T20 World Cup 2026: അങ്ങനെയിപ്പോള്‍ വീട്ടുകാരോടൊപ്പം കഴിയേണ്ട; ലോകകപ്പ് സമയത്ത് കുടുംബങ്ങൾ താരങ്ങള്‍ക്കൊപ്പം താമസിക്കുന്നത് വിലക്കി ബിസിസിഐ
BCCI Rejects Team India's Plea: ലോകകപ്പ് കാലയളവില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കുടുംബത്തിനൊപ്പം താമസിക്കാന്‍ ബിസിസിഐ അനുമതി നല്‍കിയില്ല. ഭാര്യമാര്‍ക്കൊപ്പം യാത്ര ചെയ്യാനും താമസിക്കാനും അനുമതിയുണ്ടോയെന്ന് മാനേജ്‌മെന്റ് ബിസിസിഐയോട് ചോദിച്ചിരുന്നു.
ടി20 ലോകകപ്പ് കാലയളവില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കുടുംബത്തിനൊപ്പം താമസിക്കാന്‍ ബിസിസിഐ അനുമതി നല്‍കിയില്ലെന്ന് റിപ്പോര്‍ട്ട്. ഭാര്യമാര്‍ക്കൊപ്പം യാത്ര ചെയ്യാനും താമസിക്കാനും അനുമതിയുണ്ടോയെന്ന് ടീം മാനേജ്‌മെന്റ് ബിസിസിഐയോട് ചോദിച്ചിരുന്നു. എന്നാല്‍ അനുമതിയില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയതായി ബോര്‍ഡ് വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ കുടുംബങ്ങളോടൊപ്പം താമസിക്കാന്‍ താത്പര്യപ്പെടുന്ന താരങ്ങള്‍ക്ക് സ്വന്തം നിലയില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താമെന്നും ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി. ബോര്‍ഡ് ഇതിനായി ഒരു സഹായവും നല്‍കില്ല.
“ഭാര്യമാർക്ക് താരങ്ങള്‍ക്കൊപ്പം യാത്ര ചെയ്യാനും, താമസിക്കാനും സാധിക്കുമോ എന്ന് ചോദിച്ച് ഇന്ത്യൻ ടീം മാനേജ്‌മെന്റ് ബിസിസിഐയെ സമീപിച്ചിരുന്നു. കുടുംബങ്ങൾക്ക് കളിക്കാരോടൊപ്പം താമസിക്കാൻ കഴിയില്ലെന്ന് ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്. അവർക്ക് വേണമെങ്കിൽ പ്രത്യേക ക്രമീകരണങ്ങൾ ചെയ്യാം,” ബിസിസിഐ വൃത്തങ്ങൾ സ്ഥിരീകരിച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
Also Read: Sanju Samson: റിങ്കുവിനെ ഒഴിവാക്കിയാലും സഞ്ജുവിന് രക്ഷയില്ല; വഴിമുടക്കിയത് ആ താരം
ബിസിസിഐ ഇതാദ്യമായല്ല ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. നേരത്തെ, ബോർഡർ-ഗവാസ്കർ ട്രോഫി ടൂർണമെന്റിൽ ഓസ്ട്രേലിയയോട് പരാജയപ്പെട്ടതിനെത്തുടർന്ന് ബിസിസിഐ ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതുപ്രകാരം, 45 ദിവസത്തിലേറെ നീണ്ടുനില്‍ക്കുന്ന വിദേശപര്യടനത്തില്‍, 14 ദിവസത്തേക്ക് മാത്രം കുടുംബാംഗങ്ങളെ കൂടെ താമസിപ്പിക്കാന്‍ താരങ്ങള്‍ക്ക് അനുമതിയുണ്ടായിരുന്നു.
കൊവിഡ് മഹാമാരി സമയത്ത് എല്ലാ മത്സരങ്ങളിലും കുടുംബാംഗങ്ങളെ കൂടെ താമസിപ്പിക്കാന്‍ ബിസിസിഐ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ മോശം പ്രകടനത്തെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയായിരുന്നു.
ബിസിസിഐയുടെ ഈ തീരുമാനത്തെ പിന്തുണച്ച് മുഖ്യപരിശീലകന്‍ ഗൗതം ഗംഭീര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. താരങ്ങള്‍ അവധിക്കാലം ആഘോഷിക്കുകയല്ലെന്നും, നാഷണല്‍ ഡ്യൂട്ടിയിലാണെന്ന് ഓര്‍മിക്കണമെന്നുമായിരുന്നു ഗംഭീറിന്റെ പ്രതികരണം.