Ramesh shukla: യുഎഇയുടെ ചരിത്ര നിമിഷങ്ങൾ ലോകത്തിന് മുന്നിലെത്തിച്ച വിഖ്യാത ഇന്ത്യൻ ഫോട്ടോഗ്രാഫർക്ക് വിട
Photographer Ramesh Shukla Passes Away: അദ്ദേഹത്തിന്റെ ചിത്രങ്ങൾ ദുബായ് മെട്രോ സ്റ്റേഷനുകളിലും ഇത്തിഹാദ് മ്യൂസിയത്തിലും സ്ഥിരമായി പ്രദർശിപ്പിച്ചിട്ടുണ്ട്.

Ramesh Shukla
ദുബായ്: യുഎഇയുടെ രൂപീകരണ നിമിഷങ്ങൾ ലോകത്തിന് മുന്നിലെത്തിച്ച വിഖ്യാത ഇന്ത്യൻ ഫോട്ടോഗ്രാഫർ രമേഷ് ശുക്ല (87) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ചികിത്സയിലായിരിക്കെ ഞായറാഴ്ചയായിരുന്നു അന്ത്യം. ആറു പതിറ്റാണ്ടിലേറെയായി യുഎഇയുടെ വളർച്ചാ ഘട്ടങ്ങളെ തന്റെ ക്യാമറക്കണ്ണുകളിലൂടെ ഒപ്പിയെടുത്ത അദ്ദേഹം, രാജ്യത്തിന്റെ ‘രാജകീയ ഫോട്ടോഗ്രാഫർ’ എന്നാണ് അറിയപ്പെട്ടിരുന്നത്.
1971 ഡിസംബർ രണ്ടിന് യുഎഇയിലെ ഏഴ് എമിറേറ്റുകളിലെയും ഭരണാധികാരികൾ യൂണിയൻ കരാറിൽ ഒപ്പുവെച്ച ആ ചരിത്ര നിമിഷം ക്യാമറയിലാക്കിയത് രമേഷ് ശുക്ലയായിരുന്നു. ഈ ചിത്രമാണ് പിന്നീട് യുഎഇയുടെ ഔദ്യോഗിക ലോഗോയായ ‘സ്പിരിറ്റ് ഓഫ് ദി യൂണിയൻ’ എന്ന പേരിൽ ലോകപ്രശസ്തമായത്. യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ കരാറിൽ ഒപ്പുവെക്കുന്ന ചിത്രം ഇന്ന് രാജ്യത്തിന്റെ പാസ്‌പോർട്ടിലും കറൻസി നോട്ടുകളിലും സ്റ്റാമ്പുകളിലും അഭിമാനപൂർവ്വം പതിപ്പിച്ചിട്ടുണ്ട്.
ഷാർജയിലേക്കുള്ള കടൽയാത്ര മുതൽ ഗോൾഡൻ വിസ വരെ
1965-ൽ ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്ന് കേവലം 20 വയസ്സുള്ളപ്പോഴാണ് ഒരു ബോട്ടിൽ രമേഷ് ശുക്ല ഷാർജയിലെത്തുന്നത്. കൈവശം തന്റെ പിതാവ് സമ്മാനിച്ച ഒരു ‘റോളിക്രോഡ്’ ക്യാമറ മാത്രമാണുണ്ടായിരുന്നത്. യുഎഇയുടെ സാംസ്കാരിക ചരിത്രത്തിന് നൽകിയ വിലമതിക്കാനാവാത്ത സംഭാവനകൾ പരിഗണിച്ച് രാജ്യം അദ്ദേഹത്തെ ഗോൾഡൻ വിസ നൽകി ആദരിച്ചിരുന്നു. ഈ ബഹുമതി ലഭിക്കുന്ന ആദ്യ വിദേശികളിൽ ഒരാളായിരുന്നു അദ്ദേഹം.
അദ്ദേഹത്തിന്റെ ചിത്രങ്ങൾ ദുബായ് മെട്രോ സ്റ്റേഷനുകളിലും ഇത്തിഹാദ് മ്യൂസിയത്തിലും സ്ഥിരമായി പ്രദർശിപ്പിച്ചിട്ടുണ്ട്. ദുബായിലെ ‘രമേഷ് ആർട്ട് ഗ്യാലറി’യിൽ ഷെയ്ഖ് സായിദിന്റെ അത്യപൂർവ ചിത്രശേഖരമുണ്ട്. ഭാര്യ തരുലത ശുക്ലയും മകൻ നീൽ ശുക്ലയും പിതാവിന്റെ ഫോട്ടോഗ്രാഫി യാത്രയിൽ വലിയ പിന്തുണ നൽകിയിരുന്നു. സംസ്കാരം ദുബായിൽ നടക്കും. അദ്ദേഹത്തിന്റെ വിയോഗത്തിൽ യുഎഇ ഭരണാധികാരികളും സാംസ്കാരിക ലോകവും ആദരാഞ്ജലികൾ അർപ്പിച്ചു.