Iran Israel Conflict: കൊടുമ്പിരി കൊണ്ട് ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം; ബങ്കറില്‍ ഒളിച്ച് ഖമേനിയും കുടുംബവും?
Ayatollah Ali Khamenei: ഖമേനിയെ വധിക്കാനുള്ള ഇസ്രയേലിന്റെ നീക്കം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തടയുകയായിരുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇക്കാര്യം രണ്ട് യുഎസ് ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്‌സിനോട് വെളിപ്പെടുത്തി
ഇസ്രായേലുമായുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയും കുടുംബവും ബങ്കറില്‍ ഒളിച്ചതായി റിപ്പോര്‍ട്ട്. വടക്കുകിഴക്കന്‍ ടെഹ്‌റാനിലെ ലാവിസാനിലുള്ള ബങ്കറില്‍ ഖമേനി അഭയം തേടിയെന്ന് ഇറാന്‍ ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച പുലർച്ചെ ടെഹ്‌റാനിൽ ഇസ്രായേൽ ആക്രമണം ആരംഭിച്ച് മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് ഖമേനി ബങ്കറിലേക്ക് മാറിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടെ മകന്‍ മൊജ്തബ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളും കൂടെയുണ്ടെന്നാണ് വിവരം.
ഇസ്രായേലിനെതിരെ ഇതിന് മുമ്പ് നടന്ന രണ്ട് സംഘര്‍ഷങ്ങളിലും ഖമേനി കുടുംബത്തിനൊപ്പം ബങ്കറിലായിരുന്നുവെന്ന് ഇറാനിയൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇസ്രായേൽ മഷ്ഹദ് നഗരം ലക്ഷ്യമിട്ടതിന് പിന്നാലെയാണ് ഖമേനി കുടുംബത്തോടൊപ്പം രക്ഷപ്പെട്ടത്.
വ്യോമാക്രമണം ഖമേനിക്കുള്ള മുന്നറിയിപ്പാണെന്നും, രാജ്യത്ത് എവിടെയും അദ്ദേഹം സുരക്ഷിതനല്ലെന്നുമാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചത്. സംഘര്‍ഷത്തില്‍ ഇതുവരെ ഇരുനൂറിലേറെ പേരാണ് ഇറാനില്‍ കൊല്ലപ്പെട്ടത്. പത്തിലേറെ പേര്‍ ഇസ്രായേലിലും മരിച്ചു.




നേരത്തെ ഖമേനിയെ വധിക്കാനുള്ള ഇസ്രയേലിന്റെ നീക്കം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തടയുകയായിരുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇക്കാര്യം രണ്ട് യുഎസ് ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്‌സിനോട് വെളിപ്പെടുത്തി. അമേരിക്കക്കാരെ ഇതുവരെ ഇറാന്‍ കൊലപ്പെടുത്തിയിട്ടില്ലെന്നും, അവർ അത് ചെയ്യുന്നതുവരെ രാഷ്ട്രീയ നേതൃത്വത്തെ പിന്തുടരുന്നതിനെക്കുറിച്ച് അമേരിക്ക സംസാരിക്കില്ലെന്നുമാണ് മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞത്.
ഖമേനിയെ വധിക്കുന്നത് നല്ല ആശയമല്ല എന്ന് ട്രംപ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് ട്രംപ് പരസ്യമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഇരുരാജ്യങ്ങളും കരാറിലൂടെ മധ്യസ്ഥതയിലേര്‍പ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രംപ് നേരത്തെ പ്രതികരിച്ചിരുന്നു. കരാറുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും, അതിനുള്ള സമയമായെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.