H 1B Visa: ‘ഏറ്റവും കഴിവുള്ളവരെ തേടുന്നു’; എച്ച് 1ബി വിസ പ്രോഗ്രാമില്‍ മസ്‌ക് പ്രതികരിക്കുന്നു
Elon Musk H 1B Visa Program: അമേരിക്കയില്‍ കഴിവുള്ള ആളുകളുടെ ദൗര്‍ലഭ്യം എപ്പോഴും ഉണ്ടെന്നാണ് തന്റെ വിലയിരുത്തല്‍. അതിനാല്‍ തന്നെ ബുദ്ധിമുട്ടുള്ള ജോലികള്‍ ചെയ്യാന്‍ കഴിവുള്ളവരെ കണ്ടെത്തുന്നതില്‍ തങ്ങള്‍ ഉള്‍പ്പെടെ പ്രയാസം അനുഭവിക്കുന്നു.

ഇലോൺ മസ്‌ക്
വാഷിങ്ടണ്‍: യുഎസിന്റെ എച്ച് 1ബി വിസ പ്രോഗ്രാം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളില്‍ പ്രതികരിച്ച് എലോണ്‍ മസ്‌ക്. സെറോദ സഹസ്ഥാപകന്‍ നിഖില്‍ കാമത്തിന്റെ പീപ്പിള്‍ ബൈ ഡബ്ല്യൂടിഎഫ് പോഡ്കാസ്റ്റില്‍ സംസാരിക്കുകയാണ് അദ്ദേഹം. ആയിരക്കണക്കിന് ഇന്ത്യക്കാരുടെ അമേരിക്കന്‍ സ്വപ്‌നം യുഎസ് വിസ നിയന്ത്രണങ്ങളുടെയും നയങ്ങളുടെയും ഫലമായി തകരുകയാണെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയില്‍ കഴിവുള്ള ആളുകളുടെ ദൗര്‍ലഭ്യം എപ്പോഴും ഉണ്ടെന്നാണ് തന്റെ വിലയിരുത്തല്‍. അതിനാല്‍ തന്നെ ബുദ്ധിമുട്ടുള്ള ജോലികള്‍ ചെയ്യാന്‍ കഴിവുള്ളവരെ കണ്ടെത്തുന്നതില്‍ തങ്ങള്‍ ഉള്‍പ്പെടെ പ്രയാസം അനുഭവിക്കുന്നു. കൂടുതല്‍ കഴിവുള്ളവര്‍ വരുന്നത് ഗുണം ചെയ്യും, മസ്‌ക് തുടര്‍ന്ന് പറഞ്ഞു. തന്റെ കമ്പനികളില്‍ നിലവില്‍ ലോകത്തിലെ ഏറ്റവും കഴിവുള്ളവരെയാണ് തേടുന്നതെന്നും മസ്‌ക് കൂട്ടിച്ചേര്‍ത്തു.
എച്ച് 1ബി വിസയില്‍ ദുരുപയോഗങ്ങള്‍ നടക്കുന്നതായും അദ്ദേഹം പറയുന്നു. പ്രോഗ്രാം നിര്‍ത്താലക്കണമെന്ന് താന്‍ അഭിപ്രായപ്പെടുന്നില്ല. എന്നാല്‍ ഈ പ്രോഗ്രാമില്‍ കുറിച്ചധികം ദുരുപയോഗം നടന്നിട്ടുണ്ടെന്ന് താന്‍ പറയുന്നു. ചില ഔട്ട്‌സോഴ്‌സിങ് കമ്പനികള്‍ എച്ച് 1ബി പ്രോഗ്രാമിനെ ചൂഷണം ചെയ്തിട്ടുണ്ട്. അവരുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കേണ്ടതുണ്ട്, എന്നാല്‍ പ്രോഗ്രാം നിര്‍ത്തലാക്കണമെന്ന് താന്‍ പറയില്ല.
പതിറ്റാണ്ടുകളായി ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള എഞ്ചിനീയര്‍മാര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും എച്ച് 1ബി വിസ മികച്ച അവസരമാണ് ഒരുക്കിയിരുന്നത്. വര്‍ഷങ്ങളുടെ പഠനത്തിന് ശേഷം ഉയര്‍ന്ന ശമ്പളമുള്ള ജോലിയിലേക്കും സ്ഥിര താമസത്തിനുള്ള സാധ്യതയിലേക്ക് ഈ പ്രോഗ്രാം വഴി തുറന്നു. എന്നാല്‍, പുതിയ എച്ച് 1ബി വിസ അപേക്ഷകള്‍ക്ക് 100,000 ഡോളര്‍ ചെലവാകുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ഇത് ഏകദേശം 2,000 മുതല്‍ 5,000 ഡോളര്‍ വരെ തൊഴിലുടമകള്‍ തൊഴിലാളിയ്ക്ക് സ്‌പോണ്‍സര്‍ ചെയ്യുന്നതായിരുന്നു. യുഎസ് പൗരന്മാര്‍ക്ക് തൊഴില്‍ ഉറപ്പാക്കാനാണ് ഈ നീക്കമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും, പ്രോഗ്രാം വ്യാപകമായി ദുരുപയോഗം ചെയ്യുന്നതിനാണ് ഇതുവഴിവെച്ചതെന്ന് മസ്‌ക് അഭിപ്രായപ്പെട്ടു.
Also Read: White House: വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്; സൈനികര്‍ക്ക് പരിക്ക്, പിന്നില്‍ ട്രംപെന്ന് ആരോപണം
അടുത്തിടെ ട്രംപ്, ചിപ്പുകള്‍, മിസൈലുകള്‍ തുടങ്ങിയ സങ്കീര്‍ണമായ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത് എങ്ങനെയെന്ന് അമേരിക്കക്കാരെ പഠിപ്പിക്കാന്‍ ഉയര്‍ന്ന വൈദഗ്ധ്യമുള്ള തൊഴിലാളികളെ രാജ്യത്തേക്ക് സ്വാഗതം ചെയ്തിരുന്നു, ഇതിനെയും മസ്‌ക് ന്യായീകരിച്ചു. രാജ്യത്ത് ചില കഴിവുകള്‍ ഉള്ളവര്‍ ഇല്ലാത്തതിനാല്‍ അമേരിക്ക ലോകമെമ്പാടുമുള്ള പ്രതിഭകളെ കൊണ്ടുവരണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
അതേസമയം, നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിന്റെ കാരണവും മസ്‌ക് വിശദീകരിച്ചു. ബൈഡന്‍ ഭരണകൂടനത്തിന് കീഴില്‍ അതിര്‍ത്തി നിയന്ത്രണങ്ങളില്ലായിരുന്നു. എല്ലാവര്‍ക്കും രാജ്യത്തേക്ക് പ്രവേശനം സൗജന്യം. എന്നാല്‍ അതിര്‍ത്തി നിയന്ത്രണങ്ങളില്ലെങ്കില്‍ അതൊരു രാജ്യമല്ലെന്നായിരുന്നു ടെക് ഭീമന്റെ മറുപടി.