Tech Layoff 2026: ടെക് ലോകത്ത് കൂട്ടപ്പിരിച്ചുവിടൽ തുടരുന്നു: അഞ്ച് മാസത്തിനിടെ ജോലി നഷ്ടപ്പെട്ടത് 92,000 പേർക്ക്
Tech Meltdown 2026: ഏറ്റവും കൂടുതൽ നിക്ഷേപം നടത്തുന്നവർക്ക് മാത്രമേ ഭാവിയിൽ വിപണി പിടിച്ചടക്കാൻ കഴിയൂ എന്ന കണക്കുകൂട്ടലിലാണ് കമ്പനികളെല്ലാം. ഈ മത്സരത്തിൽ മുന്നിലെത്താൻ ആവശ്യമായ മൂലധനം കണ്ടെത്താനുള്ള എളുപ്പവഴിയായി വൻകിട കമ്പനികൾ ജീവനക്കാരെ പിരിച്ചുവിടുന്നതിനെ കാണുന്നു. 2022-ലും 2023-ലും കണ്ടതിനേക്കാൾ ആശങ്കാജനകമായ സാഹചര്യമാണ് നിലവിൽ ടെക് മേഖലയിലുള്ളത്.
സാൻഫ്രാൻസിസ്കോ: ആഗോള ടെക് മേഖലയിൽ പിരിച്ചുവിടൽ തരംഗം അതിശക്തമായി തുടരുന്നു. 2026 മെയ് മാസം വരെയുള്ള കണക്കുകൾ പ്രകാരം 98 പ്രമുഖ കമ്പനികളിലായി 92,000-ത്തിലധികം ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഏപ്രിൽ മാസത്തിൽ മാത്രം 45,800 പേരെയാണ് പിരിച്ചുവിടൽ ബാധിച്ചത്. കഴിഞ്ഞ രണ്ട് വർഷത്തിനിടയിലെ ഏറ്റവും മോശം മാസമായി ഏപ്രിൽ മാറിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
എഐ നിക്ഷേപത്തിനായി ജീവനക്കാരെ ബലിയാടാക്കുന്നു?
മഹാമാരിക്ക് ശേഷമുള്ള സാമ്പത്തിക പ്രതിസന്ധിയേക്കാൾ ഉപരിയായി, നിർമിതബുദ്ധി (Artificial Intelligence) മേഖലയിലെ വൻ കുതിപ്പാണ് ഈ കൂട്ടപ്പിരിച്ചുവിടലുകൾക്ക് പ്രധാന കാരണമായി പറയപ്പെടുന്നത്. ആൽഫബെറ്റ്, മെറ്റ, ആമസോൺ, മൈക്രോസോഫ്റ്റ് എന്നീ വമ്പൻ കമ്പനികൾ ഈ വർഷം മാത്രം എഐ വികസനത്തിനായി ഏകദേശം 67,400 കോടി (674 ബില്യൺ) ഡോളർ നിക്ഷേപിക്കാനാണ് ലക്ഷ്യമിടുന്നത്. എഐ ചിപ്പുകൾക്കും ഡാറ്റാ സെന്ററുകൾക്കുമായി ഇത്രയും വലിയ തുക കണ്ടെത്താൻ കമ്പനികൾ ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുന്നതിനെ വലിയ തോതിലുള്ള വിമർശനങ്ങൾക്കും വഴിവെക്കുന്നുണ്ട്.
പ്രധാന കമ്പനികളിലെ സ്ഥിതി
- ആമസോൺ: ആമസോണിന്റെ നീക്കങ്ങളാണ് ടെക് ലോകത്തെ ഏറ്റവും കൂടുതൽ ഞെട്ടിച്ചത്. കഴിഞ്ഞ ഒക്ടോബറിൽ 14,000 ജോലികൾ വെട്ടിച്ചുരുക്കിയതിന് പിന്നാലെ, ജനുവരിയിൽ 16,000 കോർപ്പറേറ്റ് ജോലികൾ കൂടി ഒഴിവാക്കി. ആറുമാസത്തിനുള്ളിൽ ആകെ 30,000 വൈറ്റ് കോളർ തസ്തികകളാണ് ഇല്ലാതായത്.
ALSO READ : iQOO Z11 Launch : ബാറ്റി 9000 കടന്നു, വിലയും കൊള്ളാം, ഇതെങ്ങോട്ടാ ഐക്യു
- മെറ്റ: ആകെ ജീവനക്കാരുടെ 10 ശതമാനത്തോളം വരുന്ന 8,000 പേരെയാണ് മെറ്റ പിരിച്ചുവിട്ടത്. എഐ മുന്നേറ്റത്തിനായി 13,500 കോടി ഡോളർ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ച കമ്പനി, നിലവിലുള്ള 6,000 ഒഴിവുകളിലേക്ക് നിയമനം നടത്തില്ലെന്നും വ്യക്തമാക്കി.
- മൈക്രോസോഫ്റ്റ്: കഠിനമായ പിരിച്ചുവിടലുകൾക്ക് പകരം യുഎസ് ജീവനക്കാരിൽ 7 ശതമാനം പേർക്ക് സ്വമേധയാ പിരിഞ്ഞുപോകാനുള്ള (Voluntary Exit) അവസരമാണ് മൈക്രോസോഫ്റ്റ് നൽകിയത്.
- മറ്റുള്ളവർ: സ്‌നാപ്ചാറ്റ് 1,000 ജീവനക്കാരെ കുറയ്ക്കാൻ തീരുമാനിച്ചു. ഒറാക്കിൾ, ബ്ലോക്ക്, നൈക്കി, ഗോപ്രോ തുടങ്ങിയ കമ്പനികളിലും വിവിധ ഘട്ടങ്ങളിലായി പിരിച്ചുവിടലുകൾ നടന്നു.
ഒഴിവാക്കാനാകാത്ത മത്സരം
ടെക് കമ്പനികൾക്കിടയിൽ എഐ അടിസ്ഥാന സൗകര്യങ്ങൾക്കായി നടക്കുന്ന മത്സരത്തെ ഒരു ‘ആയുധ മത്സരം’ (Arms Race) എന്നാണ് വിദഗ്ധർ വിശേഷിപ്പിക്കുന്നത്. ഏറ്റവും കൂടുതൽ നിക്ഷേപം നടത്തുന്നവർക്ക് മാത്രമേ ഭാവിയിൽ വിപണി പിടിച്ചടക്കാൻ കഴിയൂ എന്ന കണക്കുകൂട്ടലിലാണ് കമ്പനികളെല്ലാം. ഈ മത്സരത്തിൽ മുന്നിലെത്താൻ ആവശ്യമായ മൂലധനം കണ്ടെത്താനുള്ള എളുപ്പവഴിയായി വൻകിട കമ്പനികൾ ജീവനക്കാരെ പിരിച്ചുവിടുന്നതിനെ കാണുന്നു. 2022-ലും 2023-ലും കണ്ടതിനേക്കാൾ ആശങ്കാജനകമായ സാഹചര്യമാണ് നിലവിൽ ടെക് മേഖലയിലുള്ളത്. വരും മാസങ്ങളിലും പിരിച്ചുവിടലുകൾ തുടരുമോ എന്ന ഭീതിയിലാണ് ഈ മേഖലയിലെ ജീവനക്കാർ.