും. പക്ഷേ, ഒരു മാറ്റത്തിന്റെ ആവശ്യകത മാനേജ്‌മെന്റിന് തോന്നി”.
വീഡിയോ കാണാം