Iran Protest: കെട്ടടങ്ങാതെ കലാപത്തീ! ഇറാനില്‍ മരണസംഖ്യ 3,000 കടന്നു? ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
Iran Protest Death Toll: ഇറാനിലെ പ്രതിഷേധങ്ങളിൽ മരിച്ചവരുടെ എണ്ണം മൂവായിരം കടന്നതായി റിപ്പോര്‍ട്ട്. യുഎസ് ആസ്ഥാനമായുള്ള ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ന്യൂസ് ഏജൻസിയാണ് ഈ കണക്ക് പുറത്തുവിട്ടത്.
ടെഹ്‌റാന്‍: ഇറാനിലെ രാജ്യവ്യാപക പ്രതിഷേധങ്ങളിൽ മരിച്ചവരുടെ എണ്ണം മൂവായിരം കടന്നതായി റിപ്പോര്‍ട്ട്. യുഎസ് ആസ്ഥാനമായുള്ള ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ന്യൂസ് ഏജൻസിയാണ് ഈ കണക്ക് പുറത്തുവിട്ടത്. പ്രതിഷേധക്കാർ ഉൾപ്പെടെ 3,090 മരണങ്ങൾ സ്ഥിരീകരിച്ചതായി ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ന്യൂസ് ഏജൻസി അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നുവെന്നാണ് വിമര്‍ശനം. നിരവധി പേര്‍ അറസ്റ്റിലായി.
ഏതാനും ദിവസങ്ങളായി ഇറാനില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വരെ തടസപ്പെട്ടിരുന്നു. എന്നാല്‍ നിലവില്‍ കണക്റ്റിവിറ്റിയില്‍ നേരിയ വര്‍ധനവ് ഉണ്ടാകുന്നുവെന്ന് ഇന്റർനെറ്റ് മോണിറ്ററിംഗ് ഗ്രൂപ്പുകൾ റിപ്പോർട്ട് ചെയ്തു. രണ്ടായിരത്തിലധികം മരണങ്ങളുണ്ടെന്ന് ഇറാനിലെ പ്രതിപക്ഷ ഗ്രൂപ്പുകള്‍ പറയുന്നുവെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. സമീപകാലത്ത് ഇതാദ്യമായാണ് ഇറാനില്‍ ഇത്തരത്തില്‍ പ്രതിഷേധമുണ്ടാകുന്നത്.
രാജ്യത്തിന്റെ മോശംസമ്പദ് വ്യവസ്ഥ, വര്‍ധിക്കുന്ന ജീവിതച്ചെലവുകള്‍ തുടങ്ങിയവയ്‌ക്കെതിരെ ഡിസംബര്‍ 28 നാണ് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. കഴിഞ്ഞ ആഴ്ചയാണ് പ്രക്ഷോഭം ഉച്ചസ്ഥായിയിലെത്തിയത്. വിലക്കയറ്റവും തൊഴിൽ അരക്ഷിതാവസ്ഥയും അടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥികളും തെരുവിലിറങ്ങി.




Also Read: Iran Protest: എല്ലാ ഓപ്ഷനുകളും മേശപ്പുറത്തുണ്ട്, കൂട്ടക്കൊല അവസാനിപ്പിക്കാം; ട്രംപിന്റെ ഭീഷണി
പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയ്‌ക്കെതിരെയും പ്രതിഷേധമുയര്‍ന്നു. എന്നാല്‍ കഴിഞ്ഞ നാല് ദിവസമായി ടെഹ്‌റാൻ താരതമ്യേന നിശബ്ദമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. നഗരത്തിന്റെ ചില ഭാഗങ്ങളിൽ ഡ്രോണുകൾ കണ്ടതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും, കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ വലിയ പ്രതിഷേധങ്ങളൊന്നും ഉണ്ടായില്ല.
എന്നാല്‍ ആശയവിനിമയ സംവിധാനങ്ങളില്‍ ഇപ്പോഴും നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. യുഎസ് അടക്കമുള്ള വിവിധ രാജ്യങ്ങള്‍ ഇറാനിലെ സാഹചര്യങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. നേരത്തെ പിടിയിലായവരെ ഇറാന്‍ വധശിക്ഷയ്ക്ക് വിധേയരാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അത്തരം ആരോപണങ്ങള്‍ തള്ളി ഇറാന്‍ വിദേശകാര്യമന്ത്രി രംഗത്തെത്തിയിരുന്നു.