IPL 2025: ‘ധോണിയെയോ കോലിയെയോ വിലക്കിയില്ലല്ലോ; പിന്നെന്തിന് റാഠിയെ മാത്രം ശിക്ഷിക്കുന്നു?’; വിമർശനവുമായി വീരേന്ദർ സെവാഗ്
Virender Sehwag Criticizes Banning Of Digvesh Rathi: ലഖ്നൗ സൂപ്പർ ജയൻ്റ്സ് സ്പിന്നർ ദിഗ്വേഷ് റാഠിയെ വിലക്കിയ ഐപിഎൽ അധികൃതരെ വിമർശിച്ച് വീരേന്ദർ സെവാഗ്. ധോണിയും കോലിയും പലതവണ നിയമലംഘനം നടത്തിയെങ്കിലും നടപടിയെടുത്തില്ലെന്ന് അദ്ദേഹം നിരീക്ഷിച്ചു.
വിക്കറ്റാഘോഷത്തിൻ്റെ പേരിൽ ലഖ്നൗ സൂപ്പർ ജയൻ്റ്സ് സ്പിന്നർ ദിഗ്വേഷ് റാഠിയ്ക്കെതിരെ നടപടിയെടുത്ത ഐപിഎൽ അധികൃതർക്കെതിരെ ഇന്ത്യയുടെ മുൻ താരവും കമൻ്റേറ്ററുമായ വീരേന്ദർ സെവാഗ്. മുതിർന്ന താരങ്ങളായ എംഎസ് ധോണിയും വിരാട് കോലിയും പലതവണ നിയമലംഘനം നടത്തിയെങ്കിലും ഇവരെ വിലക്കിയില്ലെന്നും റാഠിയെ മാത്രം വിലക്കിയത് എന്തുകൊണ്ടാണെന്നും സെവാഗ് ചോദിച്ചു. ക്രിക്ക്ബസ് ചർച്ചക്കിടെയാണ് സെവാഗിൻ്റെ നിലപാട്.
“എനിക്ക് തോന്നുന്നത്, ആ വിലക്ക് കഠിനമായിരുന്നു എന്ന്. ഐപിഎലിൽ അവൻ ആദ്യമായാണ് കളിക്കുന്നത്. എംഎസ് ധോണി മത്സരത്തിനിടെ കളിക്കളത്തിലേക്ക് അതിക്രമിച്ചുകയറിയിരുന്നു. അദ്ദേഹത്തെ വിലക്കിയില്ല. വിരാട് കോലി പലതവണ അമ്പയർമാരോട് രൂക്ഷമായി സംസാരിച്ചിട്ടുണ്ട്. അദ്ദേഹത്തെയും ഇതുവരെ വിലക്കിയിട്ടില്ല. റാഠിയെയും വിലക്കിൽ നിന്ന് ഒഴിവാക്കാമായിരുന്നു. കാരണം അവൻ യുവതാരമാണ്. ആ വിലക്ക് ഒഴിവാക്കാമായിരുന്നു.”- സെവാഗ് പ്രതികരിച്ചു.
വിക്കറ്റെടുക്കുമ്പോഴുള്ള തൻ്റെ ആഘോഷത്തിൻ്റെ പേരിൽ ദിഗ്വേഷ് റാഠിയ്ക്കെതിരെ പലതവണ അധികൃതർ നടപടിയെടുത്തിരുന്നു. നോട്ട്ബുക്ക് സെലബ്രേഷനാണ് ഐപിഎൽ അധികൃതരുടെ കണ്ണിൽ കരടായത്. പലതവണ പിഴയടയ്ക്കേണ്ടിവന്ന റാഠിയെ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ നിന്ന് വിലക്കുകയും ചെയ്തു. ഇതിനെതിരെയാണ് സെവാഗ് രംഗത്തുവന്നത്.




സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ അഭിഷേക് ശർമ്മയുടെ വിക്കറ്റ് വീഴ്ത്തിയതിന് ശേഷം നടത്തിയ നോട്ട്ബുക്ക് സെലബ്രേഷനാണ് റാഠിയുടെ വിലക്കിലേക്ക് നയിച്ചത്. ആഘോഷത്തിനെതിരെ അഭിഷേക് ശർമ്മ രൂക്ഷമായി പ്രതികരിച്ചപ്പോൾ താരവുമായി റാഠി കളിക്കളത്തിൽ വച്ച് കൊമ്പുകോർക്കുകയും ചെയ്തു. ഇതോടെ ഗുജറാത്ത് ടൈറ്റൻസിനെതിരായ അടുത്ത മത്സരത്തിൽ നിന്ന് താരത്തെ വിലക്കുകയായിരുന്നു.
Also Read: IPL 2025: അത് മോശമായി, ദിഗ്‌വേഷിനോട് അങ്ങനെ ചെയ്യരുതായിരുന്നു; ഋഷഭ് പന്തിനെ വിമർശിച്ച് ആർ. അശ്വിൻ
സീസണിൽ ലഖ്നൗ സൂപ്പർ ജയൻ്റ്സ് ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 14 മത്സരങ്ങളിൽ നിന്ന് ആറ് ജയം സഹിതം 12 പോയിൻ്റുകളാണ് ലഖ്നൗ നേടിയത്. ക്യാപ്റ്റൻ ഋഷഭ് പന്തിൻ്റെ മോശം ഫോം ലഖ്നൗവിന് തിരിച്ചടിയാവുകയായിരുന്നു. ഐപിഎൽ ചരിത്രത്തിലെ റെക്കോർഡ് തുകയായ 27 കോടി രൂപയ്ക്കാണ് ലഖ്നൗ പന്തിനെ കഴിഞ്ഞ ലേലത്തിൽ ടീമിലെത്തിച്ചത്. ഈ സീസണിൽ പഞ്ചാബ് കിംഗ്സ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, ഗുജറാത്ത് ടൈറ്റൻസ്, മുംബൈ ഇന്ത്യൻസ് എന്നീ താരങ്ങളാണ് പ്ലേഓഫ് കളിക്കുക.