India vs England ODI: ഒന്നാം ഏകദിനത്തിന് ടോസ് വീണു, ഇംഗ്ലണ്ടിന് ബാറ്റിങ്; ജയ്‌സ്വാളിനും റാണയ്ക്കും അരങ്ങേറ്റം; കോഹ്ലിയും പന്തുമില്ല
India vs England 1st ODI Playing Eleven: ടി20 പരമ്പര കൈവിട്ടതിന്റെ ക്ഷീണം തീര്‍ക്കാന്‍ ഇംഗ്ലണ്ടിന് മികച്ച പ്രകടനം അനിവാര്യമാണ്. രോഹിത് ശര്‍മ, വിരാട് കോഹ്ലി തുടങ്ങിയ സീനിയര്‍ താരങ്ങള്‍ക്ക് ഫോമിലേക്ക് മടങ്ങിയെത്തുന്നതിനുള്ള അവസരമാണ് ഈ ഏകദിന പരമ്പര. ഏകദിന പരമ്പരയില്‍ മികച്ച പ്രകടനം നടത്തി ആത്മവിശ്വാസത്തോടെ ചാമ്പ്യന്‍സ് ട്രോഫിക്ക് ഒരുങ്ങുകയാണ് ലക്ഷ്യം

ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെയും റിഹേഴ്‌സലിന് ഇന്ന് തുടക്കം. മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്ക് വിദര്‍ഭ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ അല്‍പസമയത്തിനുള്ളില്‍ തുടക്കമാകും. ഉച്ചയ്ക്ക് 1.30നാണ് മത്സരം. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുത്തു. യശ്വസി ജയ്‌സ്വാളും, ഹര്‍ഷിത് റാണയും ഇന്ന് ഏകദിനത്തില്‍ അരങ്ങേറും. രോഹിത് ശര്‍മയും, ജയ്‌സ്വാളുമാണ് ഓപ്പണര്‍മാര്‍. വിരാട് കോഹ്ലി ഇന്ന് കളിക്കുന്നില്ല. ഋഷഭ് പന്തും ടീമിലില്ല. കെ.എല്‍. രാഹുലാണ് വിക്കറ്റ് കീപ്പര്‍. വരുണ്‍ ചക്രവര്‍ത്തിക്കും അവസരമില്ല. കാല്‍മുട്ടിനേറ്റ പരിക്കാണ് കോഹ്ലിക്ക് തിരിച്ചടിയായത്. താരം അടുത്ത മത്സരങ്ങള്‍ക്കുണ്ടാകുമോയെന്ന് വ്യക്തമല്ല. താരത്തിന്റെ പരിക്ക് നിസാരമാണെന്നാണ് സൂചന.
ഇന്ത്യയുടെ പ്ലേയിങ് ഇലവന്‍: രോഹിത് ശര്‍മ, യശ്വസി ജയ്‌സ്വാള്‍, ശ്രേയസ് അയ്യര്‍, ശുഭ്മന്‍ ഗില്‍, ഹാര്‍ദ്ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, കെഎല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി
ഇംഗ്ലണ്ടിന്റെ പ്ലേയിങ് ഇലവന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 2023ലെ ലോകകപ്പിന് ശേഷം ജോ റൂട്ട് ഇതാദ്യമായി ഇംഗ്ലണ്ടിന്റെ ഏകദിന ടീമിലേക്ക് മടങ്ങിയെത്തി. ഇന്ത്യയ്‌ക്കെതിരെ നടന്ന ടി20 പരമ്പരയില്‍ റൂട്ട് ഇംഗ്ലണ്ട് ടീമിലില്ലായിരുന്നു.




ഇന്ത്യയ്‌ക്കെതിരായ ഒന്നാം ഏകദിനത്തിനുള്ള ഇംഗ്ലണ്ട് ഇലവൻ: ബെൻ ഡക്കറ്റ്, ഫിൽ സാൾട്ട്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്‌ലർ, ലിയാം ലിവിംഗ്‌സ്റ്റൺ, ജേക്കബ് ബെഥേൽ, ബ്രൈഡൺ കാർസെ, ആദിൽ റാഷിദ്, ജോഫ്ര ആർച്ചർ, സാഖിബ് മഹമൂദ്.
ടി20 പരമ്പര കൈവിട്ടതിന്റെ ക്ഷീണം തീര്‍ക്കാന്‍ ഇംഗ്ലണ്ടിന് മികച്ച പ്രകടനം അനിവാര്യമാണ്. മറുവശത്ത്, രോഹിത് ശര്‍മ, വിരാട് കോഹ്ലി തുടങ്ങിയ സീനിയര്‍ താരങ്ങള്‍ക്ക് ഫോമിലേക്ക് മടങ്ങിയെത്തുന്നതിനുള്ള അവസരമാണ് ഈ ഏകദിന പരമ്പര. ഏകദിന പരമ്പരയില്‍ മികച്ച പ്രകടനം നടത്തി ആത്മവിശ്വാസത്തോടെ ചാമ്പ്യന്‍സ് ട്രോഫിക്ക് ഒരുങ്ങുകയാണ് ഇന്ത്യയുടെ ലക്ഷ്യം.
പരമ്പരയിലെ രണ്ടാം മത്സരം ഫെബ്രുവരി ഒമ്പതിന് ഒഡീഷയിലെ കട്ടക്കിലും, മൂന്നാമത്തേത് ഫെബ്രുവരി 12ന് ഗുജറാത്തിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലും നടക്കും.