IPL 2026: രാത്രി വൈകിയും മുറിയില്‍ സന്ദര്‍ശകര്‍; ബിസിസിഐയുടെ നോട്ടപ്പുള്ളി; ആരാണ് ആ ഐപിഎല്‍ താരം?
BCCI Implements Stringent New Security Rules for IPL Players: ഐപിഎൽ താരങ്ങൾക്കും കമന്റേറ്റർമാർക്കും ടീമുകൾക്കുമായി കര്‍ശന നിയന്ത്രണങ്ങളാണ് ബിസിസിഐ പുറപ്പെടുവിച്ചിരിക്കുന്നത്. മുറികളിൽ അനുമതിയില്ലാതെ സന്ദർശകർ എത്തുന്നതിലടക്കം നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതിനിടെ രാത്രി വൈകിയും ഒരു താരത്തിന്റെ മുറിയില്‍ സന്ദര്‍ശകര്‍ എത്തുന്നത് ബിസിസിഐയുടെ ശ്രദ്ധയില്‍പെട്ടു.

BCCI
IPL Star in Trouble, 10-5-2026: ഐപിഎൽ താരങ്ങൾക്കും കമന്റേറ്റർമാർക്കും ടീമുകൾക്കുമായി കര്‍ശന നിയന്ത്രണങ്ങളാണ് ബിസിസിഐ പുറപ്പെടുവിച്ചിരിക്കുന്നത്. താരങ്ങളുടെയും സപ്പോർട്ട് സ്റ്റാഫിന്റെയും മുറികളിൽ അനുമതിയില്ലാതെ സന്ദർശകർ എത്തുന്നതിലടക്കം ബിസിസിഐ നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതിനിടെ രാത്രി വൈകിയും ഒരു പ്രമുഖ താരത്തിന്റെ മുറിയില്‍ സന്ദര്‍ശകര്‍ എത്തുന്നത് ബിസിസിഐയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതോടെ ബിസിസിഐയുടെ ആന്റി കറപ്ഷന്‍ യൂണിറ്റ് (എസിയു) ഉദ്യോഗസ്ഥൻ ഉടൻ തന്നെ ടീം മാനേജറെ വിളിച്ചുവരുത്തി ഇതേക്കുറിച്ച് വിശദീകരണം തേടി.
എന്നാൽ മാനേജരുടെ മറുപടി വളരെ ലാഘവത്തോടെയും താല്പര്യമില്ലാത്ത രീതിയിലുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ടീമിലെ ആ താരത്തിന്റെ സീനിയോറിറ്റിയെക്കുറിച്ചും പദവിയെക്കുറിച്ചും പ്രതിരോധം തീര്‍ക്കാനായിരുന്നു മാനേജറുടെ ശ്രമം.
ആരാണ് താരം?
ആ സീനിയര്‍ താരം ആരാണെന്ന് വ്യക്തമല്ല. ഇതുസംബന്ധിച്ച് ഒരു സൂചനകളും പുറത്തുവന്നിട്ടില്ല. ആരാധകര്‍ ചില ഊഹാപോഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നുണ്ടെന്ന് മാത്രം. താരങ്ങളുടെ ഇത്തരം പ്രവൃത്തികളില്‍ തനിക്ക് അത്ഭുതമില്ലെന്നാണ് ടീം മാനേജരായി ജോലി ചെയ്തിട്ടുള്ള ഒരു മുന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞത്.
പലപ്പോഴും താരങ്ങൾ തങ്ങളുടെ പദവി ഉപയോഗിച്ച് നിയമങ്ങൾ വളച്ചൊടിക്കാറുണ്ട്. ഒരിക്കൽ ഒരു താരത്തോട് സുഹൃത്തുക്കളെ മുറിയിലേക്ക് ക്ഷണിക്കാതെ ലോബിയിലെ റെസ്റ്റോറന്റിൽ വെച്ച് കാണാൻ ആവശ്യപ്പെട്ടിരുന്നു. ഇത്തരം കാര്യങ്ങളിൽ ബോർഡിന്റെ കർശനമായ നിർദ്ദേശങ്ങളുണ്ടെന്ന് അദ്ദേഹത്തോട് പറഞ്ഞു. എന്നാൽ ‘നിങ്ങൾ അതിനെക്കുറിച്ച് പേടിക്കേണ്ട, ബോർഡ് ഉദ്യോഗസ്ഥർ ചോദിച്ചാൽ ഞാൻ തന്നെ മറുപടി നൽകിക്കോളാം’ എന്നാണ് അദ്ദേഹം പറഞ്ഞതെന്നും ഈ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.
ഫ്രാഞ്ചെസി ഉദ്യോഗസ്ഥന്‍ പറഞ്ഞത്
താരങ്ങൾ ഇത്തരം സമ്മർദ്ദതന്ത്രങ്ങൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നാണ് ഒരു ഫ്രാഞ്ചെസി ഉദ്യോഗസ്ഥന്‍ പറഞ്ഞത്. ടീം താമസിക്കുന്ന ഹോട്ടലിലേക്ക് സുഹൃത്തുക്കളെയോ കുടുംബാംഗങ്ങളെയോ ക്ഷണിക്കുന്നതിന് മുൻപ് രേഖാമൂലമോ അല്ലെങ്കിൽ ചുരുങ്ങിയത് വാക്കാലുള്ളതോ ആയ അനുമതി വാങ്ങിയിരിക്കണം എന്ന് വ്യക്തമായ നിർദ്ദേശം നൽകിയിട്ടുണ്ട്.
അവർക്ക് കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കാണേണ്ടതുണ്ടെന്ന് അറിയാം. പക്ഷേ രാത്രി 10 മണിക്ക് ശേഷം അതിഥികളെ സൽക്കരിക്കരുതെന്നും അത്തരം കൂടിക്കാഴ്ചകൾ ലോബിയിലോ മറ്റ് പൊതുസ്ഥലങ്ങളിലോ ആയിരിക്കണമെന്നും അറിയിച്ചിട്ടുണ്ടെന്നും ഫ്രാഞ്ചെസി ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
മറ്റൊരു താരം രാത്രി വൈകി ഹോട്ടലില്‍ എത്തിയ സംഭവവുമുണ്ടായെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. അർദ്ധരാത്രി വളരെ വൈകി ഒരു കൂട്ടം സുഹൃത്തുക്കൾക്കൊപ്പമാണ് താരം ഹോട്ടലിലേക്ക് തിരിച്ചെത്തിയത്. എന്നാൽ ഫ്രാഞ്ചൈസി ഉടമകളുമായി താരത്തിനുള്ള അടുത്ത ബന്ധം കാരണം ഈ വിഷയം ഒതുക്കിത്തീർക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ചിലപ്പോൾ നിയമങ്ങൾ അക്ഷരംപ്രതി പാലിക്കപ്പെടുന്നില്ലെന്ന് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ചില താരങ്ങള്‍ക്ക് ഇളവ് ലഭിച്ചിട്ടുണ്ട്. താരങ്ങൾക്കിടയിൽ നിരന്തരമായ പരിശോധനകൾ നടത്താനാണ് തീരുമാനം. എന്നാല്‍ അത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമല്ലെന്ന് ഉറപ്പുവരുത്തുകയും വേണം. പ്രശ്നങ്ങളൊന്നുമില്ലാതെ ഈ പ്രത്യേക നിയമം എങ്ങനെ നടപ്പിലാക്കാം എന്നതിനെക്കുറിച്ച് ഞങ്ങൾ ബിസിസിഐയുമായി ചർച്ച നടത്തുമെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
English Summary
The BCCI has tightened security rules for IPL players and staff. This follows reports of a star hosting late-night guests in his room. The Anti-Corruption Unit (ACU) questioned the team manager regarding these frequent meetings. New protocols now restrict guest visits to public areas before 10 PM.