Kash Patel: ട്രംപിന്റെ വിശ്വസ്തന്‍, ഇന്ത്യന്‍ വംശജന്‍, ഇനി എഫ്ബിഐയുടെ ഡയറക്ടര്‍; ആരാണ് കാഷ് പട്ടേല്‍?
Kash Patel FBI Director: ദ്രോഹിക്കാൻ ശ്രമിക്കുന്നവർ ഇത് മുന്നറിയിപ്പായി കാണണമെന്നും, ഈ ഗ്രഹത്തിന്റെ എല്ലാ കോണിലും നിങ്ങളെ വേട്ടയാടുമെന്നും അദ്ദേഹം വ്യക്തമാക്കി. കാഷ് പട്ടേലിന്റെ നാമനിര്‍ദ്ദേശത്തിനെതിരെ വോട്ട് ചെയ്ത 49 പേരില്‍ റിപ്പബ്ലിക്കന്‍ നേതാക്കളായ സൂസൻ കോളിൻസും ലിസ മുർക്കോവ്‌സ്‌കിയും എന്നിവരും

കാഷ് പട്ടേല്‍
ഇന്ത്യന്‍ വംശജനായ കാഷ് പട്ടേല്‍ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (എഫ്ബിഐ) ഡയറക്ടറാകും. സെനറ്റിന്റെ അംഗീകാരം ലഭിച്ചു. കാഷ് പട്ടേലിന് അനുകൂലമായി 51 വോട്ടുകള്‍ ലഭിച്ചു. എന്നാല്‍ 49 പേര്‍ എതിര്‍ത്തു. എഫ്ബിഐയുടെ ഒമ്പതാമത്തെ ഡയറക്ടറാകുന്നതില്‍ അഭിമാനമുണ്ടെന്ന് കാഷ് പട്ടേല്‍ പ്രതികരിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും, അറ്റോർണി ജനറൽ ബോണ്ടിക്കും കാഷ് പട്ടേല്‍ നന്ദി അറിയിച്ചു. സുതാര്യവും ഉത്തരവാദിത്തമുള്ളതും നീതിയോട് പ്രതിജ്ഞാബദ്ധവുമായ എഫ്‌ബിഐയെ യുഎസ് ജനത അര്‍ഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എഫ്ബിഐയുടെ വിശ്വാസ്യത പുനര്‍നിര്‍മ്മിക്കുകയാണ് ഡയറക്ടറെന്ന നിലയിലുള്ള തന്റെ ദൗത്യമെന്നും കാഷ് പട്ടേല്‍ പറഞ്ഞു.
അമേരിക്കക്കാരെ ദ്രോഹിക്കാൻ ശ്രമിക്കുന്നവർ ഇത് മുന്നറിയിപ്പായി കാണണമെന്നും, ഈ ഗ്രഹത്തിന്റെ എല്ലാ കോണിലും നിങ്ങളെ വേട്ടയാടുമെന്നും അദ്ദേഹം വ്യക്തമാക്കി. കാഷ് പട്ടേലിന്റെ നാമനിര്‍ദ്ദേശത്തിനെതിരെ വോട്ട് ചെയ്ത 49 പേരില്‍ റിപ്പബ്ലിക്കന്‍ നേതാക്കളായ സൂസൻ കോളിൻസും ലിസ മുർക്കോവ്‌സ്‌കിയും ഉള്‍പ്പെടുന്നു. കാഷ് പട്ടേലിനെതിരെ വോട്ട് ചെയ്യുമെന്ന് സൂസന്‍ കോളിന്‍സ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
രാഷ്ട്രീയ താല്‍പര്യങ്ങളില്ലാത്തവരാകണം എഫ്ബിഐ ഡയറക്ടറാകേണ്ടതെന്ന് അവര്‍ പറഞ്ഞു. 16 വര്‍ഷത്തോളമായി പൊതുരംഗത്ത് കാഷ് പട്ടേല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ നാല് വര്‍ഷത്തിനിടെ ‘അഗ്രസീവാ’യ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളാണ് അദ്ദേഹം നടത്തുന്നതെന്ന് സൂസന്‍ കോളിന്‍സ് ആരോപിച്ചു.
Read Also : ട്രംപ് പണി തുടങ്ങി; മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് ഇറക്കുമതി തീരുവ, ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് മങ്ങല്‍
ആരാണ് കാഷ് പട്ടേൽ?
ട്രംപിന്റെ വിശ്വസ്തനായാണ് കാഷ് പട്ടേല്‍ അറിയപ്പെടുന്നത്. ഫെഡറൽ ഡിഫൻഡറായും നീതിന്യായ വകുപ്പിലെ തീവ്രവാദ വിരുദ്ധ പ്രോസിക്യൂട്ടറായും സേവനമനുഷ്ഠിച്ചിരുന്നു. ഗുജറാത്ത് സ്വദേശികളാണ് മാതാപിതാക്കള്‍. ന്യുയോര്‍ക്കിലെ ഗാര്‍ഡന്‍ സിറ്റിയിലാണ് ജനിച്ചത്. പേസ് യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമ ബിരുദം നേടി
കാഷ് പട്ടേലിന്റെ മാതാപിതാക്കള്‍ 1970 കളുടെ തുടക്കത്തിൽ ആദ്യം ഉഗാണ്ടയിലേക്കും പിന്നീട് കാനഡയിലേക്കും കുടിയേറുകയായിരുന്നു. തുടര്‍ന്നാണ് യുഎസിലെത്തിയത്. അവിവാഹിതനാണ്. എന്നാല്‍ ഇദ്ദേഹം വിവാഹിതനായെന്ന് തരത്തില്‍ ഇടയ്ക്ക് അഭ്യൂഹം പ്രചരിച്ചിരുന്നു.
ക്രിസ്റ്റഫർ വ്രേയുടെ പിന്‍ഗാമിയായാണ് എഫ്ബിഐ തലപ്പത്തെത്തുന്നത്. വ്രേയും ട്രംപും തമ്മിലുള്ള ബന്ധം വഷളായതിനെ തുടര്‍ന്ന് മൂന്ന് വര്‍ഷം കാലാവധി ബാക്കിയുണ്ടായിരുന്നിട്ടും യുഎസ് തിരഞ്ഞെടുപ്പിന് ശേഷം അദ്ദേഹം രാജിവയ്ക്കുകയായിരുന്നു.