IPL 2025: അത് മോശമായി, ദിഗ്‌വേഷിനോട് അങ്ങനെ ചെയ്യരുതായിരുന്നു; ഋഷഭ് പന്തിനെ വിമര്‍ശിച്ച് ആര്‍. അശ്വിന്‍
R Ashwin slams Rishabh Pant: ഒരു കളിക്കാരനെ പിന്തുണയ്ക്കുക എന്നതാണ് ഒരു ക്യാപ്റ്റന്റെ ജോലി. കോടിക്കണക്കിന് ആളുകളുടെ മുന്നിൽ അദ്ദേഹത്തിന്റെ ക്യാപ്റ്റൻ അദ്ദേഹത്തിന്റെ തീരുമാനത്തെ വിമർശിക്കുമ്പോള്‍ ദിഗ്‌വേശിന്റെ പിതാവിന്റെ സ്ഥാനത്തുനിന്ന് ചിന്തിക്കണമെന്ന് അശ്വിന്‍ തുറന്നടിച്ചു
ഐപിഎല്ലില്‍ കഴിഞ്ഞ ദിവസം നടന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്-റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മത്സരം സംഭവബഹുലമായിരുന്നു. ലഖ്‌നൗ സ്പിന്നര്‍ ദിഗ്‌വേഷ് റാഠി ആര്‍സിബി താരം ജിതേഷ് ശര്‍മ്മയെ മങ്കാദിങിന് ശ്രമിച്ചതാണ് മത്സരത്തില്‍ നാടകീയ രംഗങ്ങള്‍ക്ക് കാരണമായത്. എന്നാല്‍ തേര്‍ഡ് അമ്പയര്‍ നോട്ടൗട്ട് വിധിച്ചു. ഇതിനിടെ ലഖ്‌നൗ ക്യാപ്റ്റന്‍ ഋഷഭ് പന്ത് അപ്പീല്‍ പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍ അപ്പീല്‍ പിന്‍വലിച്ച പന്തിന്റെ നടപടിയെ വിമര്‍ശിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം ആര്‍ അശ്വിന്‍ രംഗത്തെത്തി. ഇത് ദിഗ്‌വേഷിനെ അപമാനിക്കുന്നതുപോലെയായെന്നാണ് അശ്വിന്റെ വിമര്‍ശനം.
ദിഗ്‌വേഷ് നൽകിയ റൺഔട്ട് അപ്പീൽ പന്ത് പിന്‍വലിക്കേണ്ടിയിരുന്നില്ലെന്ന് അശ്വിന്‍ അഭിപ്രായപ്പെട്ടു. ലഖ്‌നൗവിന് മത്സരം അപ്രധാനമായിരിക്കാം. പന്ത് അപ്പീല്‍ പിന്‍വലിക്കുന്നതുവരെ എല്ലാം ശരിയായിരുന്നു. എന്നാല്‍ പന്ത് അപ്പീല്‍ പിന്‍വലിച്ചതിനെ സ്‌പോർട്‌സ്മാൻഷിപ്പ് എന്നാണ് കമന്റേറ്റര്‍മാര്‍ വിശേഷിപ്പിച്ചതെന്നും തന്റെ യൂട്യൂബ് ചാനലില്‍ അശ്വിന്‍ ചൂണ്ടിക്കാട്ടി.
ഔട്ടാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് തേര്‍ഡ് അമ്പയരാണ്. പന്ത് അപ്പീല്‍ പിന്‍വലിക്കരുതായിരുന്നു. പന്ത് ഒരു മികച്ച ക്രിക്കറ്റ് കളിക്കാരനാണ്. അദ്ദേഹം അതിശയകരമായ ഒരു സെഞ്ച്വറി നേടി, ക്രിക്കറ്റിൽ അദ്ദേഹം മികച്ച കാര്യങ്ങൾ ചെയ്യുമെന്ന് തനിക്കറിയാം. അദ്ദേഹത്തിന്റെ പ്രകടനം കാണാന്‍ ഇംഗ്ലണ്ട് പരമ്പരയ്ക്കായി കാത്തിരിക്കുകയാണ്. താന്‍ പന്തിന്റെ വലിയ ആരാധകനാണെന്നും അശ്വിന്‍ പറഞ്ഞു.




കോടിക്കണക്കിന് ആളുകളുടെ മുന്നിൽ അദ്ദേഹത്തിന്റെ ക്യാപ്റ്റൻ അദ്ദേഹത്തിന്റെ തീരുമാനത്തെ വിമർശിക്കുമ്പോള്‍ ദിഗ്‌വേശിന്റെ പിതാവിന്റെ സ്ഥാനത്തുനിന്ന് ചിന്തിക്കണമെന്ന് അശ്വിന്‍ തുറന്നടിച്ചു. ഒരു കളിക്കാരനെ പിന്തുണയ്ക്കുക എന്നതാണ് ഒരു ക്യാപ്റ്റന്റെ ജോലി. എന്നാല്‍ ഇവിടെ യഥാര്‍ത്ഥത്തില്‍ നടന്നത് അപമാനിക്കലാണെന്നും അശ്വിന്‍ വിമര്‍ശിച്ചു.
”ദിഗ്‌വേശ് രതി എന്റെ ബന്ധുവല്ല, എന്റെ സുഹൃത്തുമല്ല. അവൻ ആരാണെന്ന് എനിക്കറിയില്ല. പക്ഷേ നിങ്ങൾ ഇങ്ങനെ ചെയ്യുന്നതിലൂടെ ഒരു ബൗളറെ വളരെയധികം മുറിവേൽപ്പിക്കുന്നു. അത് അവനെ ശരിക്കും ബാധിക്കും. ബൗളറെ ഗൗനിക്കുന്നില്ലെങ്കില്‍ കോടിക്കണക്കിന് ആളുകളുടെ മുന്നില്‍ ഇതുപോലെ അപ്പീല്‍ പിന്‍വലിക്കപ്പെടും. അങ്ങനെ അദ്ദേഹത്തെ അപമാനിക്കാം”-അശ്വിന്‍ പറഞ്ഞു.